കുട്ടനാട്ടിലെ വെള്ളപ്പൊക്കം:പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.

മഴയ്ക്കു മുൻപ് കുട്ടനാട്ടിൽ നടത്തേണ്ട മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്
ആലപ്പുഴ:കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിതരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതരുടെയും കർഷകരുടെയും പരാതികൾ അടിയന്തരമായി പരിഹരിക്കണം. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കാണുന്നതിന് സർക്കാർ ഗൗരവതരമായ പഠനത്തിലേക്ക് പോകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും പൊരുതി നിലനിൽക്കുന്ന, എല്ലാം സഹിക്കുന്ന കർഷകരെ നമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണ്. അത് പരിഹരിച്ചേ മതിയാകൂ. ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരത്തുക യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, കുട്ടനാട്ടിലെ വെള്ളപ്പൊക്ക വിഷയം സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കൃഷിമന്ത്രി റ്റി സിദിഖ് വ്യക്തമാക്കി. വൈകിട്ട് ചേരുന്ന അവലോകന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും, കർഷകർക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മഴയ്ക്കു മുൻപ് നടത്തേണ്ട മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.






