കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷനെപ്പറ്റി പഠിക്കാൻ ഡോ. കെ. വാസുകി അധ്യക്ഷയായി 5 അംഗ വിദഗ്ധസമിതി

വിദഗ്ധസമിതി പഠിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കുട്ടികൾക്കിടയിലെ ഡിജിറ്റൽ അഡിക്ഷനെക്കുറിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി അധ്യക്ഷയായി 5 അംഗ വിദഗ്ധസമിതി പഠിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
ലോകം മുഴുവൻ നിർമ്മിതബുദ്ധിയും മറ്റ് മേഖലകളും വിസ്‌ഫോടനാത്മകമായി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം ഗൗരവമേറിയ പഠനത്തിനും തുടർന്ന് വേണമെങ്കിൽ നിയമ നിർമ്മാണത്തിലേക്കും പോകണോ എന്ന് ആലോചിക്കണം. വിദ്യാഭ്യാസവകുപ്പിന് നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളും ചില സംഭവങ്ങളും വിരൽ ചൂണ്ടുന്നത് ഈ വിഷയത്തെ ഗൗരവമായി സമീപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ്. ഈ വിഷയവും കരിക്കുലം കമ്മിറ്റി ചർച്ച ചെയ്യുകയുണ്ടായി. ഈ കാര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപാകരണമെന്ന് മന്ത്രി അറിയിച്ചു.

മന്ത്രി വി. ശിവൻകുട്ടി
കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ: ഡോ. അരുൺ ബി. നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), പ്രൊഫ. എൻ. എസ്. ശ്രീകാന്ത് (പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ്, കണ്ണൂർ സർവ്വകലാശാല), ഡോ. ബിജു കെ. (വിദ്യാഭ്യാസ വിഭാഗം, കേന്ദ്രസർവ്വകലാശാല, തമിഴ്‌നാട്), പ്രൊഫ. ബേബി ശാരി പി. എ. (പ്രൊഫസർ, കാലിക്കറ്റ് സർവ്വകലാശാല).
പഠനം എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ കോ-ഓർഡിനേറ്റ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂൾ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച റിപ്പോർട്ടിന് അംഗീകാരം നൽകി
സ്കൂൾ കുട്ടികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ബാക്ബെഞ്ചേഴ്സിനെ സംബന്ധിച്ച് പഠിക്കുകയും ചെയ്ത് സമർപ്പിച്ച റിപ്പോർട്ടുകൾക്ക് കരിക്കുലം കമ്മിറ്റി തത്വത്തിൽ അംഗീകരിച്ച് ജനങ്ങളുടെ അഭിപ്രായം ലഭിക്കുന്നതിനുവേണ്ടി കഴിഞ്ഞ മാസം 30 വരെ എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ജനങ്ങൾക്കിടയിൽ നിന്നും ഒരുപാട് നിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി. അവ പരിഗണിച്ചുകൊണ്ട് പുതുക്കിയ റിപ്പോർട്ട് കരിക്കുലം കമ്മിറ്റി യോഗം അംഗീകരിച്ചു. വിശദമായ പരിശോധനകൾക്കുശേഷം സർക്കാർ ഉത്തരവ് ഇറക്കി വരുന്ന അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.






