‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

‘ഇടത് സംഘടനകളൊഴികെ മിക്ക രാഷ്ടീയ കക്ഷികളും പതിവു പ്രതിഷേധ വഴിപാടുകൾ നടത്തി പിൻ വാങ്ങാൻ തുടങ്ങിയ ഘട്ടത്തിലാണ് പാറ്റ പാർട്ടി സമരം തുടങ്ങിയത്’
തിരുവനന്തപുരം:രാജ്യത്തിൻ്റെ സമീപകാല ചരിത്രത്തിൽ ഒരു സമരം പൂർണ വിജയത്തിലെത്തുന്നത് ആദ്യമായാണെന്ന് പ്രമുഖ ഇടത് വിമർശകനും പിആർഡി റിട്ട.അഡീഷണൽ ഡയറക്ടറുമായ എൻ.ഇ മേഘനാദ്. സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ രംഗത്തുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ സിജെപിക്ക് ഒപ്പം ഉറച്ചു നിന്നത് എസ് എഫ് ഐ,എഐഎസ് എഫ്,ഐസ എന്നീ സംഘടനകളാണ്. സമര ദിനങ്ങളിൽ പൂർണ സമയം അവിടെ നിന്ന് കാര്യങ്ങൾ ഏകോപിപ്പിച്ച വിദ്യാർത്ഥി നേതാക്കൾ, സമരത്തിന് നിർണായക ഘട്ടത്തിൽ ഇന്ധനം പകർന്ന സോനം വാങ്ങ് ചുക് ഇവരാണ് യഥാർത്ഥ ഹീറോകളെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
സമരം കത്തി നിന്ന ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രാജ്യത്ത് തന്നെയില്ലായിരുന്നു. നേതാവ് സ്ഥലത്തില്ലാത്തത് പാർട്ടി സൗകര്യമാക്കി മിണ്ടാതിരുന്നു. സോനം വാങ്ങ് ചുക്കിൻ്റെ നില വഷളായതോടെ ഇന്ത്യാ മുന്നണിയിലെ ഇതര കക്ഷികൾ പ്രത്യേകിച്ച് ഇടത്- സമാജ് വാദി കക്ഷികൾ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് കോൺഗ്രസ് രംഗത്തു വന്നത്. സഹോദരനും സഹോദരിയും ഇളകിയപ്പോഴാണ് അജഗണത്തിന് അനക്കം വച്ചത്. സമരവേദിയിൽ നിന്ന് ശ്രദ്ധ ഗാന്ധി സ്മൃതി കുടീരത്തിലേയ്ക്ക് മാറ്റാനും ശ്രമം നടന്നു. പക്ഷെ ഇരമ്പിയെത്തിയ യുവത എല്ലാ നാടകങ്ങൾക്കും തിരശ്ശീലയിട്ടു . ഒടുവിൽ സർക്കാർ മുട്ടുമടക്കി. മലയാളക്കരയിലെ മാധ്യമങ്ങൾ മത്സരിച്ച് നടത്തുന്നത് പ്രതിപക്ഷ നേതാവ് വിറപ്പിച്ചപ്പോഴാണ് സർക്കാർ വഴങ്ങിയതെന്ന നരേറ്റീവാണ്. ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ മാറുന്നുവെന്ന് മേഘനാദ് പരിഹസിക്കുന്നു .

എൻ ഇ മേഘനാദ്
എൻ.ഇ മേഘനാദ് എഴുതിയത് വായിക്കാം:
‘രാജ്യത്തിൻ്റെ സമീപകാല ചരിത്രത്തിൽ ഒരു സമരം പൂർണ വിജയത്തിലെത്തുന്നത് ആദ്യമായാണ്. മാസങ്ങൾ നീണ്ടു നിന്ന കർഷക സമരം പോലും
ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കാത്ത കാരണം ഒന്നിലേറെ തവണ വീണ്ടും തുടങ്ങേണ്ടി വന്നു. മാധ്യമങ്ങൾ പൂർണമായും തമസ്ക്കരികുകയാണെങ്കിലും …. ഉത്തരേന്ത്യയിൽ പലയിടത്തും കർഷക സമരം ഇപ്പോഴും തുടരുകയാണ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ സിനിസിസം നിറിഞ്ഞ പുച്ഛത്തോടെയുള്ള പാറ്റാ പ്രയോഗം ഒരു നിമിത്തമായി എന്നു വേണം കരുതാൻ. മദ്ധ്യ – ഉപരിവർഗ കുടുംബങ്ങളിലെ ” ബോൺസായ് ” കുഞ്ഞുങ്ങളുടെ ഈഗോയ്ക്ക് പെട്ടന്ന് മുറിവേറ്റു
പക്ഷെ ഏതാണ്ട് പൂർണമായി കച്ചവടവത്കരിക്കപ്പെട്ട വിദ്യ എന്ന അഭ്യാസം കഴിഞ്ഞ് തൊഴിൽ തേടിയലയുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് ചീഫ് ജസ്റ്റിസിൻ്റെ പരിഹാസത്തിൽ പുതുമയൊന്നും തോന്നിയില്ല .ജുഡീഷ്യറിയിൽ നിന്ന് പോലും നീതി ലഭിക്കാത്ത സാഹചര്യവും , ഏറ്റവും ന്യായമായ അടിസ്ഥാന ആവശ്യങ്ങളോട് പോലും മുഖം തിരിക്കുന്ന ഭരണകൂടവും , ഉപരിപ്ലവമായി മാത്രം പ്രശ്നങ്ങളെ സമീപിക്കുന്ന രാഷ്ടീയ സംവിധാനവും യുവതയിൽ ഉണ്ടാക്കിയ നിരാശത ഒരു പക്ഷെ ഈ നിസ്സംഗതയ്ക്ക് കാരണമായിട്ടുണ്ടാകാം . എന്നാൽ അമേരിക്കയിലിരുന്ന് അഭിജിത്ത് എന്ന ചെറുപ്പക്കാരൻ പരിഹാസത്തെ ഒരവസരമാക്കി എന്ന പ്രസ്ഥാനത്തിനു ബീജാവാപം ചെയ്തു.
സാമൂഹിക മാധ്യമങ്ങൾ യുവാക്കളുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന കാലത്ത് …പാറ്റകൾ മുട്ടയിട്ട് പെരുകിയത് ശരവേഗത്തിലായിരുന്നു.
ഈ പാറ്റപ്പെരുക്കത്തിനിടയിലാണ് നീറ്റ് പരീക്ഷാ ദുരന്തം സംഭവിച്ചത്. ഇടത് സംഘടനകളൊഴികെ മിക്ക രാഷ്ടീയ കക്ഷികളും പതിവു പ്രതിഷേധ വഴിപാടുകൾ നടത്തി പിൻ വാങ്ങാൻ തുടങ്ങിയ ഘട്ടത്തിലാണ് പാറ്റ പാർട്ടി സമരം തുടങ്ങിയത് . എസ് എഫ് ഐ,എഐഎസ് എഫ്,ഐസ എന്നീ സംഘടനകളാണ് സിജെപി സമരത്തിന് താത്വികവും പ്രായോഗികവുമായ ദിശാബോധം നൽകിയത്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് സമരത്തെ സംശയത്തോടെ നോക്കി.
ജയ്റാം രമേഷ് പാറ്റകളുടെ പിന്നിൽ ആരോ ഉണ്ടെന്ന് സംശയിച്ചു. കോൺഗ്രസ് സമരത്തെ തീർത്തും അവഗണിച്ചു. ദോഷം പറയരുത് വിരലിലെണ്ണാവുന്നവരേ ഉള്ളൂവെങ്കിലും ഇടത് എംപി മാർ രാപ്പകൽ സമരവേദിയിലിരുന്നതോടെ , പോലീസിന് തോന്നും പടി ഇടപെടാൻ തടസമുണ്ടായി. സോനം വാങ്ങ് ചുക്ക് നിരാഹാരമിരുന്നതോടെ സമരാഗ്നി ആളിപ്പടർന്നു.
മുഖ്യധാരാ മോഡി മീഡിയ പരിഹസിച്ചും അവഗണിച്ചും വ്യാജ കഥകൾ പ്രചരിപ്പിച്ചു അപകീർത്തികരമായ സോഫ്റ്റ് പോൺ കഥകൾ വാർത്തയാക്കിയും സമരത്തെ തകർക്കാൻ ശ്രമിച്ചിടത്ത് സാമൂഹിക മാധ്യമങ്ങൾ അതിശക്ത പ്രതിരോധം തീർത്തെന്നു മാത്രമല്ല , മോഡി മീഡിയയെ ഒടുവിൽ പ്രതിരോധത്തിലാക്കുകയും ചെയ്തു.
സമരം കത്തി നിന്ന ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രാജ്യത്ത് തന്നെയില്ലായിരുന്നു. നേതാവ് സ്ഥലത്തില്ലാത്തത് പാർട്ടി സൗകര്യമാക്കി മിണ്ടാതിരുന്നു. സോനം വാങ്ങ് ചുക്കിൻ്റെ നില വഷളായതോടെ ഇന്ത്യാ മുന്നണിയിലെ ഇതര കക്ഷികൾ പ്രത്യേകിച്ച് ഇടത്- സമാജ് വാദി കക്ഷികൾ സമ്മർദ്ദം ചെലുത്തിയപ്പോഴാണ് കോൺഗ്രസ് രംഗത്തു വന്നത്. സഹോദരനും സഹോദരിയും ഇളകിയപ്പോഴാണ് അജഗണത്തിന് അനക്കം വച്ചത്. സമരവേദിയിൽ നിന്ന് ശ്രദ്ധ ഗാന്ധി സ്മൃതി കുടീരത്തിലേയ്ക്ക് മാറ്റാനും ശ്രമം നടന്നു. പക്ഷെ ഇരമ്പിയെത്തിയ യുവത എല്ലാ നാടകങ്ങൾക്കും തിരശ്ശീലയിട്ടു . ഒടുവിൽ സർക്കാർ മുട്ടുമടക്കി. മലയാളക്കരയിലെ മാധ്യമങ്ങൾ മത്സരിച്ച് നടത്തുന്നത് പ്രതിപക്ഷ നേതാവ് വിറപ്പിച്ചപ്പോഴാണ് സർക്കാർ വഴങ്ങിയതെന്ന നരേറ്റീവാണ്. ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ മാറുന്നു .
പ്രധാൻ്റെ രാജി കൊണ്ട് തീരുന്നതല്ല പ്രശ്നം. തമിഴ്നാട് മുഖ്യമന്ത്രി വിജയ് , മുൻ മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവർ ഉന്നയിച്ച ‘നീറ്റ്’ നിർത്തലാക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. ഇതോടൊപ്പം ഇടത് പാർട്ടികളും വിദ്യാർത്ഥി സംഘടനകളും വിദ്യാഭ്യാസ കച്ചവടത്തിനെതിരെ സ്വീകരിച്ചു വരുന്ന നിലപാടുകളും പ്രവേശന പരീക്ഷകളെല്ലാം ദില്ലി കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച കാര്യങ്ങളും ഗൗരവ പരിഗണന അർഹിക്കുന്നു. നാഷനൽ ടെസ്റ്റിംഗ് ഏജൻസി – എൻടിഎ എന്ന പരീക്ഷാ നടത്തിപ്പ് സംവിധാനത്തിൽ 30 ൽ താഴെ സ്ഥിരം ജീവനക്കാരാണുള്ളത്. ഒരോ മത്സര പരീക്ഷാസമയത്തും കുറച്ചു പേരെ കരാർ വ്യവസ്ഥയിൽ നിയമിക്കും. എൻടിഎ എല്ലാ പരീക്ഷാ നടത്തിപ്പും സ്വകാര്യ ഏജൻസികൾക്ക് ഔട്ട്സോഴ്സ് ചെയ്തിരിക്കയാണ് . മത്സരപ്പരീക്ഷാ മാഫിയയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ചെറിയ ചികിത്സകൊണ്ട് തീരാവുന്ന തകരാറല്ല ഉള്ളത്. ഈ സമരച്ചൂട് തീരുമ്പോൾ എല്ലാം പഴയ പടി ആവാതിരിക്കാൻ സമഗ്രമായ പുന: സംവിധാനമാണ് വേണ്ടത് .
സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ രംഗത്തുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ സിജെപി ക്ക് ഒപ്പം ഉറച്ചു നിന്നത് എസ് എഫ് ഐ,എഐഎസ് എഫ്,ഐസ എന്നീ സംഘടനകളാണ്. സമര ദിനങ്ങളിൽ പൂർണ സമയം അവിടെ നിന്ന് കാര്യങ്ങൾ ഏകോപിപ്പിച്ച വിദ്യാർത്ഥി നേതാക്കൾ
……. സമരത്തിന് നിർണായക ഘട്ടത്തിൽ ഇന്ധനം പകർന്ന സോനം വാങ്ങ് ചുക് .. ഇവരാണ് യഥാർത്ഥ ഹീറോകൾ’






