മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

സ്വന്തം അതിജീവനകഥ പറഞ്ഞ് സെഹെർ ഹാഷ്മിയുടെ ‘ബിയോൺഡ് ദ് ഹൊറൈസൺ’ ബൈക്ക് യാത്ര
തിരുവനന്തപുരം:“ശരീരത്തിന് അസുഖം വന്നാൽ നിങ്ങൾ മറ്റുള്ളവരോടു പറയും. അപ്പോൾ ഡോക്റ്ററെ കാണണം, ചികിത്സിക്കണം എന്നൊക്കെ അവർ പറയും. എന്നാൽ, മനസിന് അസുഖം വന്നാലോ? നമ്മൾ മിക്കവരും കാര്യമാക്കില്ല. കാര്യമായാലോ, കഴിവതും രഹസ്യമാക്കിവയ്ക്കും. ചികിത്സ തേടിയാൽപ്പോലും ആരും അറിയാതിരിക്കൻ നോക്കും. ശരിയല്ലേ?” മുന്നിലിരിക്കുന്ന അഞ്ഞൂറോളം യുവാക്കളോടായി സെഹെർ ഹാഷ്മിയുടെ ചോദ്യം. ശരിയാണെന്ന് സദസ്സ് ഒന്നടങ്കം സമ്മതിച്ചു. തുടർന്ന് സെഹെർ സ്വന്തം ജീവിതാനുഭവം വിവരിച്ചു.
യുവാക്കളുടെ മാനസികാരോഗ്യവും മാനസികാരോഗ്യം സംബന്ധിച്ച സമൂഹത്തിന്‍റെ മനോഭാവവും മെച്ചപ്പെടുത്താനുള്ള ‘ബിയോൺഡ് ദ് ഹൊറൈസൺ – എ റൈഡ് ഫോർ റെസിലിയൻസ്’ എന്ന അഖിലേന്താക്യാമ്പയിൻ നയിച്ചെത്തിയതാണു സെഹെർ. മോട്ടോർ ബൈക്കിൽ രാജ്യം ചുറ്റുന്ന ക്യാമ്പയിനിന്റെ കേരളപര്യടനത്തിനു സമാപനം കുറിച്ച് വെള്ളനാട് സൈക്കോ പാർക്കിൽ യുവാക്കളോടു സംവദിക്കുകയായിരുന്നു മാനസികാരോഗ്യപ്രവർത്തകയും മോട്ടിവേഷണൽ സ്പീക്കറും ഫാഷൻ സ്റ്റൈലിസ്റ്റുമായ സെഹെർ ഹാഷ്മി.
തെരുവിൽ നാടകാവതരണത്തിനിടെ രാഷ്ട്രീയഗൂണ്ടകൾ ഇരുമ്പുവടികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയ സഫ്ദർ ഹാഷ്മിയുടെ അനന്തരവളാണു സെഹെർ ഹാഷ്മി. സഫ്ദറിന്റെ സഹോദരിയും സാമൂഹികപ്രവർത്തകയുമായ ശബ്നം ഹാഷ്മിയുടെയും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. ഗോഹർ റാസയുടെയും വളർത്തുമകൾ.
മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ടവളാണു സെഹെർ. ബല്യത്തിൽത്തന്നെ അവൾ കടുത്ത വിഷാദരോഗത്തിന്‍റെയും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറി(ബിപിഡി)ന്റെയും പിടിയിൽ അമർന്നു. പലവുരു ആത്മഹത്യയ്ക്കും സ്വയംപീഡനങ്ങൾക്കും മുതിർന്നു. ശസ്ത്രീയവും സാമൂഹികവുമായ ഇടപെടലുകളിലൂടെ അതിനെയെല്ലാം അതിജീവിച്ച സെഹെർ ഈ രംഗത്തെ ബോധവത്ക്കരണത്തിനായി ഒരു ട്രസ്റ്റിനു രൂപം നല്കി രംഗത്തിറങ്ങിയതാണ്. ഈ ആഗസ്റ്റ് 20-ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് ഓഫ് ഇന്ത്യയിൽ പ്രശസ്ത നടി ഷർമ്മിള ടാഗോറാണ് ബൈക്ക് സവാരി ഫ്ലാഗ് ഓഫ് ചെയ്തത്.

സെഹെർ ഹാഷ്മി
മാനസികപ്രശ്നങ്ങൾ അവമതിപ്പായി കാണുന്ന സാമൂഹികസമീപനവും അബദ്ധധാരണകളും തിരുത്തുക, പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനും ശാസ്ത്രീയവും സാമൂഹികവുമായി പരിഹാരങ്ങൾ തേടാനുമുള്ള അന്തരീക്ഷം ഒരുക്കുക എന്നീ സന്ദേശങ്ങളിലാണു സെഹെർ ഊന്നിയത്. സംസ്ഥാനത്ത് ഒൻപതു ജില്ലകളിൽ 18 കേന്ദ്രങ്ങളിൽ സംഘം ബോധവത്ക്കരണസവാദം നടത്തി.
സംസ്ഥാനത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയാണ് ഈ ഉദ്യമത്തെ പിന്തുണച്ചതും വേദികൾ ഒരുക്കിയതും. ഒൻപതു ജില്ലകളിൽ 18 കേന്ദ്രങ്ങളിൽ സംഘം ബോധവത്ക്കരണസവാദം നടത്തി. പരിഷത്തിന്‍റെയും യുവസമിതിയുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് മാനസികാരോഗ്യ അവബോധ ക്ലാസുകൾ ഉൾപ്പെടെ വിവിധ അനുബന്ധപരിപാടികളും സംഘടിപ്പിച്ചിരുന്നു.
അടുത്തിടെ അന്തരിച്ച ജനകീയശാസ്ത്രപ്രസ്ഥാനനായകനും വികസനചിന്തകനും ശാസ്ത്രജ്ഞനും ശാസ്ത്രസാഹിത്യകാരനും ശാസ്ത്രപ്രചാരകനുമായ ഡോ. എം. പി. പരമേശ്വരന്റെ ചിത്രം കെ. കെ. കൃഷ്ണകുമാറും എൻ. ജഗജീവനും ചേർന്ന് പാർക്കിലെ വേദിയിൽ അനാച്ഛാദനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. നിഷിലെ കുട്ടികളുടെ സൃഷ്ടികൾ സൈക്കോ പാർക്കിൽ സ്ഥിരമായി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനമായി ഒരു ശില്പം സെഹെർ അനാച്ഛാദനം ചെയ്തു. ക്യാമ്പയിനിന്റെ കേരളപര്യടനത്തിന്റെ സ്മരണയ്ക്കായി പാർക്കിൽ സെഹെർ വൃക്ഷത്ത നടുകയും ചെയ്തു.
സെഹെർ ട്രസ്റ്റിയായി, സ്ത്രീവിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന, ‘ക്യാമ്പയിൻ പെഹ്ചാൻ’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് ‘ബിയോൺഡ് ദ് ഹൊറൈസൺ’ ക്യാമ്പയിൻ. മരിവാല ഹെൽത്ത് ഇനീഷ്യേറ്റീവ് (MHI) പ്രധാനസ്പോൺസറും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ കോ-സ്പോൺസറുമാണ്. വിദ്യാർത്ഥിനിയും നാടകപ്രവർത്തകയുമായ സണ്ണി ലൊച്ചാവ്, സഹട്രസ്റ്റിയും വിദ്യാഭ്യാസപ്രവർത്തകയുമായ ഫർഹത് ഖാൻ, ട്രാൻസ്പോട്ടർ രാകേഷ് സൈനി, സംരംഭകയും സാമൂഹികപ്രവർത്തകയുമായ സമീറ അഷ്റോഫ്, സാമൂഹികസേവകൻ അമിത് യാദവ്, ഡോക്യുമെന്റേഷൻ നിർവ്വഹിക്കുന്ന ഹസീബ് എന്നിവരാണു സംഘത്തിലുള്ളത്.
സംഘത്തിന്‍റെ ആദ്യയാത്ര 2025-ൽ ദില്ലിയിൽനിന്ന് കശ്മീരിലേക്കും മറ്റൊരു വഴിയിലൂടെ തിരികെയുമായിരുന്നു. മൂവായിരത്തിലേറെ കിലോമീറ്റർ ബൈക്ക് ഓടിച്ചു. യാത്രയിൽ 20 നഗരങ്ങളിൽ 32 കേന്ദ്രങ്ങളിൽ 3500ലധികം യുവാക്കളോടും വിദ്യാർത്ഥികളോടും സാമൂഹികപ്രവർത്തകരോടും സംവദിച്ചു.
തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിൽ 7,000-ൽപ്പരം കിലോമീറ്റർ 55 ദിവസംകൊണ്ട് താണ്ടും. പതിനൊന്നു സംസ്ഥാനങ്ങളിലെ 50-ലധികം നഗരങ്ങളിലെ 100-ലധികം കേന്ദ്രങ്ങളിൽ സംഘം ബോധവത്ക്കരണം നടത്തും. സ്കൂളുകൾ, കോളെജുകൾ, ഗ്രാമങ്ങൾ, സാമൂഹികയിടങ്ങൾ, കീഴ്ത്തലസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണു സംവാദങ്ങളും ബോധവൽക്കരണപരിപാടികളും.






