എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ്

‘കക്ഷിരാഷ്ട്രീയത്തിനതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്’
തിരുവനന്തപുരം:എക്സൈസ് മന്ത്രി എം.ലിജുവിനെ അഭിനന്ദിച്ച് കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ എക്സൈസ് മന്ത്രി എം.ബി രാജേഷ്. മദ്യം വാങ്ങുമ്പോൾ ഒരു മദ്യക്കുപ്പിക്ക് 20 രൂപ ഡിപ്പോസിറ്റ് വാങ്ങാനും മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ ആ ഡിപ്പോസിറ്റ് തുക തിരിച്ചുകൊടുക്കാനുമുള്ള ഒരു പദ്ധതി പിൻവലിക്കാൻ ബെവ്കോ തീരുമാനിച്ചിരുന്നു.മദ്യക്കുപ്പികൾ വലിച്ചെറിയുന്നതു മൂലം പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയായിരുന്നു അത്. എക്സൈസ് മന്ത്രി എം. ലിജു ഇടപെട്ട് ആ പദ്ധതി തുടരാൻ തീരുമാനിച്ചതായി അറിഞ്ഞുവെന്നും അതിന് അഭിനന്ദനങ്ങളെന്നും മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എം.ബി രാജേഷിൻ്റെ കുറിപ്പ്:
മദ്യം വാങ്ങുമ്പോൾ ഒരു മദ്യക്കുപ്പിക്ക് 20 രൂപ ഡിപ്പോസിറ്റ് വാങ്ങാനും മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ ആ ഡിപ്പോസിറ്റ് തുക തിരിച്ചുകൊടുക്കാനുമുള്ള ഒരു പദ്ധതി എൽ ഡി എഫ് സർക്കാർ ആവിഷ്കരിച്ചിരുന്നു. മദ്യക്കുപ്പികൾ വലിച്ചെറിയുന്നതു മൂലം പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയായിരുന്നു അത്. കേരളത്തിൽ പ്രതിവർഷം ഏകദേശം 70 കോടി മദ്യക്കുപ്പികളാണ് ബെവ്കോ പുറത്തിറക്കുന്നത്. അതിൽ 80 ശതമാനമാണ് പ്ലാസ്റ്റിക് കുപ്പികൾ. ഇത്രയും മദ്യക്കുപ്പികൾ വലിച്ചെറിയുന്നതിന് പകരം തിരിച്ചെത്തുകയും ശാസ്ത്രീയമായ റീസൈക്ലിങ്ങിന് വിധേയമാവുകയും ചെയ്യുന്നുവെന്നത് വലിയ നേട്ടമായിരുന്നു. ആ പദ്ധതി വേണ്ടെന്നുവെക്കാൻ തീരുമാനിച്ചെന്ന വാർത്ത ഇന്ന് രാവിലെ പത്രത്തിൽ കണ്ടപ്പോൾ നിരാശ തോന്നിയിരുന്നു. എന്നാൽ എക്സൈസ് മന്ത്രി ശ്രീ. എം. ലിജു ഇടപെട്ട് ആ പദ്ധതി തുടരാൻ തീരുമാനിച്ചതായി അറിഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഈ പദ്ധതി. ഇതിൽ സമയോചിതമായി ഇടപെടുകയും തുടരാനുള്ള ശരിയായ തീരുമാനമെടുക്കുകയും ചെയ്ത എക്സൈസ് മന്ത്രി ശ്രീ. എം ലിജുവിന് നന്ദി, അഭിനന്ദനങ്ങൾ.






