ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കി
വാഷിങ്ടൺ:ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൈ ഫ്രണ്ടെന്ന് ട്രംപിനെ ആവർത്തിച്ച് സംബോധന ചെയ്യുന്നതിനിടയിലാണ് ഈ തിരിച്ചടി.
ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് യു.എസ്. ഭരണകൂടം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചപ്പോഴാണിത് വ്യക്തമായത്. പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ. ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവ നിർദ്ദേശിച്ചിരുന്നെങ്കിലും, തൊഴിൽ നിയമങ്ങളിലെ ഭേദഗതികളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഇന്ത്യയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തരിഫ് 10 ശതമാനമായി കുറയ്ക്കുകയായിരുന്നു. പുതിയ തീരുവകൾ വെള്ളിയാഴ്ച പുലർച്ചെ അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിൻ്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യക്ക് പുറമേ യുകെ, കാനഡ, മെക്സിക്കോ, ബംഗ്ലാദേശ്, പാകിസ്താൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും ബാധകമാവുക 10 ശതമാനം താരിഫാണ് . യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ തീരുവയുണ്ടാകും. 1974-ലെ യു.എസ്. ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശപ്രകാരം യു.എസ്. ട്രേഡ് റപ്രസന്റേറ്റീവ് ജാമീസൺ ഗ്രീർ പുതിയ തരിഫുകൾ പുറപ്പെടുവിച്ചത്. നേരത്തെ ട്രംപ് പ്രഖ്യാപിച്ച തീരുവകൾ യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സെക്ഷൻ 301 പ്രകാരമുള്ള പുതിയ നിയമപരമായ വഴി യു.എസ്. സ്വീകരിച്ചത്.എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇറക്കുമതി വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാരികൾക്ക് സമയം
അനുവദിക്കുന്നതിനായി പുതിയ തീരുവകൾ നടപ്പിലാക്കുന്നതിൽ താൽക്കാലിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുകയോ, പരസ്പര വ്യാപാര കരാറിലൂടെ അതിന് തയ്യാറാവുകയോ, അല്ലെങ്കിൽ ഇതിനകം ഭാഗികമായ നിരോധനം ഏർപ്പെടുത്തുകയോ ചെയ്ത രാജ്യങ്ങൾക്കാണ് 10 ശതമാനം നിരക്ക് ബാധകമാകുന്നതെന്ന് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് വ്യക്തമാക്കി. അർജന്റീന, ബംഗ്ലാദേശ്, കംബോഡിയ, കാനഡ, ഇക്വഡോർ, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, ജോർദാൻ, മലേഷ്യ, മെക്സിക്കോ, പാകിസ്ഥാൻ, ശ്രീലങ്ക, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, യുകെ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ.
ഓയിൽ, ഗ്യാസ് ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ,രാസവളങ്ങൾ ,ചില ഭക്ഷ്യവസ്തുക്കൾ,സ്റ്റീൽ, അലുമിനിയം തുടങ്ങിയവയ്ക്ക് നിലവിലുള്ള പ്രത്യേക സെക്ടർ നികുതികൾ തുടരും.ഇന്ത്യൻ വസ്ത്രങ്ങളും തുണിത്തരങ്ങളും ഈ പുതിയ 10% അധിക നികുതിയുടെ പരിധിയിൽ പൂർണ്ണമായും വരുന്നുണ്ട്.ഇന്ത്യക്കൊപ്പം ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കും 10% നിരക്കാണ് യു.എസ് ചുമത്തിയിരിക്കുന്നത്. അതിനാൽ അമേരിക്കൻ വിപണിയിൽ അയൽരാജ്യങ്ങളെ മറികടന്ന് കുറഞ്ഞവിലയ്ക്ക് വസ്ത്രങ്ങൾ എത്തിക്കുക എന്നത് ഇന്ത്യൻ കമ്പനികൾക്ക് വെല്ലുവിളിയാകും.യു.എസ് വിപണിയിൽ വില പിടിച്ചുനിർത്താൻ ഇന്ത്യൻ നിർമ്മാതാക്കൾ തങ്ങളുടെ ലാഭവിഹിതം കുറയ്‌ക്കേണ്ടി വരും.
ഫാർമസ്യൂട്ടിക്കൽസ് മേഖലയ്ക്ക് ഈ പുതിയ 10% നിർബന്ധിത തൊഴിൽ നികുതിയിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. എങ്കിലും ഈ മേഖല മറ്റ് ചില വലിയ ട്രംപ് നയങ്ങളുടെ നിഴലിലാണ്. ഭൂരിഭാഗം ഫിനിഷ്ഡ് മരുന്നുകളെയും നിർദ്ദിഷ്ട ഫാർമ അസംസ്‌കൃത വസ്തുക്കളെയും ഈ 10% തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക് വരുന്ന ജനറിക് മരുന്നുകൾക്ക് മേൽ ട്രംപ് ഭരണകൂടം മറ്റൊരു പ്രത്യേക ഘട്ട വ്യവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻപ്രകാരം അടുത്ത രണ്ട് വർഷത്തേക്ക് (2028 ഓഗസ്റ്റ് വരെ) നികുതി പൂജ്യമായിരിക്കും . എന്നാൽ അതിനുശേഷം നിർമ്മാണം അമേരിക്കയിലേക്ക് മാറ്റിയില്ലെങ്കിൽ 100% തീരുവയും, 2029 മുതൽ 200% തീരുവയും ചുമത്തുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.യു.എസിലെ ജനറിക് മരുന്നുകളുടെ മൂന്നിലൊന്നും കയറ്റി അയക്കുന്നത് ഇന്ത്യയാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഇന്ത്യൻ ഫാർമ കമ്പനികൾക്ക് നിർമ്മാണ ശാലകൾ യു.എസിലേക്ക് മാറ്റാൻ വലിയ സമ്മർദ്ദമുണ്ടാക്കും.
മുറിച്ചതും മിനുക്കിയതുമായ വജ്രങ്ങൾ , ഫിനിഷ് ചെയ്ത സ്വർണ്ണ-വെള്ളി ആഭരണങ്ങൾ എന്നിവയ്ക്ക് 10% അധിക തീരുവ ബാധകമാകും.
ഓട്ടോമൊബൈൽ ഘടകങ്ങൾ, മെഷിനറികൾ, കെമിക്കലുകൾ എന്നിവയ്ക്ക് ഈ നയം ഭാഗികമായി ആഘാതമുണ്ടാക്കും.






