തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൌൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി,നാലാഴ്ചകം പുതിയ സത്യപ്രതിജ്ഞ,അതുവരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ല

അസാധുവാക്കിയത് ബലിദാനി, കാവിലമ്മ, പരശുരാമൻ,ആറ്റുകാലമ്മ, ഭാരതാംബ അടക്കമുള്ള പേരിലെ സത്യപ്രതിജ്ഞ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൌൺസിലർമാരുടെ ബലിദാനി, കാവിലമ്മ, പരശുരാമൻ,ആറ്റുകാലമ്മ, ഭാരതാംബ അടക്കമുള്ള പേരിലെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി . ഈ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി, അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു. നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് ഉത്തരവ്. സിപിഎം പാര്‍ലമെൻ്ററി പാര്‍ട്ടി ലീഡർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. ദൈവം എന്ന പദത്തിന്‍റെ വിപുലീകരണം ചട്ടത്തിൽ ഇല്ല. ഏത് ആചാരം പിന്തുടർന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൗൺസിലർമാർ എന്ന നിലയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾക്ക് മുൻസിപ്പാലിറ്റി നിയമപ്രകാരം സംരക്ഷണമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി തീരുമാനം അംഗീകരിക്കുമെന്നാണ് മേയര്‍ വി വി രാജേഷ് പ്രതികരിച്ചത്. കോടതി വിധി അനുസരിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ സുഗതന്‍ അടക്കം സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തുമെന്നും വി വി രാജേഷ് പറഞ്ഞു.
സത്യപ്രതിജ്ഞയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി എസ് പി ദീപക് മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചട്ടംലംഘിച്ച് വോട്ടു ചെയ്തവരുടെ വോട്ടുകള്‍ അസാധുവാക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അംഗങ്ങളായി മാറിയതിനാല്‍ കോടതിയെ സമീപിക്കാമെന്നാണ് കലക്ടര്‍ അറിയിച്ചത്. നേരത്തേ തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി എടുത്തിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 21ന് ശ്രീപത്മനാഭക്ഷേത്രത്തില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം റാലിയായെത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്.






