‘നേരിടാവുന്ന രോഗമായി കാൻസറിനെ കാണണം’ :ശ്രീകുമാർ അനുഭവം പറയുന്നു

‘കാൻസറിനെ പറ്റി സംസാരിക്കുകതന്നെ വേണം’
കൊച്ചി:ലോക കാൻസർ ദിനത്തിൽ സ്വന്തം അനുഭവം പങ്കുവച്ച് പ്രമുഖ മാധ്യമ പ്രവർത്തകനായ എസ്.ശ്രീകുമാർ.രണ്ടുപതിറ്റാണ്ടിലേറെ മുമ്പ് കാൻസർ ആക്രമണത്തിൻ്റെ മൂന്നാം സ്റ്റേജിലാണ് അത് തിരിച്ചറിഞ്ഞത്.റെക്റ്റൽ കാൻസറായിരുന്നതിനാൽ അത് പൂർണമായും നീക്കം ചെയ്യേണ്ടിവന്നു.

എസ്.ശ്രീകുമാർ
ശ്രീകുമാറിൻ്റെ ഫെയ്സ് ബുക് കുറിപ്പ്:
‘ബയോപ്സി റിസൾട്ട് വരും എന്നു പറഞ്ഞതിന് മൂന്നു ദിവസം മുമ്പുതന്നെ
ആശുപത്രിയിൽ നിന്ന് വിളി വന്നപ്പോൾ ഉറപ്പിച്ചു: പണി കിട്ടി.
ഡോക്ടർമാർ രണ്ടുപേർ ചേർന്നു വിശദീകരിച്ചു.
‘കാൻസറാണ്. rectal cancer.
സർജറി വൈകേണ്ട’.
രണ്ടു മിനിറ്റ് വേണ്ടിവന്നു, മനസ്സിൽ ചോദ്യങ്ങൾ രൂപപ്പെടുത്താൻ.
Rectum പൂർണ്ണമായി നീക്കിയേ പറ്റൂ.
പിന്നീടുള്ള ജീവിതം എങ്ങനെ സാധാരണമാക്കാം എന്ന ഉപദേശങ്ങൾ കിട്ടി.
എല്ലാം കേട്ടു.
ആദ്യം തലയിൽ സ്ക്രോൾ പോയത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ:
‘മൃത്യുവിൻ ദൂതുമായെത്തുന്നൊരർബുദം മുറ്റിത്തഴച്ചു വളർന്നൊരായുസ്സിനെ ചുട്ടെരിയ്ക്കുന്നതും ജീവിതം ”.
നാൽപ്പതാം വയസ്സിൽ ദൂത് കൈപ്പറ്റി എന്നുറപ്പിച്ചു.
എറണാകുളം ലൂർദ് ആശുപത്രിയിൽ
ഡോ. സന്തോഷ് ജോണ്‍ എബ്രഹാമിന്റെ ചികിത്സയിലേക്ക്.
പത്തുദിവസത്തിനകം സർജറി.
Colostomy എന്ന പുണ്യപുരാതന ശസ്ത്രക്രിയ.
പതിനാറാം നൂറ്റാണ്ടുമുതൽ ചെയ്തുവരുന്ന കത്തിക്രിയ.
റക്ടത്തിനു പകരമായി വയർ തുളച്ച്, കുടലിനു പുറത്തേക്കുള്ള വഴിയൊരുക്കുന്നു. അവിടെ ഒരു ബാഗും സ്ഥാപിയ്ക്കുന്നു.

എസ്.ശ്രീകുമാർ-മൂന്നു പതിറ്റാണ്ട് മുമ്പ് ഓഫീസിൽ
ഒരു ‘സഞ്ചി ജീവിത’ത്തിന്റെ തുടക്കം. (ചിലർക്കിത് താൽക്കാലികമായി മതിയാകും. ഇവിടെ സ്ഥിരം)
എഴുത്തുകാരനും ശാസ്ത്രകാരനുമായിരുന്ന ജെ ബി എസ് ഹാൽഡേന് Colostomy ചെയ്തിരുന്നു,1964ൽ.
പുള്ളിയ്ക്ക് അത് കവിതയ്ക്ക് വിഷയവുമായി.
Cancer’s a Funny Thing
I wish I had the voice of Homer
To sing of rectal carcinoma,
Which kills a lot more chaps, in fact,
Than were bumped off when Troy was sacked.
Yet, thanks to modern surgeon’s skills,
It can be killed before it kills
Upon a scientific basis
In nineteen out of twenty cases.
ഇങ്ങനെ പോകുന്നു, കവിത.
(‘റക്ടമില്ലാത്ത മനുഷ്യൻ’ എന്ന പേരിൽ ഒരു ഹൊറർ നോവൽ എഴുതി മത്സരിച്ചാലോ എന്ന് ആലോചിയ്ക്കാതിരുന്നില്ല. ഭാഷ ചെറുത്തുനിന്നു ! )
ഇതിനിടെ സ്റ്റേജ് നിർണ്ണയം വന്നു. സ്റ്റേജ് ത്രീ കാൻസർ.
മരിയ്ക്കാനുള്ള സാധ്യത 50 ശതമാനം.
(പെട്ടെന്ന് തോന്നിയത് ഒരു സ്റ്റാറ്റിസ്റ്റിക്കൽ തമാശയാണ്.
സ്റ്റേജ് ത്രീയിലെ ഞാൻ മരിക്കാതിരിയ്ക്കണമെങ്കിൽ
ഈ സ്റ്റേജിൽ മറ്റൊരാൾ മരിയ്ക്കണം.
50 ശതമാന കണക്ക് ശരിയാകണമല്ലോ!.)
ഒരു മാസത്തോളം നീണ്ട ആശുപത്രി വാസം.
കീമോതെറാപ്പി ,പിന്നാലെ റേഡിയേഷൻ.
രണ്ടു മാസത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക്.
ശരീരത്തിൽ പിടിപ്പിച്ച ബാഗ് അവയവം പോലെയായി.
മുമ്പ് ചെയ്തിരുന്നതെല്ലാം ചെയ്യാമെന്നായി.
ഇടയ്ക്കിടെ ചെക്ക് അപ്പ്.

എസ്.ശ്രീകുമാർ
ചില്ലറ പ്രശ്നങ്ങൾ.
ഇടയ്ക്കൊരു ഹെർണിയ.
അതിന്റെ ശരിപ്പെടുത്തൽ .
രണ്ടാംവരവ് ഉണ്ടെങ്കിൽ അഞ്ചുവർഷത്തിനിടയിൽ എന്നു ശാസ്ത്രജ്ഞാനം.
അതുകൊണ്ട് ആദ്യ അഞ്ചു കൊല്ലം വാർഷിക പരിശോധനാ റിപ്പോർട്ടിനുള്ള കാത്തിരിപ്പ് നെഞ്ചിടിപ്പ് കൂട്ടി.
സിടി സ്കാൻ ഫിലിമിലെ നിഴലുകളിലൂടെ നീങ്ങുന്ന
ഡോക്ടറുടെ കണ്ണിനൊപ്പം ഹൃദയം മിടിച്ചു നീന്തി.
ഡോക്ടറുടെ തലകുലുക്കലിൽ അവസാനിച്ച പരിശോധനകൾ.
കാൻസർമുക്ത ജീവിതം. ഇപ്പോൾ ഇരുപത്തിരണ്ടു വർഷം പിന്നിടുന്നു.
കൃത്യമായ ചികിത്സയ്ക്കിടയിൽ അത്ഭുത രോഗശാന്തി നിർദേശങ്ങൾ കിട്ടാതിരുന്നില്ല.
കീമോ ഉണ്ടാക്കിയേക്കാവുന്ന ആപത്തിനെ പറ്റിയുള്ള മുന്നറിയിപ്പുകൾ.
റേഡിയേഷൻ കരിച്ചുകളയുന്ന കോശങ്ങളെ പറ്റിയുള്ള ആശങ്കകൾ.
പാർശ്വഫലങ്ങളെപ്പറ്റിയുള്ള പേടിപ്പെടുത്തലുകൾ
..എല്ലാം ഉണ്ടായി.
ഒറ്റമൂലിയും അത്ഭുത സസ്യങ്ങളും യോഗയും തുടങ്ങി സദുദ്ദേശത്തോടെ പലതും നിർദേശിച്ചവരുണ്ട്..
ഒക്കെ അവഗണിയ്ക്കാൻ സംശയം വന്നില്ല.
ഡോക്ടർ പറഞ്ഞത് മാത്രം കേട്ടു; അതൊക്കെ ചെയ്തു.

എസ്.ശ്രീകുമാർ
ഇടയ്ക്ക്, ഇതേ ശസ്ത്രക്രിയ ചെയ്താൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല എന്നു കരുതുന്ന രോഗികളെ കണ്ട് ആത്മകഥ പറഞ്ഞു ധൈര്യം പകർന്നു …പലപ്പോഴും ഡോക്ടർമാരുടെ നിർദേശപ്രകാരം.
സർജറിയ്ക്ക് മടിച്ചുനിന്ന ഒരു മരപ്പണിതൊഴിലാളിയ്ക്ക്, ഇതേ സർജറി ചെയ്ത ആളാണെന്നത് വിശ്വാസമായില്ല.
ഒടുവിൽ ശരീരത്തിൽ പിടിപ്പിച്ച ബാഗ് കാട്ടി ബോധ്യപ്പെടുത്തേണ്ടി വന്നു.
കാൻസർ ഇത്രയൊക്കെയേ ഉള്ളൂ എന്നറിഞ്ഞു.
ഒപ്പം നേരത്തെ കണ്ടെത്തിയാൽ എത്ര കൃത്യതയോടെ
പറിച്ചെറിയാവുന്ന രോഗം എന്ന തിരിച്ചറിവും കിട്ടി.
വയറ്റിൽ നിന്ന് രക്തം പോകുന്നത് പലതുകൊണ്ടുമാകാം.
പക്ഷെ കാൻസർ കൊണ്ടുമാകാം എന്ന അറിവ് പ്രധാനമാണ്.
ഈ രോഗം വരുത്താവുന്ന ശീലങ്ങൾ ഇല്ല.
മദ്യപാനവും പുകവലിയും ഇല്ലെന്നത് ഡോക്ടർ പോലും വിശ്വസിച്ചില്ല.
കുടിയ്ക്കാതെ വലിയ്ക്കാതെ പാഴായിപോയ 40 വർഷങ്ങളെപ്പറ്റി തമാശിച്ചു.
മദ്യപാനം ഈ രോഗത്തിനു വഴിതെളിയ്ക്കാം.
ജനിതക കാരണങ്ങൾ അടക്കം മറ്റ് കാരണങ്ങൾ കൊണ്ടും ഉണ്ടാകാം.
ഞാൻ വൈകി.
ലക്ഷണം ‘കുടുംബരോഗ’മായ പൈൽസ് എന്നു തെറ്റിദ്ധരിച്ചു. അതുകൊണ്ട് സ്റ്റേജ് മൂന്ന് എത്തും വരെ കണ്ടെത്താതെ പോയി.
ചികിത്സയുടെ ബലത്തിൽ തിരികെയെത്തി.
ഒരു ലക്ഷണവും അവഗണിയ്ക്കരുത്. ഒരു മുഴയെയും വെറുതെവിടരുത് .
ഒരു ഡോക്ടറെ; കഴിവതും നല്ലൊരു സർജനെ,അല്ലെങ്കിൽ ഒരു Oncologist നെ തന്നെ കാണുക.
പറയുന്ന പരിശോധന നടത്തുക. വേണ്ട ചികിത്സ ചെയ്യുക .
സ്ത്രീകളിലെ സ്തനാർബുദവും ഗർഭാശയ അർബുദവും
വളരെ വേഗം ചികിത്സിച്ചു മാറ്റാം.

എസ്.ശ്രീകുമാർ
പക്ഷെ കണ്ടെത്താൻ വൈകിക്കരുത്.
സംശയം തോന്നിയാൽ മാമോഗ്രാം/പാപ്പ് സ്മിയർ ടെസ്റ്റ് ചെയ്യുക.
മടിയ്ക്കരുത്.
രോഗം വരുന്ന അവയവങ്ങൾ എടുത്തുകളയാവുന്നവയാകാം.
പക്ഷെ അവയ്ക്കു ചുറ്റും Vital Organs..
അവയിലേക്കു പടർന്നാൽ പിടിച്ചാൽ കിട്ടണമെന്നില്ല.
കാൻസറിനെ പറ്റി സംസാരിക്കുകതന്നെ വേണം.
ഇപ്പോഴും രോഗത്തിന്റെ പേരു പറയാൻ പോലും മടിയ്ക്കുന്നവർ ഉണ്ട് .
വന്നാൽ തീർന്നു എന്നു കരുതുന്നവരുണ്ട്.
നേരിടാവുന്ന രോഗമായി ഇതിനെ കാണണം .
ചികിത്സയുടെ പാർശ്വഫലങ്ങൾ നമ്മളെ ഉലച്ചു എന്നുവരാം.
ഈ അലട്ടലുകൾ അവസാനിക്കുന്ന ദിനം അല്പം ദൂരെയുണ്ട് എന്ന ഓർമ്മയോടെ നേരിടുക.
ചുള്ളിക്കാട് കവിതയിൽ കൊടുത്തുവിടുന്ന മൃത്യുവിൻ ദൂത് നിരസിച്ച് തിരിച്ചയക്കാൻ പറ്റും.
ഹാൽഡൻ എഴുതിയതു പോലെ:
I know that cancer often kills,
But so do cars and sleeping pills;
And it can hurt one till one sweats,
So can bad teeth and unpaid debts.
A spot of laughter, I am sure,
Often accelerates one’s cure;
So let us patients do our bit
To help the surgeons make us fit.
അതെ…അതിജീവിയ്ക്കാവുന്നതേയുള്ളൂ ഈ രോഗത്തെ, കരുതലുണ്ടെങ്കിൽ.’
(ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്നു എസ്.ശ്രീകുമാർ)






