കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

സമ്പത്തിൻ്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പാക്കുന്നതാണ് പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ചെലവിലെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കാന്‍ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടര്‍ന്ന് ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന് മേലുള്ള ബാധ്യത കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയുടെയും ഉള്‍പ്പെടെ 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാല്‍ ഇതിലും കൂടുതല്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരും.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യന്‍ സംഘര്‍ഷമുണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്‍റെയും പശ്ചാത്തലത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കാനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.
ധന പ്രതിസന്ധിയ്ക്കിടയിലും ഇന്ദിര ഗ്യാരണ്ടിയിലെ രണ്ട് ഗ്യാരണ്ടികള്‍ നടപ്പിലാക്കി. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കര്‍മാരുടെ വേതനവും വര്‍ധിപ്പിച്ചു.
ഡിമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തിക പരാധീനത പരിഹരിക്കാന്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിച്ച്, വിവിധ മേഖലകളില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിച്ച്, ഖജനാവില്‍ പണം സമാഹരിച്ചുകൊണ്ട് ആ സമ്പത്തിൻ്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പാക്കുന്നതാണ് പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.






