ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

‘ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അവസ്ഥ’
തിരുവന്തപുരം:ഓട്ടിസം ബാധിതരുടെ ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ.
ചൈൽഡ് ഡെവലപ്‌മെന്‍റ് സെന്‍ററിന്‍റെയും യൂണിസെഫിന്റേയും സഹകരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഡോ. എം.കെ.സി. നായർ ഓഡിറ്റോറിയത്തിൽ ‘ഓട്ടിസത്തിലെ ജീവിതചക്ര സമീപനം’ എന്ന പ്രമേയത്തിൽ ആരംഭിച്ച ദ്വിദിന ദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓട്ടിസം ബാധിച്ച ഓരോ വ്യക്തിക്കും അന്തസ്സോടെ ജീവിക്കാനും സമൂഹത്തിൽ പൂർണമായി ഇടപെടാനും അവരുടെ കഴിവുകൾ പരമാവധി വികസിപ്പിക്കാനും കഴിയുന്ന സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അവസ്ഥയാണ്. ആശയവിനിമയം, സാമൂഹിക ഇടപെടൽ, പെരുമാറ്റം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, സമൂഹത്തിലെ പങ്കാളിത്തം തുടങ്ങിയ വിവിധ മേഖലകളെ ഇത് ബാധിക്കുന്നുണ്ട്. ഓട്ടിസം നേരത്തേ തിരിച്ചറിയുന്നതിലും ഇടപെടലുകളിലും കഴിഞ്ഞ വർഷങ്ങളിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും കൗമാരപ്രായത്തിലും വാർദ്ധക്യത്തിലും ദീർഘകാല പിന്തുണ ലഭിക്കുന്നതിൽ കുട്ടികളും കുടുംബങ്ങളും ഇപ്പോഴും പ്രയാസങ്ങൾ നേരിടുന്നുണ്ട്. ആയതിനാൽ ശിശുകേന്ദ്രീകൃത പരിചരണത്തിനപ്പുറം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെ മുരളീധരൻ
മെഡിക്കൽ, വിദ്യാഭ്യാസ, തൊഴിൽ, മാനസിക മേഖലകളിലെ ശാസ്ത്രീയ തെളിവുകൾ പങ്കിടുക, സേവന വിതരണത്തിലെ വിടവുകൾ കണ്ടെത്തുക, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവ സംയോജിപ്പിക്കുന്ന നയങ്ങൾ ശക്തിപ്പെടുത്തുക എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നത്. ഇക്കാര്യത്തിൽ സർക്കാർ, മെഡിക്കൽ വിദ്യാഭ്യാസ മേഖല, സ്വകാര്യ പങ്കാളികൾ എന്നിവക്കിടയിലെ സഹകരണം പ്രോത്സാഹിപ്പിക്കുമെന്നും സുസ്ഥിരമായ മാർഗരേഖ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
സി.ഡി.സി ഡയറക്ടർ ഡോ. ദീപ ഭാസ്‌കരൻ, യൂണിസെഫ് ഇന്ത്യ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. അന്നപൂർണ കൗൾ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് മുൻ വൈസ് ചാൻസലറും സി.ഡി.സി സ്ഥാപക ഡയറക്ടറുമായ ഡോ. എം.കെ.സി. നായർ, എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ഷാനവാസ് എ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഓട്ടിസം ബാധിതരായ വ്യക്തികൾക്ക് ശൈശവം, കൗമാരം, യൗവനം, പ്രായാധിക്യം തുടങ്ങി ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തുടർച്ചയായും വ്യക്തികേന്ദ്രീകൃതമായും പിന്തുണ ഉറപ്പാക്കുന്നതിനായി സംയോജിതവും വിവിധ മേഖലകളെ ഏകോപിപ്പിച്ചുള്ളതുമായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വിദഗ്ധർ സെഷനുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാജ്യത്തെ പ്രമുഖ ടെക്നീഷ്യന്മാർ, ഗവേഷകർ, ഉദ്യോഗസ്ഥർ, അധ്യാപകർ, തെറാപ്പിസ്റ്റുകൾ, നയരൂപീകരണ വിദഗ്ധർ, യൂണിസെഫ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.






