ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി

എസ് എൻഡിപി-എൻ എസ് എസ് നേതൃത്വത്തിൻ്റെ പരസ്പര സഹകരണത്തിൽ യു.ഡി.എഫിന് അങ്കലാപ്പ്
തിരുവനന്തപുരം:ന്യൂനപക്ഷ സമുദായ നേതാവിൻ്റെ ചടങ്ങിൽ പങ്കെടുത്ത് ഹിന്ദുഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി.തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ യു.ഡി.എഫ് ന്യൂനപക്ഷ സമുദായങ്ങൾക്ക് പിന്നാലെ പായുകയും അവരുടെ വിലപേശലിനെ അപ്പാടെ അംഗീകരിക്കുകയും ചെയ്തതിൻ്റെ തുടർച്ചയായി പ്രതിപക്ഷനേതാവിൻ്റെ വിമർശനത്തിന് ചുട്ടമറുപടി നൽകിയില്ലെങ്കിൽ ഭൂരിപക്ഷ സമൂഹം അവഗണിക്കപ്പെടുമെന്ന ആശങ്കയോടെ എസ് എൻഡിപി-എൻ എസ് എസ് നേതൃത്വം പരസ്പരം കൈ കൊടുക്കാൻ തീരുമാനിച്ചത് യു.ഡി.എഫിനെയും കോൺഗ്രസിനെയും അങ്കലാപ്പിലാക്കി.

ജി.സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിച്ച ‘കേരളയാത്ര’യുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വിമർശിക്കുന്നു എന്ന നിലയിൽ ‘അയ്യപ്പസംഗമ’ത്തിനെത്തിയ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിയതിനെ പരിഹസിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനെ അന്നുതന്നെ കാന്തപുരത്തിൻ്റെ പ്രിയശിഷ്യൻ ചാനൽ ചർച്ചയിൽ അതിനിശിതമായി തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തിരുന്നു.
സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണാറില്ലാതിരിക്കേ,സിറോ മലബാർ സഭ ആസ്ഥാനത്ത് ഔദ്യോഗികവാഹനത്തിലല്ലാതെ എത്തി മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായി സതീശൻ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തുകയും സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചെയ്തത് എസ് എൻ ഡി പി- എൻ എസ് എസ് നേതൃത്വങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ,മുഖ്യധാരാ മാധ്യമങ്ങൾ ഇതിന് പ്രാധാന്യം കല്പിക്കാത്തതിൻ്റെ രാഷ്ട്രീയവും അവർ തിരിച്ചറിഞ്ഞു.തങ്ങളെ ആക്രമിക്കുമ്പോൾ ‘തിണ്ണനിരങ്ങുന്നു’ എന്നതുപോലെ ആഞ്ഞടിക്കുന്ന സതീശൻ പൈലറ്റും ഔദ്യോഗികവാഹനവുമൊഴിവാക്കി സഭാ ആസ്ഥാനത്ത് തിണ്ണനിരങ്ങിയാൽ അത് ‘ക്ഷണവും വിരുന്നു’മാവുന്നതിലെ ഇരട്ടത്താപ്പും അവരെ ചൊടിപ്പിച്ചു.

ജി.സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും – പഴയ ചിത്രം
തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ രണ്ട് മേയർ സ്ഥാനങ്ങളെങ്കിലും സഭാ നേതൃത്വത്തിൻ്റെ ഇടപെടലനുസരിച്ചാണ് തീരുമാനിച്ചതെന്ന വസ്തുത എസ് എൻഡിപി-എൻ എസ് എസ് നേതൃത്വങ്ങളുടെ ശ്രദ്ധയിലുമെത്തി.മേയർ സ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ച് മത്സരിപ്പിച്ച കെപിസിസി ജനറൽ സെക്രട്ടറി ദീപ്തിമേരി വർഗീസിനെപ്പോലെ ഉന്നത നേതാവുണ്ടായിട്ടും അവരെ പൂർണമായും തഴഞ്ഞ് സഭ നിർദേശിച്ചവരെ ‘തദ്ദേശ താക്കോലുകൾ ‘ ഏല്പിച്ചത് പൊതുസമൂഹത്തിൽ വലിയ ആക്ഷേപത്തിനിടയാക്കിയിരുന്നു.ഇതിനോടൊപ്പംതന്നെ,
മുസ്ലിംലീഗാണ് യു.ഡി.എഫ് വിജയത്തിന് പിന്നിലെന്ന അവകാശ വാദത്തിനു പിന്നാലെ കൂടുതൽ സീറ്റും ഉപമുഖ്യമന്ത്രി പദത്തിനുമുള്ള അർഹതയും ലീഗ് നേതാക്കൾ പരസ്യമായി ഉന്നയിച്ചു തുടങ്ങി.ഇതിനെയൊക്കെ പിന്താങ്ങുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്നുണ്ടായത്. അതോടെ, അഞ്ചാം മന്ത്രിവിവാദം ഉൾപ്പെടെ ഒടുവിലത്തെ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്തെ ചെയ്തികൾ ചർച്ചയായി.അതിലെ അപകടം മനസ്സിലാക്കിയാണ് ഉപമുഖ്യമന്ത്രിപദം ലീഗ് ആവശ്യപ്പെടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്.
മുസ്ലിംലീഗ് വിദ്യാഭ്യാസവകുപ്പ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ എസ് എൻ ഡി പി യോഗം അവഗണിക്കപ്പെടുകയായിരുന്നുവെന്ന പരാതി പുതിയതല്ല. ഈഴവസമുദായത്തിന് മലപ്പുറത്ത് ഒരു കോളജുപോലുമില്ല.യുഡിഎഫ് ഭരണകാലത്ത് അനുവദിക്കപ്പെട്ട 17 കോളജുകളും മുസ്ലീങ്ങളിലെ സമ്പന്നരുടേതാണെന്ന വിമർശനം അന്നേ എസ് എൻ ഡി പി യോഗം ചൂണ്ടിക്കാട്ടുന്നതാണ്. അധികാരത്തിന്‍റെ സ്വാധീനത്തിൽ സാമൂഹ്യനീതി നിഷേധിച്ച് മുസ്ലീം ലീഗ് സാമ്രാജ്യങ്ങൾ കെട്ടിയുണ്ടാക്കുന്നുവെന്ന ആക്ഷേപത്തെ മുസ്ലിംവിമർശനമായി ലീഗും ജമാഅത്തെ ഇസ്ലാമിയും ചിത്രീകരിക്കുകയായിരുന്നുവെന്നും അതിന് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്ന അഭിപ്രായം യോഗത്തിനുണ്ട്.

അതിനിടയിലാണ്,തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ന്യൂനപക്ഷ കേന്ദ്രീകരണം നടക്കുകയും ഭൂരിപക്ഷം അവഗണിക്കപ്പെടുകയും ചെയ്യുന്നുവെന്ന ആശങ്ക എൻഎസ്എസിലും ശക്തമായത്.ഇതോടെ, ഇരു സംഘടനകളും പരസ്പരം സഹകരിച്ചു മുന്നോട്ടുപോകാനുള്ള ആലോചനകളിലേക്ക് കടക്കാൻ നിർബന്ധിതമായി.
വെള്ളാപ്പള്ളിയുടെ നിലപാടുകൾ പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായിരുന്നു. ‘അയ്യപ്പസംഗമ ‘ത്തിന് എൻഎസ് എസ് പിന്തുണച്ചതിനപ്പുറം എൽഡിഎഫിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നില്ല.പലപ്പോഴും എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
എന്നാൽ.കഴിഞ്ഞ ദിവസം വി.ഡി സതീശൻ്റെ ‘തിണ്ണനിരങ്ങലിനെ ‘ എടുത്തിട്ടലക്കിയ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ബി.ജെ.പിയുടെ എംപി സുരേഷ് ഗോപി തൃശൂർ പിടിച്ചതുപോലെ എൻ എസ് എസ് പിടിച്ചടക്കാൻ വരേണ്ടെന്ന് പറഞ്ഞതിലെ സന്ദേശം വ്യക്തമാണ്.നേരത്തെ, എൻ എസ് എസിൻ്റെ ‘സമദൂര ‘ നിലപാടിലെ ഗുണഭോക്താക്കളായിരുന്ന കോൺഗ്രസിനും ബി.ജെ.പിക്കും അത്ര അനുകൂലമല്ല പുതിയ സാഹചര്യങ്ങൾ.






