പ്രത്യേക ആയുഷ് സർവകലാശാല: ആയുഷ് വിദ്യാഭ്യാസ മേഖലയെ പാർശ്വവത്കരിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെൻ്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന

‘പ്രത്യേക ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള നിർദേശം സർക്കാർ സമഗ്രമായി പുനഃപരിശോധിക്കണം’
തിരുവനന്തപുരം:ആയുഷ് മേഖലയ്ക്കായി പ്രത്യേക സർവകലാശാല രൂപീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനവും അതിനായി ബിൽ തയ്യാറാക്കുന്നതിനുള്ള ഉദ്യോഗസ്ഥതല സമിതി രൂപീകരിച്ചതും ശരിയായ അക്കാദമികവും ആരോഗ്യനയപരവുമായ കാഴ്ചപ്പാടോടെയാണെന്ന് കരുതാൻ കഴിയില്ലെന്ന് അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന “ വൺ ഹെൽത്ത് ” ആശയവും സംസ്ഥാനത്തിന്‍റെ പൊതുജനാരോഗ്യ നയവും സ്വീകരിച്ചിരിക്കുന്ന നിലപാട്, ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെയുള്ള വിവിധ ചികിത്സാരീതികളും പരസ്പര സഹകരണത്തോടെയും സംയോജിത സമീപനത്തോടെയും മുന്നോട്ട് പോകണമെന്നതാണ്.
ഈ സാഹചര്യത്തിൽ, വിവിധ ആരോഗ്യവിഭാഗങ്ങളെ ഒരേ അക്കാദമിക വേദിയിൽ ഏകോപിപ്പിച്ചുകൊണ്ട് കേരള ആരോഗ്യ സർവകലാശാല വിജയകരമായി പ്രവർത്തിച്ചുവരികയാണ്. വിവിധ കോഴ്സുകൾ, പരീക്ഷാ നടത്തിപ്പ്, അക്കാദമിക പരിശീലനം, ഗവേഷണം എന്നിവയിൽ ആയുഷ് വിഭാഗത്തിനും ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്.ഇത്തരം സാഹചര്യത്തിൽ, പ്രത്യേക ആയുഷ് സർവകലാശാല എന്ന ആശയം ആയുഷ് മേഖലയിലെ അധ്യാപകരുടെയോ അക്കാദമിക സമൂഹത്തിന്‍റെയോ സംഘടനകളുടെയോ ആവശ്യമായി ഒരിക്കലും ഉയർന്നുവന്നിട്ടില്ല. ബന്ധപ്പെട്ട അധ്യാപകരുമായോ വിദഗ്ധരുമായോ യാതൊരു വിധത്തിലുള്ള ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതിനാൽ, ആയുഷ് മേഖലയെ ആരോഗ്യപഠന-ഗവേഷണങ്ങളുടെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുകയും പാർശ്വവത്കരിക്കുകയും ചെയ്യാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നതും ഗൗരവമായി പരിശോധിക്കപ്പെടണം. തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ, കണ്ണൂരിലെ ഇന്റർനാഷനൽ റിസേർച്ച് ഇൻസ്റ്റിറ്യൂട്ട് ഓഫ് ആയുർവേദ എന്നീ സ്ഥാപനങ്ങളെ ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത് എന്നതാണ് ആയുർവേദ മേഖലയിലെ പൊതുവായ പ്രതീക്ഷ.നിലവിൽ നിർദിഷ്ട ആയുഷ് സർവകലാശാലയ്ക്കായി തൃപ്പൂണിത്തുറയിലെ SFRAയുടെ ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗപ്പെടുത്തുമെന്ന വാർത്തകൾ ആശങ്കയുണർത്തുന്നതാണ്. ആയുർവേദ ഗവേഷണത്തിനും ഉന്നത പഠനത്തിനുമായി അനുവദിച്ച ഭൂമിയും അടിസ്ഥാനസൗകര്യങ്ങളും മറ്റൊരു ആവശ്യത്തിനായി വിനിയോഗിക്കപ്പെടുകയാണെങ്കിൽ, അത് നഷ്ടപ്പെടുകയും ഗവേഷണരംഗത്തിന്റെ ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന ആശങ്ക ശക്തമാണ്.
കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് ആയുഷ് വിഭാഗങ്ങളെ വേർതിരിച്ച്, പരിമിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായി പ്രത്യേക സർവകലാശാല സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിന് ഭരണപരവും സാമ്പത്തികവുമായ അധിക ബാധ്യത സൃഷ്ടിക്കുന്ന നടപടിയായിരിക്കും. അതോടൊപ്പം, ആയുഷ് വിദ്യാഭ്യാസം, ചികിത്സ, ഗവേഷണം എന്നിവയുടെ ഗുണനിലവാരത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.കേരള ആരോഗ്യ സർവകലാശാലയുടെ കീഴിൽ ആരോഗ്യ മേഖലയിലെ വിവിധ അക്കാദമിക-ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് വിജയകരമായി നടന്നു വരുന്ന സംയോജിത ഗവേഷണങ്ങളും കൃത്യമായ പരീക്ഷാ സംവിധാനവും അക്കാദമിക പ്രവർത്തനങ്ങളും പുതിയ സർവകലാശാലയിലേക്ക് മാറ്റുമ്പോൾ, നിലവിലുള്ള നിലവാരവും കാര്യക്ഷമതയും നിലനിർത്തുക എളുപ്പമാകില്ലെന്ന് സംഘടന ഓർമിപ്പിച്ചു.
അതിനാൽ, പ്രത്യേക ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള നിർദേശം സർക്കാർ സമഗ്രമായി പുനഃപരിശോധിക്കണമെന്ന് അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ. ജയൻ ഡി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബിജുമോൻ ഒ.സി. എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.






