15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ

കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റായ സിറിയക് ചാഴിക്കാടനാണ് എൽഡിഎഫ് സ്ഥാനാർഥി
തൊടുപുഴ:തൊടുപുഴയിൽ നിന്ന ജയിച്ച് പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് യു.ഡി.എഫിലെ കേരള കോൺഗ്രസ് സ്ഥാനാർഥി സ്ഥാനം സ്വയം ഒഴിഞ്ഞ് മകൻ അപു ജോണ്‍ ജോസഫിനെ നിയോഗിച്ചത് ഏറെ ആലോചനകൾക്കുശേഷമാണ്.പാർട്ടിയിൽ അപു നേതൃത്വത്തിലേക്ക് വരുന്നതിൽ എതിർപ്പുള്ള വിഭാഗമുണ്ടായിരുന്നെങ്കലും സ്വാഭാവികമായ ഉയർച്ച മതിയെന്ന ചിന്തയായിരുന്നു ജോസഫിന്.

അപു ജോൺ ജോസഫ്
കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം, സ്റ്റിയറിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ഐടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും യൂത്ത് ഫ്രണ്ടിന്‍റെ ചുമതലയുള്ള ഉന്നതാധികാര സമിതിയംഗവുമാണ്.
പാര്‍ട്ടിയുടെ പ്രൊഫഷണല്‍ ആന്‍ഡ് ഐ.ടി വിഭാഗം ചെയര്‍മാനായിരുന്ന അപു ജോണ്‍ ജോസഫിനെ 2025 ജനുവരിയിലാണ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി തെരഞ്ഞെടുത്തത്. നിലവില്‍ പാര്‍ട്ടി ഹൈപ്പവര്‍ കമ്മിറ്റി അംഗമായ അപു, പിതാവ് പങ്കെടുക്കേണ്ട മിക്ക പരിപാടികളിലും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സജീവമാണ്.
‘രണ്ടു പതിറ്റാണ്ടോളമായി പാർട്ടിയിലുണ്ട്. താഴെത്തട്ടിൽ നിന്നു പ്രവർത്തിച്ചു മികവു തെളിയിച്ചാൽ മാത്രം മുകളിലേക്കു വരാം എന്നായിരുന്നു അച്ഛന്‍റെ നിലപാട്. അങ്ങനെ തന്നെയാണു വന്നതും’-അപു പറഞ്ഞു.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയ അപു 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്തു. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണ് അപുവിനെ തൊടുപുഴയില്‍ അങ്കത്തിനിറക്കുന്നത്.
ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി പ്രവർത്തനം കൂടുതൽ ശക്തമാക്കാനുള്ള അപുവിൻ്റെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. പാർട്ടി അംഗങ്ങളുടെ പൂർണമായ ഡേറ്റബേസും പാർട്ടി അംഗത്വത്തിനുള്ള വെബ്സൈറ്റുമൊക്കെ അപുവിൻ്റെ നേതൃത്വത്തിലാണ് തയാറാക്കിയത്.
കഴിഞ്ഞ തവണ ഇരുപതിനായിരത്തിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജോസഫ് തൊടുപുഴനിന്ന് ജയിച്ചത്.അതിൻ്റെ ഇരട്ടിയിലേറെവോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു 2016ലെ വിജയം.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടപുഴ നഗരസഭയിൽ കേരള കോൺഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു.

സിറിയക് ചാഴിക്കാടൻ
കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റായ സിറിയക് ചാഴിക്കാടനാണ് എൽഡിഎഫിലെ കേരളാ കോൺഗ്രസ്(എം) സ്ഥാനാർഥി.ഇന്ത്യയിലെ ഏറ്റവും മികച്ച കത്തോലിക്കാ യുവജന പ്രവർത്തകന് കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ നൽകുന്ന നാഷനൽ ബെസ്റ്റ് യൂത്ത് അവാർഡ് 2012 ലെ ജേതാവായിരുന്നു സിറിയക് ചാഴിക്കാടൻ.






