എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

‘ആലപ്പുഴയിലേതും കണ്ണൂരിലേതും വീറുറ്റ പാർട്ടി,ഒരു പോറലും ഉണ്ടാകില്ല’
തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും അവരുടെ യോഗ്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളുടെ ഭാര്യ ആയതുകൊണ്ട് അവരുടെ അവകാശം നിഷേധിക്കാൻ പാടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞു.

സിന്ധു സൂര്യകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖത്തിൽ
മൂന്ന് തവണ താൻ വിളിച്ചിട്ടും ജി. സുധാകരൻ ഫോൺ എടുത്തില്ലെന്നും ജില്ലാ സെക്രട്ടറി വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും സുധാകരൻ സംസാരിക്കാൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലേതും കണ്ണൂരിലേതും വീറുറ്റ പാർട്ടിയാണ്. ഒരു വ്യതിയാനത്തിനുമൊപ്പം അത് പോകില്ല.ഒരു പോറലും പാർട്ടിക്ക് അവിടെ ഉണ്ടാകില്ല. വി കുഞ്ഞികൃഷ്ണനും ടി.കെ.ഗോവിന്ദനും പാർട്ടിയെ തകർക്കാൻ എതിരാളികളുടെ കയ്യിലെ കോടാലിയായി മാറിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ഒരോ തെരഞ്ഞെടുപ്പിലും തന്ത്രങ്ങള്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ചാണെന്നായിരുന്നു ക്യാപ്റ്റൻ പരാമര്‍ശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പിൽ നേതാവിനെ നേരത്തെ നിശ്ചയിക്കാനാകില്ല. ജനകീയര്‍ക്ക് അവസരം നൽകാനാണ് ടേം ഇളവിലൂടെ ഉദ്ദേശിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ വിഷയത്തിൽ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്കർത്താക്കളുണ്ട്. അവരുമായി വിശദമായ ചർച്ചകൾ നടത്തണം.

മുഖ്യമന്ത്രി പിണറായി വിജയൻ
കോടതി വിധി നടപ്പാക്കുമെന്നു പറഞ്ഞിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോൾ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘കോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം നൽകുക എന്നതാണ് ഇപ്പോഴത്തെ രീതി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്ത് പറയണം എന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വര്‍ഗീയ പ്രസ്താവനയിൽ വെള്ളാപ്പള്ളി നടേശൻ വിശദീകരണം നൽകിയിട്ടുണ്ട്.വിവിധയാളുകള്‍ വിവിധ തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടുണ്ട്. എസ്എൻഡിപി യോഗമെന്നത് നാടിന്‍റെ പ്രധാന സംഘടനയാണ്. അവരുടെ ഇടയിൽ നിന്ന് ഒരു വര്‍ഗീയ നിലപാട് ഉണ്ടാകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല. അതിനാൽ തന്നെ രാഷ്ട്രീയപാര്‍ട്ടിയായ ലീഗിനെതിരെയാണ് പറഞ്ഞതെന്ന് വെള്ളാപ്പള്ളി നടേശൻ വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെന്നത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗമായി കാണേണ്ട ഒന്നല്ല. ജമാഅത്തെ ഇസ്ലാമിയെന്ന് പറയുന്നത് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയ സംഘടനകളിൽ ഒന്നാണ്. അതിന്‍റെ ഭാഗമായി അവര്‍ക്കെതിരെ പറഞ്ഞിട്ടുണ്ടാകും. വര്‍ഗീയതയെ എതിര്‍ക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അതെന്ന് അദ്ദേഹം അറിയിച്ചു.

സിന്ധു സൂര്യകുമാർ
നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നു. നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറി. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരണം. ആവശ്യമായ നൈപുണ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നിൽക്കാൻ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.






