അര നൂറ്റാണ്ട് കൊച്ചി നഗരത്തിന്‍റെ സ്വന്തമായിരുന്ന ‘ചാരിയറ്റ് റസ്റ്റോറന്‍റ്’ പ്രവർത്തനം ആഗസ്റ്റ് 30 വരെ മാത്രം

അടുത്ത പരിസരത്ത് എവിടെയെങ്കിലും സ്നാക്ക്സും ചായയും നൽകാനുള്ള സൗകര്യമെങ്കിലും ലഭിക്കുമോ എന്ന ശ്രമത്തിലാണ് ചാർളി ചേട്ടന്‍റെ പുതിയ തലമുറ
കൊച്ചി:അൻപത് വർഷത്തെ കൊച്ചി നഗരത്തിന്റെ രുചിയിടം ചാരിയറ്റ് റസ്റ്റോറന്‍റ് പ്രവർത്തനം നിർത്തുന്നു. 1976 ലാണ് ഫോർട്ട് കൊച്ചിക്കാരൻ ചാർളി, എറണാകുളം നാരകത്തറ റോഡിൽ നിന്നും, കോൺവെന്റ് റോഡിൽ നിന്നും രണ്ട് പ്രവേശന കവാടങ്ങൾ ഉള്ള കെട്ടിടത്തിൽ ചാരിയറ്റ് റസ്റ്റോറന്‍റ് തുടങ്ങിയത്.കൊച്ചി നഗരത്തിന്റെ കണ്ണായ ഈ സ്ഥലത്തെ കെട്ടിടം പൊളിച്ച് ബഹുനില മന്ദിരം പണിയാൻ പോകുന്നതിനാലാണ് നിവൃത്തിയില്ലാതെ ചാരിയറ്റ് റസ്റ്റോറന്‍റ് ഒഴിവാകൽ.

സിഐസിസി ജയചന്ദ്രൻ
സിഐസിസി ബുക് ഹൌസ് ഉടമ സിഐസിസി ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ എഴുതിയത് വായിക്കാം:
നമസ്ക്കാരംചാരിയറ്റ്
‘അര നൂറ്റാണ്ട് മുൻപാണ് ഫോർട്ട് കൊച്ചിക്കാരൻ ചാർളി, എറണാകുളം നാരകത്തറ റോഡിൽ നിന്നും, കോൺവെന്റ് റോഡിൽ നിന്നും രണ്ട് പ്രവേശന കവാടങ്ങൾ ഉള്ള കെട്ടിടത്തിൽ ചാരിയറ്റ് റസ്റ്റോറന്‍റ് തുടങ്ങുന്നത്. കൃത്യമായി പറഞ്ഞാൽ 1976 ൽ.

ചാർളി ചേട്ടൻ അത്ര നിസ്സാരക്കാരനല്ല.
1960 കളിൽ ബാനർജി റോഡിൽ ഹങ് ജൂ ലീ എന്ന ചൈനക്കാരൻ നേരിട്ട് നടത്തിയിരുന്ന ചൈനീസ് റെസ്റ്റോറന്റ് അതി പ്രസിദ്ധമാണ്. എച്ച്. ജെ. ലീ എന്നറിയപ്പെടുന്ന ഈ . ചൈനാക്കാരന്റെ ശിഷ്യനാണ് ചാർളി ചേട്ടൻ. ചൈനാക്കാരനിൽ നിന്ന് ചൈനീസ് പാചകം നേരിട്ട് പഠിച്ചയാൾ.
ഇന്ത്യാ ചൈന യുദ്ധകാലത്ത് ദേശ ഭക്തർ ഈ
ചൈനീസ് റെസ്റ്റോറന്റ് അടിച്ചു പൊളിച്ചു. യുദ്ധം കഴിഞ്ഞ് വീണ്ടും തുറന്നപ്പോൾ എച്ച്. ജെ. ലീ മലയാ
റെസ്റ്റോറന്റ് എന്ന് പേര് മാറ്റി ദേശ ഭക്തരെ സന്തോഷിപ്പിച്ചു.

ചാർളി ചേട്ടൻ
കൊച്ചിക്കാരന്റെ നാക്കിലെ രുചി മുകുളങ്ങളെ തട്ടി ഉണർത്താൻ ചാർളി ചേട്ടന് നന്നായി അറിയാമായിരുന്നു. അത് കൊണ്ട് നഗരത്തിന്റെ മധ്യവർഗ്ഗക്കാരുടെ ലഞ്ചും, ഡിന്നറും ചൈനീസ് ഫുഡും, “ചാരിയറ്റി ” ന്റെ കസേരകളെയും, മേശകളെയും ചാർളിയുടെ പണപ്പെട്ടിയേയും നിറച്ചു കൊണ്ടിരുന്നു.
നാരകത്തറ റോഡിൽ ഉള്ള ചാരിയറ്റ് വരാന്ത, ലഘു ഭക്ഷണ പ്രിയരുടെ കൂട്ടം കൊണ്ട് പലപ്പോഴും നിൽക്കാൻ പോലും പറ്റാത്ത പരുവത്തിലും, ചൂടോടെ വരുന്ന പഴം പൊരിയും, വെജ്റോളും ഉണ്ടം പൊരിയും, ഉഴുന്നു വടയും വന്ന വേഗത്തിൽ തന്നെ തീരും. ചാരിയറ്റിലെ തൈരുവടയും ലൈം ടീയും അടിപൊളിയാണ്.

ഇനി എഴുതാൻ പോകുന്ന സംഗതി
സങ്കട വാർത്തയാണ്. ചാരിയറ്റ് ഈ 2026 ആഗസ്റ്റ് മുപ്പതാം തീയ്യതി പ്രവർത്തനം നിർത്തുന്നു.
അൻപത് വർഷത്തെ കൊച്ചി നഗരത്തിന്റെ രുചിയിടം ഇല്ലാതെയാകുന്നു.
കഴിഞ്ഞ ആഴ്ച ഉച്ചയ്ക്ക് “സ്റ്റാൻഡിങ്” ഭക്ഷണത്തിന് ചെന്നപ്പോൾ അവിചാരിതമായി ചാർളി ചേട്ടനെ കണ്ടു. അപ്പോൾ അദ്ദേഹം അറിയച്ചതാണീ കാര്യം. “നന്നായി കഴിച്ചോ മുപ്പതാം തീയ്യതി വരയെ ഉള്ളു”
അല്പം സങ്കടം ചാർളി ചേട്ടന്റെ ശബ്ദത്തെ ഒന്ന് ഇടറിച്ചു
മുത്തുറ്റുകാരുടെ ഈ കെട്ടിടത്തിലെ വാടകക്കാരനാണ് ചാർളി ചേട്ടൻ.
ദീർഘകാലമായി മുത്തുറ്റ് ഗ്രൂപ്പുകൾ തമ്മിൽ ഉണ്ടായിരുന്ന സ്വത്ത് തർക്കം നാല് വർഷങ്ങൾക്ക് മുൻപ് പരിഹരിക്കപ്പെട്ടു. ഈ സ്ഥലവും കെട്ടിടവും ഒരു ഗ്രൂപ്പിന് സ്വന്തമായി, അവർ കൊച്ചി നഗരത്തിന്റെ കണ്ണായ ഈ സ്ഥലത്തെ കെട്ടിടം പൊളിച്ച് ബഹുനില മന്ദിരം പണിയാൻ പോകുന്നു.
നാല് വർഷം മുൻപ് ചാർളി ചേട്ടൻ തന്നെ ഈക്കാര്യം പറഞ്ഞതും ഞാൻ മുഖ പുസ്തത്തിൽ എഴുതിയതുമാണ്. അന്നേ തന്നെ ആവശ്യം വരുമ്പോൾ ഒഴിഞ്ഞു പോകാൻ ചാർളി ചേട്ടൻ സന്നദ്ധനുമായിരുന്നു.
ഈ അടുത്ത കാലത്ത് കെട്ടിടത്തിന്റെ കാലപ്പഴക്കവും ശോചനീയ അവസ്ഥയും കാണിച്ചു കൊണ്ട് കൊച്ചി നഗരസഭയും രംഗത്ത് വന്നു. ദീർഘകാലം തർക്കത്തിൽ കിടന്ന കെട്ടിടം ആയതിനാൽ കെട്ടിട ഉടമകൾ അറ്റകുറ്റ പണികൾ നടത്തിയിട്ടുമില്ല. ഒഴിഞ്ഞു കൊടുക്കുക

ചാർളി ചേട്ടന് ഒരുപ്രശ്നമല്ല. പ്രശ്നം എന്നെ പോലുള്ളവർക്കാണ്. തൈര് വടയ്ക്കും, പഴം പൊരിയ്ക്കും, മുളക് ബജിയ്ക്കും , ലൈം ടീയ്ക്കും ഉഴുന്ന് വടയ്ക്കും ഞങ്ങളെ പോലുള്ളവർ ഇനി എവിടെ പോകും എന്നതാണ് പ്രശ്നം.
അടുത്ത പരിസരത്ത് എവിടെയെങ്കിലും സ്നാക്ക്സും ചായയും നൽകാനുള്ള സൗകര്യമെങ്കിലും ലഭിക്കുമോ എന്ന ശ്രമത്തിലാണ്
ചാർളി ചേട്ടന്‍റെ പുതിയ തലമുറ.
അര നൂറ്റാണ്ട് കാലം കൊച്ചി നഗരത്തിന്‍റെ സ്വന്തമായിരുന്ന ഒരു സ്ഥാപനം കൂടി ഇല്ലാതെയാകുന്നു എന്നത് തീർച്ചയായും ദു:ഖകരമാണ്.
ചാരിയറ്റിലെ മുഴുവൻ ജീവനക്കാർക്കും ചാർളി ചേട്ടനും കുടുംബാംഗങ്ങൾക്കും നന്മകൾ മാത്രം നേരുന്നു.
ചാരിയറ്റ് റെസ്റ്റോറന്റ് കാലത്തിന്റെ യവനികയിൽ മറഞ്ഞാലും ഞങ്ങളുടെ നാവിലെ രുചി മുകുളങ്ങൾക്ക്
നിങ്ങളെ വിസ്മരിക്കാനാകില്ല.’






