കേരളം ലോകത്തിന് അത്ഭുതം : മമ്മൂട്ടി

തിരുവനന്തപുരം:കേരളവും അതിൻ്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് നടൻ മമ്മൂട്ടി പറഞ്ഞു.
കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുകയായിരുന്നു മമ്മൂട്ടി.
‘കുറെ നാളുകളായി ഒരു പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് ‘ -അദ്ദേഹം പറഞ്ഞു.
ലോകത്തിലെ അതിസമ്പന്നമായ രാജ്യങ്ങൾ നേടിയതിന് സമാനമായ നേട്ടങ്ങൾ കേരളം സാമൂഹ്യ ജനാധിപത്യത്തിലൂടെയും, സ്വയംസമർപ്പിതമായ പ്രവർത്തനങ്ങളിലൂടെയും കൈവരിച്ചു. കേരളത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായ സംസ്ഥാനമായി പ്രഖ്യാപിക്കുമ്പോൾ, അടുത്തതായി ദാരിദ്ര്യ മുക്തമായി മാറ്റുക എന്ന വലിയ ഉത്തരവാദിത്തം കൂടിയാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.
കേരള സംസ്ഥാനം പലപ്പോഴും പ്രതിസന്ധികളെ കേരള ജനതയോട് ചേർന്നുനിന്ന് അതിജീവിച്ച ചരിത്രമുണ്ട്. വികസനത്തോടൊപ്പം പ്രാധാന്യം നൽകേണ്ടത് ദാരിദ്ര്യം മാറ്റുന്നതിനാണ്. വികസനം എന്നതുകൊണ്ട് വലിയ കെട്ടിടങ്ങളോ രാജപാതകളോ നിർമ്മിക്കുന്നതിനെ മാത്രമല്ല ഉദ്ദേശിക്കേണ്ടത്. സാമൂഹ്യ ജീവിതം മെച്ചപ്പെടണമെങ്കിൽ, ദാരിദ്ര്യം പരിപൂർണമായും തുടച്ചുമാറ്റപ്പെടണം. കേരളം പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായിട്ടുണ്ട്. എത്ര കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടായാലും, വിശക്കുന്ന വയറുകൾക്ക് അത് ഉപകാരപ്രദമാകണം. വികസനത്തിൻ്റെ ആനന്ദം ആ വയറുകൾക്ക് കൂടെ വേണ്ടതാണ്. കേരളത്തിൻ്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഒരു മാതൃകയും തുടക്കവുമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പുതിയ കേരളത്തിൻ്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചു .നാടിൻ്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്ന് ഒന്ന് ഇല്ല എന്ന് തെളിഞ്ഞു. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്ക് എത്തിയത്.കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലേതാണെന്നും മുഖ്യമന്ത്രി ഇന്ത്യാടുഡേ സർവെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.
കേരളം നേടിയ അതിദാരിദ്രമുക്തമായ സംസ്ഥാനം എന്ന ചരിത്രനേട്ടം വൻ ജനപങ്കാളിത്തത്തോടെ, വകുപ്പകളുടെ ഏകോപനത്തോടെ ഒരുമിച്ചു നേടിയതാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി മുതൽ വാർഡ് മെമ്പർ വരെയുള്ള രാഷ്ട്രീയ നേതൃത്വവും ചീഫ് സെക്രട്ടറി മുതൽ പഞ്ചായത്ത് സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥ സംവിധാനവും ജനങ്ങളാകെയും ഒറ്റക്കെട്ടായി ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.






