ഉയർന്ന താപനില ഈ മാസം 26 തീയതി വരെ തുടരാൻ സാധ്യത, പവർകട്ടോ ലോഡ്ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ട് പോകാൻ നടപടിയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

ചൂട് കൂടുതലായതിനാൽ ഓരോ ദിവസവും വൈദ്യുതി ആവശ്യകതയിൽ 50 മെഗാവാട്ടോളം വർദ്ധന
പാലക്കാട്:ചൂട് കൂടുതലായതിനാൽ ഓരോ ദിവസവും വൈദ്യുതി ആവശ്യകതയിൽ 50 മെഗാവാട്ടോളം വർദ്ധന രേഖപ്പെടുത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി.
കേരളത്തിലെ വൈദ്യുതി ഉപഭോഗം വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ,ഏപ്രിൽ 17ന് രണ്ട് പ്രധാന റെക്കോർഡുകളാണ് തിരുത്തിക്കുറിക്കപ്പെട്ടത്.
പ്രതിദിന ഉപഭോഗം :സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം 117.155 ദശലക്ഷം യൂണിറ്റ് ആയി ഉയർന്നു.
പീക്ക് ടൈം ഡിമാൻഡ് : വൈകുന്നേരത്തെ തിരക്കേറിയ സമയത്തെ വൈദ്യുതി ആവശ്യകത 6033എന്ന സർവ്വകാല റെക്കോർഡിലെത്തി.

മന്ത്രി കെ.കൃഷ്ണൻകുട്ടി
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും സംസ്ഥാനത്ത് പവർകട്ടോ ലോഡ്ഷെഡിംഗോ ഏർപ്പെടുത്താതെ മുന്നോട്ട് പോകാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കെ.എസ്.ഇ.ബി എന്ന് മന്ത്രി അറിയിച്ചു.
ഉയർന്ന വൈദ്യുതി ആവശ്യകത നിറവേറ്റാനായി മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന പവർ ബാങ്കിംഗ് അറേഞ്ച്മെൻ്റിൽ 200 മെഗാ വാട്ടിന്‍റെ കുറവ് പതിനാറാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാ വാട്ടിൻ്റെ കുറവ് ഇരുപതാം തീയതി മുതലും വീണ്ടും ഒരു 200 മെഗാ വാട്ടിന്‍റെ കുറവ് 26 മുതൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇപ്പോൾ നിലനിൽക്കുന്ന ഉയർന്ന താപനില ഈ മാസം 26 തീയതി വരെ തുടരാൻ സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നു. കൂടാതെ, മെയ് മാസത്തിലും ഏകദേശം ഒരാഴ്ചയോളം ഉയർന്ന താപനില ഉണ്ടാകുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പവർ എക്സ്ചേഞ്ചിൽ നിന്നും കൂടിയ അളവിൽ വൈദ്യുതി ലഭ്യമാകുന്നത് ബുദ്ധിമുട്ട് ആയതിനാൽ ദീർഘകാല കോൺട്രാക്ടിൽ ഏർപ്പെടാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ അനുവാദം കെഎസ്ഇബി ചോദിച്ചിട്ടുണ്ട്. 22 ആം തീയതിയിലെ പൊതു തെളിവെടുപ്പിന് ശേഷം ഈ അനുമതി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി കൃഷ്ണൻകുട്ടി വിശദീകരിച്ചു.
പ്രസരണ കപ്പാസിറ്റി
അന്തർ സംസ്ഥാന ലൈനുകൾ വഴി ഇനിയും 150 മെഗാ ഡോളം അധികമായി എത്തിക്കാൻ സാധിക്കും.
വയനാട് കാസർഗോഡ് ഉടുപ്പി 400 കെ വി ലൈൻ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വൈദ്യുതി എത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. കഴിഞ്ഞവർഷം തന്നെ മികച്ച നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിക്കൊണ്ട് ഉടുപ്പി കാസർഗോഡ് ലൈൻ നിർമ്മാണം അതിവേഗതയിൽ പുരോഗമിക്കുന്നുണ്ട്. ഈ ലൈനും കാസർഗോഡിലെ കരിന്തണം 400 കെ വി സബ്സ്റ്റേഷനും ഈ വർഷം തന്നെ പൂർത്തിയാക്കാൻ കഴിയും. വയനാട് കാസർഗോഡ് 400 കെ വി ലൈനിന്‍റെ നഷ്ടപരിഹാര പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലൈൻ നിർമ്മാണവും പൂർത്തിയാക്കിയാൽ വടക്കൻ മലബാർ മേഖലയിൽ വൈദ്യുതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. ഇത് ഉത്തരമലബാർ മേഖലയുടെ വ്യവസായ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. ഉത്തര മലബാർ മേഖലയിലെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സഹകരണം ഈ 400 കെ വി ലൈൻ നിർമ്മാണത്തിൻ്റെ പൂർത്തീകരണത്തിനായി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.കൃഷ്ണൻകുട്ടി
ശ്രദ്ധിക്കാം: അമിതമായ ചൂട് കാരണം എയർ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം വർധിച്ചതാണ് വൈദ്യുതി ആവശ്യകതയിലെ വൻതോതിൽ ഉള്ള വർധനവിന് കാരണം. തിരക്കേറിയ സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) അനാവശ്യമായ ലൈറ്റുകളും ഹൈ-വോൾട്ടേജ് ഉപകരണങ്ങളും ഒഴിവാക്കി സഹകരിക്കാം.






