പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു,സസ്‌പെന്‍ഷന്‍ അപക്വം:ലാലി ജെയിംസ്

വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ലാലി ജെയിംസ്
തൃശൂര്‍:തൃശൂര്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലാലി ജെയിംസ് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും തനിക്കെതിരെയുള്ള നടപടി അപക്വമാണെന്നും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ രാത്രിയുടെ മറവിലാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചതെന്നും കുറ്റപ്പെടുത്തി.
തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് തന്നോട് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പണമില്ലാത്തതിനാല്‍ അത് നല്‍കാന്‍ കഴിയില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നും ലാലി ആവർത്തിച്ചു. മുന്‍ സ്പീക്കറായ തേറമ്പില്‍ രാമകൃഷ്ണന്‍റെ അനുയായിയാണ് ലാലി.

ലാലി ജെയിംസ്
മേയര്‍ പദവി ലഭിച്ച നിജി ജസ്റ്റിന്‍ ഫണ്ട് നല്‍കിയിട്ടുണ്ടാകാം. താന്‍ പണം നല്‍കാത്തതിനാല്‍ മേയര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ലെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. കെപിസിസിയും എഐസിസിയും നിലവിലെ നേതൃത്വത്തിനൊപ്പമായതിനാല്‍ പരാതി നല്‍കിയിട്ട് കാര്യമില്ല. സസ്‌പെന്‍ഷന്‍ നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നു. പാര്‍ട്ടി അംഗത്വം ഇല്ലെങ്കിലും മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് പറഞ്ഞു.
സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. നേതാക്കള്‍ക്ക് മാത്രമാണോ ആത്മാഭിമാനം? ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവർ അറിയിച്ചു.

മേയര്‍ നിജി ജസ്റ്റിൻ
നിലവിലെ മേയര്‍ നിജി ജസ്റ്റിനെതിരെ താന്‍ ഉന്നയിച്ച പണമിടപാട് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. നിജി ജസ്റ്റിന്‍ പണവുമായി പലയിടങ്ങളിലും പോയതായി തനിക്ക് അറിവുണ്ട്. മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിനാണെന്ന് അവര്‍ ചോദിച്ചു.പാര്‍ട്ടി അംഗത്വം പോയാലും താന്‍ മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരും. നേതൃത്വത്തിൻ്റെ അഴിമതിക്കെതിരെ പോരാടുമെന്നും ലാലി ജെയിംസ് പ്രഖ്യാപച്ചു.
ലാലിക്കെതിരെ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റിൻ്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കെപിസിസിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.ലാലി ജെയിംസിൻ്റെ ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .






