‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നുവെന്നും പി.രാജീവ്
കൊച്ചി:മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹമാണെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി.രാജീവ്. ആശയപ്രചാരണരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകർത്താക്കളുടെയെല്ലാം സ്ഥാനം ചരിത്രത്തിൽ എവിടെയാണുള്ളത് എന്ന് ഭരിക്കുന്നവർ ചിന്തിക്കുന്നത് നന്നായിരിക്കും.ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.രാജീവ്
പി.രാജീവിൻ്റെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം:
‘ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നു. ഇന്ന് റിപ്പോർട്ടർ ടി വിയും ന്യൂസ് മലയാളം 24*7 ചാനലും അവർക്ക് മെറ്റയിൽ നിന്ന് ലഭിച്ച e-mail സന്ദേശം പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തയെ മെറ്റ നിരാകരിക്കുകയാണ്.
സംഭവിച്ചത് ഒരു സാങ്കേതിക പിഴവ് അല്ല എന്നും ഒരു പ്രാദേശികമായ ഗവൺമെന്റിന്റെ നിയമപരമായ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ നീക്കിയത് എന്നും അർത്ഥശങ്കയ്ക്കിയിടയില്ലാതെ തന്നെ പറഞ്ഞിട്ടുണ്ട്. “After thorough consultation with our team, we can confirm that the takedown was executed in compliance with local legal requirements, rather than due to a technical error.” എന്നാണ് ചാനലുകൾക്ക് ലഭിച്ച സന്ദേശത്തിൽ മെറ്റ പറയുന്നത്. അങ്ങനെയെങ്കിൽ ആരുടെ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ തടഞ്ഞത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു.
വി ഡി സതീശനും അദ്ദേഹത്തിന്റെ സർക്കാരിനും എതിരെ വന്ന വാർത്തകൾ മാത്രമാണ് തടയപ്പെട്ടത് എന്നതും അതുതന്നെ ഇന്ത്യയിൽ മാത്രമാണ് തടയപ്പെട്ടത് എന്നതും ആദ്യഘട്ടത്തിൽ തന്നെ സംശയം ഉണ്ടാക്കിയിരുന്നു. “ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ? ഞാൻ ഒരു ഭയങ്കര സംഭവമാണോ?”എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ കളിയാക്കൽ. തുടർന്ന് ചില മാധ്യമങ്ങൾ, മെറ്റയുടേത് സാങ്കേതിക പിഴവാണ് എന്ന് അവർ വ്യക്തമാക്കിയതായി സോഴ്സ് വ്യക്തമാക്കാതെയും തെളിവുകൾ ഒന്നുമില്ലാതെയും ആധികാരികമെന്ന മട്ടിൽ ഒരേപോലെ ഒരുമിച്ച് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹമാണ്.
മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും സ്വന്തം വരുതിയിൽ നിർത്തി എതിർസ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം മോദി സർക്കാരിന്റെതാണ്. ഒരു സങ്കോചവുമില്ലാതെ ആ വഴിക്കുതന്നെയാണ് സതീശനും നീങ്ങുന്നത്. ആശയപ്രചാരണരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകർത്താക്കളുടെയെല്ലാം സ്ഥാനം ചരിത്രത്തിൽ എവിടെയാണുള്ളത് എന്ന് ഭരിക്കുന്നവർ ചിന്തിക്കുന്നത് നന്നായിരിക്കും.’






