പട്ടുനൂൽപ്പുഴു കൃഷിയുള്ള സംസ്ഥാനത്തെ ആദ്യ കോളേജ് കാമ്പസ് ആയി തൃശൂർ വിമല കോളേജ്,ഇനി പട്ടുസാരി നെയ്യാൻ വിമല കോളേജിലെ വിദ്യാർത്ഥികൾ

സുവോളജി വിദ്യാർത്ഥികളിൽ നിന്നും രാജ്യത്തെ പ്രഥമ സെറികൾച്ചർ കാമ്പസ് സ്റ്റാർട്ട് അപ് സംരംഭം, ‘വി-വീവ്’ പ്രവർത്തനമാരംഭിച്ചു
തൃശൂർ: വിമല കോളേജിലെ വിദ്യാർത്ഥികൾ പട്ടുനൂൽ വ്യവസായത്തിലേയ്ക്ക്. കോളേജിലെ സുവോളജി വിഭാഗത്തിലെ വിദ്യാർത്ഥികൾ മൾബറി കൃഷി നടത്തി, പട്ടുനൂൽപ്പുഴു വളർത്തി കൊക്കൂൺ ഉല്പാദനം നടത്തി കാമ്പസ് ചരിത്രം കുറിച്ചു. പട്ടുനൂൽപ്പുഴു കൃഷിയുള്ള സംസ്ഥാനത്തെ ആദ്യ കോളേജ് കാമ്പസ് എന്ന ബഹുമതിയും തൃശൂർ വിമല കോളേജിന് സ്വന്തമായി.
സുവോളജി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ ആരംഭിച്ച സെറികൾച്ചർ സ്റ്റാർട്ട് അപ് സംരംഭമായ വി-വീവിൻ്റെയും പ്രഥമ സിൽക്ക് കൊക്കൂൺ ഹാർവസ്റ്റിംഗിൻ്റെയും ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽ എ നിർവ്വഹിച്ചു.
“കേരളത്തിൽ സിൽക്ക് ഇക്കോണമി ഉണ്ടാകണം. സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രോത്സാഹനമാകുന്ന വിധത്തിൽ സെറികൾച്ചർ സംരംഭങ്ങളുടെ സാധ്യതകൾ കാമ്പസുകളിൽ നിന്നും ഉയർന്ന് വരണം. സ്വയംതൊഴിൽ മേഖലയിൽ സെറികൾച്ചറിനും പട്ടുനൂൽ വ്യവസായത്തിനും ഏറെ പ്രസക്തിയുണ്ട്. കൃഷി, പട്ടുനൂൽപ്പുഴു വളർത്തൽ, നൂൽ ഉല്പാദനം, നെയ്ത്ത്, ഡിസൈൻ, ബ്രാൻഡിംഗ്, വിപണനം, കയറ്റുമതി എന്നിങ്ങനെ മുഴുവൻ മൂല്യശൃഖലകളെയും ഉൾക്കൊള്ളുന്ന സിൽക്ക് ഇക്കോണമിക്ക് കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുവാൻ കഴിയും. മറ്റ് കോളേജുകൾ ഇത് മാതൃകയാക്കണം. സംസ്ഥാനത്തെ കോളേജുകൾ കേന്ദ്രീകരിച്ച് സിൽക്ക് ഇക്കോണമി മിഷൻ പോലൊരു സംയോജിത പദ്ധതി ആരംഭിക്കണം. വിമല കോളേജിലെ ഈ കാമ്പസ് സംരംഭത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും”- ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു.

തൃശൂർ വിമല കോളേജിലെ സുവോളജി വിദ്യാർത്ഥികളുടെ സെറികൾച്ചർ കാമ്പസ് സ്റ്റാർട്ട് അപ് സംരംഭമായ ‘വി-വീവ്’ൻ്റെയും പ്രഥമ സിൽക്ക് കൊക്കൂൺ ഹാർവസ്റ്റിംഗിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച ചാണ്ടി ഉമ്മൻ എം എൽ എ വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സിസ്റ്റർ ബീന ജോസ്, സുവോളജി വിഭാഗം മേധാവി പ്രൊഫ. (ഡോ.) ഫീബാറാണി ജോൺ എന്നിവർ സമീപം.
“വിമല കോളേജിൻ്റെ പാടൂക്കാടുള്ള ഓഫ് കാമ്പസിലാണ് വിദ്യാർത്ഥികൾ മൾബറി കൃഷിയും പട്ടുനൂൽപ്പുഴുവും വളർത്തി കൊക്കൂൺ ഉൽപ്പാദിപ്പിക്കുന്നത്. കാമ്പസിൽ നിന്നും പട്ടുസാരി വ്യവസായത്തിലേയ്ക്ക് വിദ്യാർത്ഥികളെ എത്തിച്ച് അവരെ സ്വയംപര്യാപ്തരാക്കുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിദ്യാർത്ഥികളിൽ സംരംഭകത്വ അവബോധം വളർത്തുന്നതിന് ഈ സംരംഭത്തിലൂടെ സാധിക്കും-”- പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബീന ജോസ് പറഞ്ഞു.
“സുവോളജി വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായിട്ടുള്ള രാജ്യത്തെ പ്രഥമ സെറികൾച്ചർ കാമ്പസ് സ്റ്റാർട്ട് അപ് സംരംഭമാണിത്. വി-വൺ വിഭാഗത്തിൽ ഉൾപ്പെടുന്ന മൾബറിയും ഡബിൾ ഹൈബ്രിഡ് ലേയിംഗ്‌സ് വിഭാഗത്തിലുള്ള പട്ടുനൂൽപ്പുഴുവിനെയും ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ സിൽക്ക് കൊക്കൂൺ ഹാർവസ്റ്റിംഗ് നടത്തിയിരിക്കുന്നത്. ഈ സംരംഭത്തിലൂടെ ഒരു കാമ്പസ് ബ്രാൻഡഡ് കേരള പട്ടുസാരിയാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര സിൽക്ക് ബോർഡ്, സിൽക്ക് മാർക്ക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, കേരള സർക്കാരിൻ്റെ പോവർട്ടി അലീവിയേഷൻ ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഞങ്ങൾ ഈ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്”- സുവോളജി വിഭാഗം മേധാവിയും വി-വീവ് സ്റ്റാർട്ട് അപ് സംരംഭത്തിൻ്റെ ഉപജ്ഞാതാവുമായ ഡോ. ഫീബാറാണി ജോൺ പറഞ്ഞു.
കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സിസ്റ്റർ ബീന ജോസ് അധുക്ഷയായിരുന്നു. തൃശൂർ കോർപറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വില്ലി ജിജോ, കോർപറേഷൻ കൗൺസിലർ സി. ആർ. ഹിരൺ, കേന്ദ്ര സിൽക്ക് ബോർഡിലെ സയൻ്റിസ്റ്റ് എം. ശ്യാമള,പോവർട്ടി അലീവിയേഷൻ യൂണിറ്റ് പ്രോജക്‌ട് ഡയറക്ടർ ടി. ജി. അഭിജിത്, വിമല കോളേജ് സൂപ്രണ്ട് സിസ്റ്റർ ആൻ ഗ്രേസ്, കൃഷി ഓഫീസർ ചിത്ര ഗംഗാധരൻ, സിൽക്ക് മാർക്ക് എക്സിക്കുട്ടീവ് പി സി ജോണി, വിമല കോളേജ് സുവോളജി വിഭാഗം മേധാവി പ്രൊഫ. (ഡോ.) ഫീബാറാണി ജോൺ,യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എ. വിനയ എന്നിവർ പ്രസംഗിച്ചു.






