തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

‘ബി ജെ പി മുന്നേറ്റത്തെ അതിശക്തമായി പ്രതിരോധിച്ചുനിർത്താൻ കഴിഞ്ഞു’
കണ്ണൂർ:കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് കരകയറുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ.വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പ്രസ് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.ദേശാഭിമാനി വാരിക എഡിറ്റർ ഉൾപ്പെടെയുള്ള ചുമതലകൾക്കുശേഷമായിരുന്നു വി.എസ്സിനൊപ്പമുള്ള നിയോഗം.മാതൃഭൂമി ലേഖകനായി വിരമിച്ചു.
കെ.ബാലകൃഷ്ണൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ
കാൽ ലക്ഷത്തിനടുത്ത് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്.അതിൻ്റെ ഫലങ്ങൾ ഒന്നിച്ച് ചാനലുകളിലൂടെ പ്രവഹിക്കുന്നു – യു.ഡി എഫിനുണ്ടായ വിജയം വലിയൊരു ഭൂകമ്പമായി അനുഭവപ്പെടുന്നു; വ്യാഖ്യാനിക്കപ്പെടുന്നു.അതിൻ്റെ കമ്പനമടങ്ങി ശാന്തതയിൽ പരിശോധിക്കുമ്പോൾ എന്താണ് കാണുന്നത്? സംഭവിക്കുന്നതെന്താണ്?
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അടപടലം തകർന്നതായി തോന്നിയ – 20 ൽ 19 സീറ്റും ശരാശരി ഒരു ലക്ഷത്തിലധികം വോട്ടിന് തോറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി ഒന്നരക്കൊല്ലം കൊണ്ട് കരകയറുകയാണ് എന്നതല്ലേ വാസ്തവം ? 14 ൽ ഏഴ് ജില്ലാ പഞ്ചായത്തിൽ വിജയം – (കേരളത്തിലെ രാഷ്ട്രീയ ശാക്തിക സൂചകം ഏറെക്കുറെ തുല്യം എന്നത് തന്നെയല്ലേ?) പാർലമെൻ്റ് തെരഞ്ഞെടപ്പിൽ മൂന്നാം സ്ഥാനത്ത് പോയ തിരുവനന്തപുരം, സുരേഷ് ഗോപി ജയിച്ച തൃശൂർ, ബിജെപി വൻ പ്രകടനം നടത്തിയ ആലപ്പുഴ, പ്രേമചന്ദ്രൻ ഒന്നര ലക്ഷം വോട്ടിന് ജയിച്ച കൊല്ലം, കെ സുധാകരൻ ഒരു ലക്ഷത്തിലേറെ വോട്ടിന് ജയിച്ച കണ്ണൂർ, ഉണ്ണിത്താൻ ഒരു ലക്ഷം വോട്ടിന് ജയിച്ച കാസർകോട്, പിന്നെ പാലക്കാടും – പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബി ജെ പി തുടക്കം കുറിച്ച മുന്നേറ്റത്തെ അതിശക്തമായി പ്രതിരോധിച്ചുനിർത്താൻ കഴിഞ്ഞുവെന്നതല്ലേ വാസ്തവം – തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം കാണിച്ച് പെരുമ ഭാവിക്കുമ്പോൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ വോട്ടും ഓർത്ത് താരതമ്യപ്പെടുത്തണം.
പാലക്കാട്ടെയും പന്തളത്തെയും പിറകോട്ടടിയും കാണാതിരിക്കാമോ – തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ മലപ്പുറം വിട്ടുകളത്താൽ ( കേരളാ ബാങ്കിൽ നിന്ന് വിട്ടുനിൽക്കുന്ന ജില്ലയെന്നതിനാലല്ല, അവിടത്തെ ഫലം അധികം മാറാറില്ലെന്നതിനാലാണ് ) കോഴിക്കോട് ജില്ലയിൽ മാത്രമാണ് ഇടതുപക്ഷത്തിന് വലിയ പരാജയമുണ്ടായത്.സ്വത്വ രാഷ്ട്രീയത്തിൻ്റെ പിടുത്തം കോഴിക്കോട്ടും അതിശക്തമാവുന്നുവെന്ന സൂചനയാണത്.
ഭരണവിരുദ്ധവികാരമാണ്, അയ്യപ്പൻ്റെ ഇടപെടലാണ് എന്നൊക്കെ വ്യാഖ്യാനിക്കുന്നവർ മുൻവിധിയുടെ ലോകത്താണ് – അതാണെങ്കിൽ എല്ലായിടത്തും വേണ്ടേ? സ്വത്വ രാഷ്ട്രീയത്തിൻ്റെ ശക്തിപ്പെടൽ, ഭൂരിപക്ഷവർഗീയഭീഷണി നേരിടാൻ വർഗീയമായി സംഘടിക്കലാണ് വേണ്ടതെന്ന് ന്യൂനപക്ഷത്തിൽ സംഭവിക്കുന്ന ചിന്ത – അത് പൂർണതയിലെത്തിക്കാൻ ചില കുത്സിത ശക്തികൾ നടത്തുന്ന ശ്രമം – അതിനായി അവർക്ക് ചൂണ്ടിക്കാട്ടാൻ വെള്ളാപ്പള്ളി പ്രതിഭാസം പോലുള്ള ചിലകാര്യങ്ങൾ – ഇതൊക്കെയുണ്ട് – ഇത് മലപ്പുറത്ത് പൂർണമായും കോഴിക്കോട് ഏറെക്കുറെയും മറ്റ് ജില്ലകളിൽ ഭാഗികമായും ബാധിച്ചിട്ടുണ്ട്…

ദീർഘകാലം കണ്ണൂരിൽ പത്രലേഖകനായിരുന്ന അനുഭവത്തിൽ പറയാം, കണ്ണൂർ ജില്ലയിൽ എൽ.ഡി.എഫിന് ഈ തെരഞ്ഞെടുപ്പിൽ ആഘാതമുണ്ടായിട്ടില്ല – പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ സ്ഥിതിയെ കുടഞ്ഞെറിഞ്ഞ് പഴയ തനത് ശക്തി വീണ്ടെടുക്കുകയാണ്. – ജില്ലാ പഞ്ചായത്തിൽ സീറ്റ് കൂടുകയാണ് ചെയ്തത് – ഗ്രാമ പഞ്ചായത്തുകളിൽ 71 ൽ 48 ലഭിച്ചു – നിയമസഭയിൽ പത്തിൽ എട്ടും ജയിച്ച 1996 ന് തൊട്ടു മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അമ്പതോളം പഞ്ചായത്തിലാണ് ജയിച്ചത് – 2020 ൽ എട്ട് യു.ഡി.എഫ് ഭൂരിപക്ഷ പഞ്ചായത്ത് എൽ ഡിഎഫി ന് ലഭിച്ചിരുന്നു – ഒരിക്കലും ജയം പ്രതീക്ഷിക്കാനാവാത്ത ഉദയഗിരിയടക്കം -അത് ഇത്തവണ യു.ഡി.എഫിലേക്ക് തന്നെ പോയി – സ്വാഭാവികം – അത്ര തന്നെ -ബ്ലോക്ക് പഞ്ചായത്തിൽ ഒന്നോ രണ്ടോ യു ഡി എഫിന് കിട്ടിയത് സ്വാഭാവികം.. നഗരസഭകളിൽ 2020 ൻ്റെ ആവർത്തനം / കോർപ്പറേഷനിലും ആവർത്തനം – കണ്ണൂർ ജില്ലയിൽ എൽ ഡി എഫിനെ പ്പോലെ യു.ഡി.എഫിനും ശക്തമായ അടിത്തറയുണ്ട് – തെരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിക്കുക സ്വാഭാവികം – ആകെക്കൂടി വ്യക്തമാകുന്നത് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ തകർച്ചയിൽ നിന്ന് മെല്ലെ, അത്ര മെല്ലെയല്ല – എൽ.ഡി.എഫ് കരകയറുകയാണ് – പഴയ ശക്തി വീണ്ടെടുക്കുകയാണ് ഇനി വേണ്ടത്.. അകന്നുപോയ വിഭാഗങ്ങൾക്കിടയിലുണ്ടായ തെറ്റിദ്ധാരണ മാറ്റിയെടുക്കൽ – ക്ഷമാപൂർണവും വിനീതവും ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ അത് സാധ്യമാവും – തിരുത്തലുകൾ അടിമുടിയും തുറന്നതും ആകണം…. യാഥാർഥ്യബോധവും വിമർശനങ്ങളെ സ്വീകരിക്കാനുള്ള വിശാല ജനാധിപത്യ മനസ്സുമുണ്ടായാൽ മുറിച്ചു കടക്കാനാവാത്ത പ്രതിസന്ധിയൊന്നും ഇപ്പോഴില്ല






