‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

‘പണത്തിന് മീതെ പരുന്തും പറക്കില്ലെന്നാണോ? ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജിന്‍റെ മരണത്തില്‍ ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലും ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതിലും പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.
‘പണത്തിന് മീതെ പരുന്തും പറക്കില്ലെന്നാണോ? പാവപ്പെട്ട ആളുകളെ ഉപദ്രവിച്ചിട്ട് പണക്കാരെ സംരക്ഷിക്കാനാണോ ഇവിടെ പൊലീസ് ഉള്ളത്? സാധാരണ ലോണ്‍ കേസിലെ പ്രതികളെ പിടികൂടിയപ്പോള്‍ കൃത്യമായി അറസ്റ്റ് ചട്ടങ്ങള്‍ പാലിച്ച പൊലീസ് റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നും പാലിച്ചില്ല. എന്തിനാണ് ഇങ്ങനെ ഒരു പൊലീസ്? പൊലീസ് ആരുടെ കൂടെയാണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ കൃത്യമായി മനസ്സിലാകുന്നുണ്ട്.’ – ജസ്റ്റിസ് എ ബദറുദീന്‍ ചൂണ്ടിക്കാട്ടി.
അറസ്റ്റിന്‍റെ പേരിലിറങ്ങിയ നാടകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. നിതിന്‍ രാജിന്‍റെ കുടുംബം നല്‍കിയ ഉപഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രഥമദൃഷ്ട്യാ ഡോ. റാമിനെ സംരക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് ഇടപെട്ടിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, ക്രമസമാധാനവും നിയമസംവിധാനങ്ങളും പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തി. നിതിന്‍ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസിന്‍റെ തുടക്കം മുതല്‍ ഡോ. റാമിന്‍റെ അറസ്റ്റ് വൈകിയതിലും, പിടികൂടിയ ആദ്യ ദിവസം തന്നെ ഇയാള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിലും വലിയ ഒത്തുകളി മണക്കുന്നുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തലശ്ശേരിയിലെ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിയായ ഡോ. റാമിനെ കര്‍ണാടകത്തിലെ കുടകില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കാര്യം പ്രതിഭാഗം അഭിഭാഷകന്‍ എങ്ങനെ അറിഞ്ഞു എന്ന ചോദ്യമാണ് ഇപ്പോള്‍ പൊലീസും പ്രതിഭാഗവും തമ്മിലുള്ള ഒത്തുകളിയിലേക്ക് വിരല്‍ചൂണ്ടുന്നത്.
പൊലീസിന്‍റെ കൈവശമുള്ള അതീവ രഹസ്യരേഖയായ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടിലെയും കേസ് ഡയറിയിലെയും വിവരങ്ങള്‍ പ്രതിഭാഗത്തിന് ആര് ചോര്‍ത്തി നല്‍കിയെന്ന ചോദ്യവും ഉയരുന്നു.
പൊലീസിന്‍റെ പണം വാങ്ങിയുള്ളതെന്നതടക്കം ആരോപണമുയർന്ന വഴിവിട്ട നീക്കങ്ങള്‍ വന്‍ വിവാദമാവുകയും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം വരികയും ചെയ്തതോടെ, പുതിയ അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് തലയൂരാനാണ് ആഭ്യന്തരവകുപ്പിൻ്റെ ശ്രമം. കേസ് അന്വേഷിച്ചിരുന്ന സംഘത്തെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്തി എസ്.പി. മോഹനചന്ദ്രന് പുതിയ അന്വേഷണച്ചുമതല നല്‍കി. കുറ്റകൃത്യത്തിന്‍റെ തീവ്രത കണക്കിലെടുത്ത് സുപ്രീംകോടതി വരെ മുന്‍കൂര്‍ ജാമ്യം തള്ളിയ കേസിലാണ് പ്രതിയെ സഹായിക്കാൻ കേരള പൊലീസിൻ്റെ ഒളിച്ചുകളി.
ഒരു ഡിവൈഎസ്പി നേതൃത്വം കൊടുത്ത അന്വേഷണത്തിൽ ഇത്തരം വീഴ്ചകൾ സംഭവിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ ജോലി ചെയ്യാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണസംഘത്തെ മാറ്റി തലയുരാൻ സർക്കാരിന് ആകില്ലെന്നും സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ച ഹൈക്കോടതി, ഇവിടെയുള്ള സംവിധാനങ്ങൾ പൂർണ്ണ പരാജയമാണെന്ന് കടുപ്പിച്ചു പറഞ്ഞു. സാധാരണക്കാരന് നീതി നടപ്പാക്കാനാണ് പൊലീസ്. അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ഉദ്യോഗസ്ഥന് അറിയാം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. ഇല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും കോടതി മുന്നറിയിപ്പു നൽകി.






