‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 25000 രൂപ മാസശമ്പളത്തിനു നിയമനം തുടങ്ങി,അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ‘

‘രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും’
തിരുവനന്തപുരം:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ഉറപ്പാക്കുമെന്നുള്ളതാണെന്ന് ഓർമിപ്പിച്ച് അതിന് തുടക്കം കുറിച്ച അനുഭവം പങ്കുവച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്.അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് നൽകാൻ കഴിയും. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും. പഠനവേളയിലെ നൈപുണി പരിശീലനത്തിൽ ഈ കമ്പനികളും പങ്കാളികളാകും. ചെറുതെങ്കിലും ഇതിൻ്റെയൊരു സൂചനയാണ് തേജോ എഞ്ചിനീയറിംഗിലെ ഹരിപ്രസാദിൻ്റെ സന്ദർശനമെന്ന് തോമസ് ഐസക് പറയുന്നു.
ഡോ.ടി.എം തോമസ് ഐസകിൻ്റെ കുറിപ്പ് വായിക്കാം:
തേജോ എഞ്ചിനീയറിംഗ് കമ്പനിയുടെ രാമഗുണ്ടത്തെ ബ്രാഞ്ച് മാനേജർ എൻ.കെ. ഹരിപ്രസാദ് എന്നെ കാണുവാൻ വന്നിരുന്നു. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ വന്നതാണ്. തിരികെ പോകുംമുമ്പ് നന്ദി പറയാൻ എത്തിയതാണ്.
തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 3500 ഓളം പേർ ജോലി ചെയ്യുന്നുണ്ട്. കൺവെയർ സിസ്റ്റത്തിന്റെ ഉല്പാദകരും സർവീസ് പ്രൊവൈഡർമാരുമാണ്. ഐടിഐ പാസ്സായ യുവജനങ്ങളെ കമ്പനിക്ക് ആവശ്യമുണ്ട്. ഇപ്പോൾ കൂടുതലും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ എത്തിയവരാണ്.

തേജോ എഞ്ചിനീയറിംഗ് കമ്പനിയുടെ രാമഗുണ്ടത്തെ ബ്രാഞ്ച് മാനേജർ എൻ.കെ. ഹരിപ്രസാദും ഡോ.ടി.എം തോമസ് ഐസകും
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലുള്ള ഇവരുടെ പരിശീലന കേന്ദ്രത്തിൽവച്ച് രണ്ട് മാസത്തെ പരിശീലനം നൽകും. ഒരു ബാച്ചിൽ 16 പേർക്ക് വീതമാണ് പരിശീലനം. അതു കഴിഞ്ഞാൽ 25000 രൂപ മാസശമ്പളത്തിനു നിയമനം. താമസവും ഭക്ഷണവും സൗജന്യം. ആറ് മാസം കഴിഞ്ഞാൽ തൃപ്തികരമെങ്കിൽ സ്ഥിരപ്പെടുത്തും. അതോടെ ഇൻസെന്റീവ്സിനും അർഹതയുണ്ട്. നാല് വർഷത്തിലൊരിക്കൽ പ്രൊമോഷൻ. വിദേശത്തും കമ്പനിക്ക് യൂണിറ്റുകളുണ്ട്. ഏറ്റവും മിടുക്കർക്ക് വിദേശത്തു നിയമനം നൽകും.
ഹരിപ്രസാദ് പുരോഗമന ചിന്താഗതിക്കാരനാണ്. അതുകൊണ്ട് ഞാൻ പറഞ്ഞു. കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യുമ്പോൾ മത്സ്യത്തൊഴിലാളികൾക്കും പട്ടികവിഭാഗങ്ങൾക്കും മുൻഗണന നൽകണം. കൊല്ലത്തെ വിജ്ഞാന കേരളം സാങ്കേതിക വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ കണ്ണനെ ബന്ധപ്പെടുത്തി കൊടുക്കുകയും ചെയ്തു. കണ്ണൻ 350 ഉദ്യോഗാർത്ഥികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് തന്നെ തരപ്പെടുത്തിക്കൊടുത്തു. ഇതിനകം 56 പേരെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകി നിയമിച്ചു കഴിഞ്ഞു. ഇവരിൽ 80 ശതമാനത്തിലേറെ പേരും മത്സ്യത്തൊഴിലാളി, പട്ടികവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. പറഞ്ഞ വാക്ക് പാലിച്ചൂവെന്ന് പറയാനാണ് ഹരിപ്രസാദ് വന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കുമെന്നുള്ളതാണ്. 2025-26-ൽ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 80 ശതമാനം വിദ്യാർത്ഥികൾക്കും ജോലി ഉറപ്പുവരുത്താനാണ് ശ്രമം. ആർട്സ് & സയൻസ് കോളെജുകളിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മാത്രമാണ് സ്കീം നടപ്പാക്കുന്നത്. അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ് നൽകാൻ കഴിയും.
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നു മാത്രമല്ല, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുറത്തു നിന്നുമുള്ള കമ്പനികൾ നൈപുണി പരിശീലനം ലഭിച്ചവരെ അന്വേഷിച്ച് കേരളത്തിലേക്ക് വന്നുതുടങ്ങും. പഠനവേളയിലെ നൈപുണി പരിശീലനത്തിൽ ഈ കമ്പനികളും പങ്കാളികളാകും. ചെറുതെങ്കിലും ഇതിന്റെയൊരു സൂചനയാണ് തേജോ എഞ്ചിനീയറിംഗിലെ ഹരിപ്രസാദിന്റെ സന്ദർശനം.







