ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്

ഹെന്നയ്ക്കൊപ്പം പഠിച്ച ആതിരയ്ക്ക് രണ്ടാം റാങ്ക്
തിരുവനന്തപുരം:അഞ്ചുകൊല്ലം മുമ്പ് വനം വകുപ്പിൽ കക്കയം കാട്ടിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസറായി പോയതാണ് ഹെന്ന ഹാഷിം.പിഎസ് സി മുഖേന കിട്ടിയ സർക്കാർ ജോലി.അതിനെ ഇഷ്ടപ്പെട്ട ഹെന്നയ്ക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് !അതവിടം കൊണ്ട് തീരുന്നില്ല,ഹെന്നയോടൊപ്പം ഇരുന്ന് ഉറക്കമിളിച്ച് പഠിച്ച പ്രിയപ്പെട്ട കൂട്ടുകാരി ആതിരയ്ക്ക് അതേ പരീക്ഷയ്ക്ക് രണ്ടാം റാങ്ക്!
സാധാരണ കോൺസ്റ്റബിൾ റാങ്കിൽ കഴിയേണ്ടിവരുമായിരുന്ന ഹെന്ന കഠിനാധ്വാനത്തിലൂടെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആയതിലൂടെ ഗസറ്റഡ് ഓഫീസറായതാണ് മാറുന്നത്.
വാരാന്ത്യങ്ങളിൽ ജോലി കഴിഞ്ഞ് കക്കയത്ത് നിന്ന് നൂറ് കിലോമീറ്ററോളം ബസ്സിൽ യാത്ര ചെയ്ത് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലുള്ള ആതിരയുടെ വീട്ടിലെത്തും ഹെന്ന.ജോലിയുടെയും,യാത്രയുടെയും ക്ഷീണവും മറന്ന്, എല്ലാ ആഴ്ചയും ആതിരയും ഹെന്നയും ഒന്നിച്ചിരുന്നാണ് പിഎസ് സി ജോലിക്കായി പഠിച്ചത്…
ചിലപ്പോൾ, ആതിര ഹെന്നയുടെ വീട്ടിൽ വന്ന് താമസിച്ചു.
വാണിമേലിലെ ഭൂമിവാതുക്കൽ എം.എൽ.പി സ്‌കൂൾ അധ്യാപികയായ ഉമ്മ ലൈലയോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച ഹെന്ന കോഴിക്കോട് ബിഇഎം ജിഎച്ച് എസ് എസിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞാണ് ,നാദാപുരം ടിഐഎം എച്ച് എസ് എസിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കിയത്.
പരമാവധി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം നിലകൊള്ളാനുള്ള കരുത്ത് ചെറുപ്പം മുതൽക്കേ ഹെന്നക്ക് ബാപ്പ ഹാഷിം നൽകിയത് ജീവിതത്തിലെ വലിയ പാഠമായിരുന്നു. ‘മണ്ണുത്തി കോളേജ് ഓഫ് ഫോറസ്ട്രിയിൽ’ നിന്ന് ബി എസ് സി ഫോറസ്ട്രി പൂർത്തിയാക്കിയ ഹെന്ന ആദ്യപി എസ് സി പരീക്ഷയിൽ തന്നെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായത്.
വാണിമേൽ കൊമ്മിയോട് ഹാഷിമിൻ്റെയും,ഭൂമിവാതുക്കൽ എംഎൽപിസ്കൂൾ ഹെഡ്മിസ്ട്രസ് ലൈല ടീച്ചറുടെയും മകൾ.
ഭർത്താവ് കുവൈറ്റിലുള്ള മുക്കം കൂടരഞ്ഞി സ്വദേശിയായ അൻവർ മസൂദ്…
അനുജത്തി അഷിഖ ഹാഷിം എയിംസ് ഭൂവനേശ്വറിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി ഇപ്പോൾ തിരുപ്പതി ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഗൈനക്കോളജിയിൽ എംഡിക്ക് പഠിക്കുന്നു. ഇളയ അനുജത്തി അലുഷ ഹാഷിം പാലാ ബ്രില്യാൻ്റിൽ വിദ്യാർത്ഥിനിയാണ്.






