ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്

‘കേരള ബാങ്കിന്‍റെ ചരിത്രത്തിലെ റിക്കോർഡ് നിയമനങ്ങളാണ് ഇപ്പോൾ നടത്തിയിട്ടുളളത്’
തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും,പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തതായി ബാങ്ക് പ്രസിഡൻ്റ് പി.മോഹനൻ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ എന്നിവർ അറിയിച്ചു.
കേരള ബാങ്കിലെ ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിലേക്ക് പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി മുമ്പാകെയുളള കേസിൽ സെപ്തംബർ രണ്ടിന് ബാങ്കിന് അനുകൂലമായി വിധി വന്നതിന്‍റെ അടിസ്ഥാനത്തിൽ അന്നേദിവസം തന്നെ ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്തു. അതുപ്രകാരം ബാങ്കിൽ പ്രമോഷൻമൂലം ക്ലാർക്ക് / ക്യാഷ്യർ തസ്തികയിൽ ഉണ്ടായിട്ടുളള 122 ഒഴിവുകളും കൂടാതെ, ബാങ്കിൽ പിഎസ് സിയിൽ നിന്നും നിയമന ശുപാർശ ലഭിച്ചിരുന്ന 409 പേർക്ക് നിയമന ഉത്തരവ് നൽകിയതിൽ ബാങ്ക് സർവീസിൽ പ്രവേശിക്കാത്ത 67 ഉദ്യോഗാർത്ഥികളുടെ എൻജെഡി ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിനുളള നടപടികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്.ഇതു കൂടാതെ, കഴിഞ്ഞ ജൂലൈ 24ന് ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിലെ 90 ഒഴിവുകളും പിഎസ് സി ക്ക് റിപ്പോർട്ട് ചെയ്തതാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
2025-26, 2026-27 വർഷങ്ങളിലായി വിവിധ തസ്തികകളിലായി 728 പേർക്ക് കേരള ബാങ്കിൽ നിയമനം നൽകുകയുണ്ടായി. കേരള ബാങ്കിന്‍റെ ചരിത്രത്തിലെ റിക്കോർഡ് നിയമനങ്ങളാണ് ഇപ്പോൾ നടത്തിയിട്ടുളളതെന്ന് അവർ ഓർമിപ്പിച്ചു.






