‘സഹകരണ മേഖലയിൽ നടക്കുന്നത് ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ്’

നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്‍റി സ്‌കീമിൽ എല്ലാ സഹകരണ സംഘങ്ങളെയും നിർബന്ധമായും അംഗങ്ങളാക്കുമെന്ന് മന്ത്രി എം ലിജു
തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ ജി ഡി പി യിൽ മികച്ച സംഭാവന നൽകുന്ന സഹകരണ മേഖലയിൽ നടക്കുന്നത് ഏകദേശം മൂന്നര ലക്ഷം കോടി രൂപയുടെ വാർഷിക ബിസിനസ് . സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് പതിനാറായിരത്തിലധികം സഹകരണ സംഘങ്ങൾ.
അന്തർദേശീയ സഹകരണ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനവും സഹകരണ അവാർഡ് വിതരണവും തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത സഹകരണ മന്ത്രി എം ലിജു വെളിപ്പെടുത്തിയതാണ് ഈ കണക്കുകൾ.
കേരളത്തിന്‍റെ സമഗ്ര വികസനത്തിന് സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. സംസ്ഥാന ബജറ്റിൽ അവതരിപ്പിച്ച പബ്ലിക് – കോ ഓപറേറ്റിവ് പാർട്ണർഷിപ്പിലൂടെ പൊതുമേഖലയും സർക്കാരും നിക്ഷേപത്തിന് താത്പര്യമുള്ള സഹകരണ പ്രസ്ഥാനങ്ങളും ചേർന്ന് കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പങ്കാളികളാകുന്ന പുതിയ ആശയം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ ഒരു മാസമായി വിദഗ്ധർ, സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുമായി സർക്കാർ വിശദമായ ചർച്ചകൾ നടത്തി വരികയാണ്.വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായിട്ടാണ് മൂന്ന് മാസത്തേക്ക് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയത്. ‘ആശ്വാസം’ എന്ന പേരിലുള്ള ഈ പദ്ധതിയിൽ പിഴപ്പലിശ പൂർണമായും ഒഴിവാക്കുകയും പലിശയിൽ ഇളവുകൾ നൽകുകയും ചെയ്യും. ആറു വർഷത്തിലധികമായി കുടിശ്ശികയായി കിടക്കുന്ന കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനും സഹകരണ സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
വായ്പാ കുടിശ്ശികയുടെ പേരിൽ അംഗങ്ങളോടും ജനങ്ങളോടും മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. സഹകരണ സംഘങ്ങളിൽ എത്തുന്ന എല്ലാവരോടും ഉദ്യോഗസ്ഥർ മാന്യമായും മനുഷ്യത്വപരമായും പെരുമാറണം. ലഭിക്കുന്ന എല്ലാ അപേക്ഷകൾക്കും കൃത്യമായ രസീത് നൽകുകയും ലഭിക്കാവുന്ന ആനുകൂല്യങ്ങൾ വ്യക്തമായി എഴുതി അറിയിക്കുകയും വേണം. ഇതുസംബന്ധിച്ച് എല്ലാ സഹകരണ സംഘങ്ങൾക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റിസ്‌ക് ഫണ്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നിലവിലെ നിബന്ധനകളിൽ സർക്കാർ മാറ്റം വരുത്തും. കുടിശ്ശികയുള്ളവർക്കും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും റിസ്‌ക് ഫണ്ടിന്‍റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരും. സഹകരണ സംഘം അംഗങ്ങളുടെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ആയിരത്തിലധികം അപേക്ഷകളിൽ ഉടൻ തീരുമാനമെടുത്ത് സഹായം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി ഡിപ്പോസിറ്റേഴ്‌സ് ഗ്യാരന്‍റി സ്‌കീമിൽ എല്ലാ സഹകരണ സംഘങ്ങളെയും നിർബന്ധമായും അംഗങ്ങളാക്കും. സ്‌കീമിൽ അംഗമാകാത്ത സംഘങ്ങളുടെ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. നിലവിൽ ലിക്വിഡേഷനിലായ സംഘങ്ങൾക്ക് മാത്രം സഹായം നൽകുന്ന രീതി മാറ്റി, പ്രതിസന്ധിയിലാകുന്ന സംഘങ്ങളെ സഹായിക്കുന്നതിന് സ്‌കീമിലുള്ള 315 കോടി രൂപ ഉപയോഗിക്കാൻ ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള റിവൈവൽ ഫണ്ട് വിതരണം ഇനി മുതൽ കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. വ്യക്തമായ പ്രൊഫഷണൽ റിവൈവൽ പ്ലാൻ സമർപ്പിക്കുന്ന സംഘങ്ങൾക്ക് മാത്രമേ ഫണ്ട് അനുവദിക്കൂ. പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തി സംഘങ്ങളെ തകർച്ചയിലാക്കിയ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നഷ്ടപ്പെട്ട പൊതുപണം സർചാർജ് ഉൾപ്പെടെയുള്ള നിയമനടപടികളിലൂടെ തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നബാർഡ്, എൻസിബിസി തുടങ്ങിയ ദേശീയ ഏജൻസികളുമായി സഹകരിച്ച് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുധീർഷ പാലോട് എം എൽ എ അധ്യക്ഷത വഹിച്ചു. എം വിൻസെന്റ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി പ്രിയദർശനി, സഹകരണ ആഡിറ്റ് ഡയറക്ടർ ഡോ റെജിൽ എം സി, കേരള സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റ് മോഹനൻ മാസ്റ്റർ, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കൺവീനർ സി കെ ഷാജി മോഹനൻ എന്നിവർ സന്നിഹിതരായി. സഹകരണ സംഘം രജിസ്ട്രാർ എസ് പ്രേംകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജോയിന്‍റ് രജിസ്ട്രാർ ബിന്ദു ഐ പി നന്ദി അറിയിച്ചു.






