അടൂർ -മമ്മൂട്ടി വീണ്ടും

തിരുവനന്തപുരം: ദീർഘ ഇടവേളയ്ക്കുശേഷം വീണ്ടും അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ആലോചന തുടങ്ങി.മമ്മൂട്ടി കമ്പനി ചിത്ര നിർമാണത്തിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതു സംബന്ധിച്ച ചർച്ച നടന്നത്.അടൂരും ഇതിനോട് യോജിച്ചിട്ടുണ്ട്.പുതിയ സിനിമ ചെയ്യാമെന്നല്ലാതെ മറ്റുകാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
ഈ പ്രൊജക്ട് യാഥാർഥ്യമായാൽ നാലാം തവണയാണയാവും അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി ടീം ഒരുമിക്കുന്നത്.1987 ൽ ‘അനന്തരം’ ആണ് അടൂർ ഗോപാലകൃഷ്ണൻ – മമ്മൂട്ടി ടീമിൻ്റെ ആദ്യ ചിത്രം. തുടർന്ന് മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവുകളായ ‘വിധേയൻ’, ‘മതിലുകൾ’ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. ‘വിധേയനി’ലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചു.
2016 ൽ പുറത്തിറങ്ങിയ ‘പിന്നെയും’ ആണ് അടൂരിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.
ജിതിൻ കെ ജോസ് ഒരുക്കുന്ന ‘കളങ്കാവൽ’ ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. നവംബർ 27നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
മമ്മൂട്ടി ഇപ്പോൾ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പാട്രിയറ്റ്’ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ്. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്.






