സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടൻ കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി

പാരഗൺ ഹോട്ടലിന് അടുത്തെ പ്രേമൻ്റെ പോപ്പുലർ ടെയ്ലേഴ്സ് ആയിരുന്നു ആ കട
കോഴിക്കോട്:സ്നേഹവും,സൗഹൃദവും ചിരിയും തുന്നിയ കോഴിക്കോടിൻ്റെ സംസ്കാരവുമായിരുന്ന കടയെ ഓർത്ത് സ്വാമി സന്ദീപാനന്ദ ഗിരി.കോഴിക്കോട് പാരഗൺ ഹോട്ടലിന് അടുത്തെ പ്രേമൻ്റെ പോപ്പുലർ ടെയ്ലേഴ്സ് ആയിരുന്നു ആ കട.

സ്വാമി സന്ദീപാനന്ദ ഗിരി
അതേക്കുറിച്ച് സ്വാമി സന്ദീപാനന്ദ ഗിരി ഫെയ്സ് ബുക്കിൽ എഴുതിയത് വായിക്കാം:
“കോഴിക്കോട് പാരഗൺ ഹോട്ടലിന് അടുത്ത് ഒരുകാലത്ത് പ്രേമന്റെ Popular Tailors ഉണ്ടായിരുന്നു.
അത് വെറും തുണി വെട്ടി തയ്‌ത്ച്ചു നൽകുന്ന കടമാത്രമായിരുന്നില്ല!
കോഴിക്കോട്ടെ ഒരു സാംസ്‌കാരിക വേദി, ഒരു ചെറിയ പാർലമെൻ്റ്, ഒരു കോമഡി സ്റ്റേജും കൂടിയായിരുന്നു.
ഇടത് വശത്ത് നിൽക്കുന്നത് കടയുടെ ഉടമ പ്രേമൻ.
അദ്ദേഹത്തിന്‍റെ തോളിൽ കൈയ്യിട്ട് നിൽക്കുന്നത് രാമു.
പ്രേമൻ തുണി കൃത്യമായി വെട്ടും…
രാമു ആളുകളെ കൃത്യമായി “വെട്ടും” 😄
ഒരിക്കൽ വലിയൊരു വാച്ച് കെട്ടി ഒരാൾ കടയിൽ കയറി.
രാമു ഒന്ന് നോക്കി ചോദിച്ചു:
👉 “ഇതിൽ ടീവി ഉണ്ടോ ഭായ്?”
കട മുഴുവൻ പൊട്ടിച്ചിരിച്ചു… വാച്ച് ഉടമ മിണ്ടാതെ സ്ഥലം വിട്ടു.
അതായിരുന്നു രാമുവിന്‍റെ കത്രികയില്ലാത്ത ടെയിലറിംഗ് 😂
നടുവിൽ നിൽക്കുന്നത് വിവേകാനന്ദൻ – പേര് പോലെ തന്നെ വിവേകം നിറഞ്ഞ മനുഷ്യൻ.
അടുത്ത് നിൽക്കുന്നത് വിജയൻ കാരന്തൂർ – മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളുമായി സജീവമായി പോകുന്ന സുഹൃത്ത്.
അവസാനം കാവി വസ്ത്രധാരിയായി നിൽക്കുന്നത് സ്വാമി സന്ദീപാനന്ദ ഗിരി.
ഒരു ദിവസം “അമ്മയറിയാൻ”“അഗ്രഹാരത്തിലെ കഴുത”യും ലോകത്തിനു സമ്മാനിച്ച അതികായനായ സംവിധായകൻ ജോൺ എബ്രഹാം
“എട മോനേ” സ്റ്റൈലിൽ നാരായണൻ ചേട്ടന്‍റെ ചാരായക്കടയിൽ നിന്ന്,
അച്ചു ആർട്സ് രമേശേട്ടനോടൊപ്പം നേരെ പ്രേമൻ്റെ കടയിലേക്ക് കയറി.
👉 “എട പ്രേമ… എന്‍റെ ജീൻസിന്റെ മൂട് കീറി. നീ ഒന്ന് തയ്ച്ചുതരണം!”
പ്രേമൻ ഭവ്യതയോടെ:
👉 “അതിനെന്താ ജോണേട്ടാ… ചെയ്യാലോ.”
അപ്പോൾ ജോൺ എബ്രഹാം പകുതി ഫിലിം ഡയറക്ടർ, പകുതി ദാർശനികൻ:
👉 “ഞാനിത് ദേഹത്ത് നിന്ന് അഴിക്കില്ല… നീ എന്നെയും മിഷനിലേക്ക് ചേർത്ത് വെച്ച് തയ്ക്കണം!”
കട വീണ്ടും ചിരിയുടെ പൊട്ടിത്തെറി 😂
ഇന്ന് പ്രേമൻ്റെ കട ഇല്ല…
പ്രേമൻ ദുബായിൽ കുടുംബത്തോടൊപ്പം ബിസിനസ്സുമായി കഴിയുന്നു.
പക്ഷേ ആ കടയിൽ തയ്ച്ചത് കേവലം വെറും ഷർട്ടും പാന്‍റുമല്ല…
സ്നേഹവും,സൗഹൃദവും ചിരിയും ബാസ്ക്കരേട്ടൻ്റെ സര്ബത്തും പാരഗണിലെ ബിരിയാണിയും പോലെ കോഴിക്കോടിന്‍റെ സംസ്കാരവുമായിരുന്നു.
ഒരുപാട് കാലത്തിനു ശേഷം ഇന്നലെ അവിചാരിതമായി വീണ്ടും ഒത്തുകൂടിയ നിമിഷം…
കാലം മാറി… സ്ഥലങ്ങൾ മാറി…
സൗഹൃദം മാത്രം മാറ്റമില്ലാതെ“






