സർക്കാർ ജോലി ഉപേക്ഷിച്ച എംടെക്കുകാരി എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം

തിരുവനന്തപുരം ജില്ലയിൽ നിന്ന് ഈ വർഷം ലഭിച്ച ഏക പുരസ്കാരം എം.വി.നീതുവിന്
തിരുവനന്തപുരം:പൊതുമേഖല സ്ഥാപനത്തിലെ ജോലി രാജിവെച്ച് പൂർണ്ണ സമയ റെസിൻ ആർട്ടിസ്റ്റായിമാറിയ, സിവിൽ എൻജിനീയറിംഗിൽ എം.ടെക് നേടിയ എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം. ഹാൻഡിക്രാഫ്റ്റ് വിഭാഗത്തിലാണ് നീതുവിന് പുരസ്കാരം .തൊഴിൽമന്ത്രി വി.ശിവൻകുട്ടിയിൽനിന്ന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നീതു ഏറ്റുവാങ്ങി.

എം.വി.നീതു
തങ്ങളുടെ മേഖലയിൽ വർഷങ്ങളായുള്ള പ്രവൃത്തി പരിചയം, സൃഷ്ടിപരമായ മികവ്, ഗുണമേന്മ, പുതുമ, സ്വയം തൊഴിൽ രംഗത്തെ സംഭാവന, സാമൂഹിക സ്വാധീനം എന്നിവ മാനദണ്ഡങ്ങളാക്കി വിദഗ്ധ സമിതി നടത്തിയ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഇത് തിരുവനന്തപുരം ജില്ലയിൽ നിന്ന് ഈ വർഷം ലഭിച്ച ഏക പുരസ്കാരമാണ് . ഇന്ത്യയിൽ തന്നെ ആദ്യമായി റെസിൻ ആർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ തേടി ഒരു സർക്കാർ ബഹുമതി എത്തുന്നതും ഇതാദ്യമായാണ്.
സിവിൽ എൻജിനീയറിംഗിൽ എം.ടെക് നേടിയ നീതു, സൃഷ്പിപഥം സ്വയം തെരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ച് വർഷമായി റെസിൻ എന്ന മാധ്യമം ഉപയോഗിച്ച് നൂതനവും സൃഷ്ടിപരവുമായ കലാരൂപങ്ങൾ സൃഷ്ടിച്ചുവരുന്ന നീതു ‘Resinnovation by Neethu’ എന്ന ബ്രാൻഡിൻ്റെ സ്ഥാപകയും ഉടമയുമാണ്.ഒരു യുവതി സ്വന്തം സ്വപ്നം പിന്തുടർന്ന് സൃഷ്ടിയെ തൊഴിൽമേഖലയാക്കി മാറ്റിയ വിജയകഥയാണിത്.

എം.വി.നീതു
റെസിൻ എന്ന മാധ്യമം ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആർട്ട് വർക്ക്, ആഭരണങ്ങൾ, ഡെക്കോർ ഐറ്റങ്ങൾ, മേശകൾ എന്നിവയ്ക്കൊപ്പം വ്യത്യസ്ത തരത്തിലുള്ള പ്രിസർവേഷൻ പ്രവർത്തനങ്ങളും നീതു ഒറ്റയ്ക്ക് നിർവഹിക്കുന്നു. മുലപ്പാൽ, നാഭിനാഡി, ഡി.എൻ.എ, വിവിധ ഓർമ്മവസ്തുക്കൾ എന്നിവ സംരക്ഷിക്കുന്ന മെമ്മറി പ്രിസർവേഷൻ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടി.
പ്രധാനമന്ത്രി 2026ൽ തിരുവനന്തപുരം സന്ദർശിച്ച അവസരത്തിൽ തിരുവനന്തപുരം കോർപ്പറേഷനു വേണ്ടി മേയർ നൽകിയ ഉപഹാര ആർട്ട് വർക്ക് നിർമ്മിച്ചതും നീതുവാണ്.
തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയായനീതുവിന്‍റെ പിതാവ് എസ്.കെ. വിനയകുമാർ , മാതാവ് എൽ.മണിമേഖല ഇരുവരും സർക്കാർ ഉദ്യോഗസ്ഥരായി വിരമിച്ചവരാണ്. ഭർത്താവ് എസ് മിഥുൻ എഴുത്തുകാരനും കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ടിൽ എൻജിനീയറുമാണ്. അനുജൻ നിതിൻ ബംഗളൂരുവിൽ സൗണ്ട് എൻജിനീയറായി പ്രവർത്തിക്കുന്നു.






