പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാൻ വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയത് മന്ത്രി അറിയാതെയാണെന്നാണ് ആക്ഷേപം.
മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ വകുപ്പിൽ ചുമതലയേറ്റു.. അടിക്കടിയുള്ള മാറ്റം വകുപ്പിനെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഡിജിഇ പോസ്റ്റിൽ ചുരുങ്ങിയത് ഇത്തരം മാറ്റം ഗുണം ചെയ്യില്ല.വകുപ്പിൻ്റെ പ്രവർത്തനത്തെ ഇത് ബാധിക്കുന്നുണ്ട്. പ്രശ്നം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.
കഴിഞ്ഞ സർക്കാരിൻ്റെ അവസാന കാലത്ത് ഡിജിഇ ആയിരുന്ന എൻ എസ് കെ ഉമേഷിനെ പുതിയ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. പകരം ആസിഫ് കെ യൂസഫിനെ ഡിജിഇ ആയി കൊണ്ടുവന്നു. എന്നാൽ, ഇൗ ഉദ്യോഗസ്ഥനെതിരെ പരാതികളുണ്ടെന്ന പേരിൽ ഒരു മാസത്തിനകം മാറ്റി. ജൂണിൽ സ്‌നേഹിൽ കുമാർ സിങ്ങിനെ നിയമിച്ചു. രണ്ട് ദിവസം മുമ്പ് സ്‌നേഹിൽ കുമാർ സിങ്ങിനെ മാറ്റി അരുൺ കെ വിജയനെ കൊണ്ടുവന്നു.
പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഡോ. ഡി സജിത് ബാബുവിനെ കഴിഞ്ഞ മാസം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചു. അതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നത് അഡീഷണൽ ചുമതലയായി മാറി.






