അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!

ചടയൻ ഗോവിന്ദൻ്റെ മകൻ സുഭാഷ് ചടയൻ കമ്പിൽ ടൗണിൽ ” ഗായത്രി “ഹോട്ടൽ നടത്തുന്നു
തിരുവനന്തപുരം:സിപി എം സംസ്ഥാന സെക്രട്ടറിയായിരിക്കേ അന്തരിച്ച ചടയൻ ഗോവിന്ദൻ്റെ മകൻ്റെ ചായക്കട സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്നു.ചായക്കട മോശം ജോലിയോ ഒഴിവാക്കേണ്ടതോ എന്ന നിലയില്ല ചർച്ച.ചടയൻ ഗോവിന്ദൻ എന്ന നേതാവും ഇന്നത്തെ നേതാക്കളുടെ മൂല്യബോധവും തമ്മിലാണ് താരതമ്യം.
‘ദേശാഭിമാനി’ കണ്ണൂർ എഡിഷനിൽ ജീവനക്കാരനായിരുന്ന സുഭാഷിൻ്റെ ചിത്രം സഹിതമുള്ള കുറിപ്പാണ് വൈറലായത്.തിരുവല്ല സ്വദേശിയും ഇടതു സഹയാത്രികനുമായ വിനോദ് ഒതെറയാണ് കുറിപ്പിട്ടത്.ആ കുറിപ്പിനുതാഴെ സിപിഎം അംഗങ്ങളും അനുഭാവികളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ഭാര്യയെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1998 സെപ്റ്റംബർ ഒമ്പതിന് 69ആം വയസ്സിൽ അദ്ദേഹം അന്തരിച്ച ചടയൻ സിപിഎം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 1977ൽ അഴീക്കോട് നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തി.സിപിഎമ്മിൻ്റെ കണ്ണൂർ,തിരുവനന്തപുരം ജില്ലാ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നു.

ചടയൻ ഗോവിന്ദൻ
വിനോദ് ഒതെറയുടെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം.
‘ഇത് സുഭാഷ് ചടയൻ..സി.പി ഐ എം സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എം.എൽ എ യുഗമായിരുന്ന ചടയൻ ഗോവിന്ദൻ്റെ ഇളയ മകൻ.
കമ്പിൽ ടൗണിൽ ” ഗായത്രി “ഹോട്ടൽ നടത്തുകയാണ്.
ദേശാഭിമാനി കണ്ണൂർ എഡിഷൻ തുടങ്ങിയ നാളുകളിൽ ബിരുദധാരിയായ സുഭാഷിന് ‘ദേശാഭിമാനി’യിൽ ജോലികിട്ടി.എന്നാൽ, പെട്ടുന്നനേയായിരുന്നു
കാര്യങ്ങൾ അടിമറിഞ്ഞത്. നേതാവിൻ്റെ മകന് ജോലി നല്കിയതിൽ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉരുണ്ടുകൂടി.അണിയറയിലെ പ്രതിഷേധംമനസിലാക്കിയ
ചടയൻ മകനോട് ജോലി മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോകാൻ അവശ്യപ്പെടുകയായിരുന്നു. അന്ന് പാർട്ടിക്കുള്ളിൽ പ്രതിഷേധം കുത്തി പൊക്കിയവരുടെ മക്കളെല്ലാം ഇന്ന് പാർട്ടി സ്ഥാപനത്തിൽ കഴകക്കാരണെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
പിന്നീട് സുഭാഷ് നീണ്ടയാത്രയിലായിരുന്നു. ജോലി തേടിയുള്ള യാത്ര, ഒടുവിലാണ് കമ്പിൽ ടൗണിൽ സുഹൃത്തുമായി ചേർന്ന് ഹോട്ടൽ തുടങ്ങിയത്.

ഗായത്രി ഹോട്ടലിൽ സുഭാഷ് ചടയൻ
ഇടതു വലതു നേതാക്കളിൽ വലിയൊരു വിഭാഗം ഇന്ന് ഉത്കണ്ഠാകുലരാണ് മക്കളുടെ ഭാവിയോർത്ത്. മക്കളെ എങ്ങനെയെങ്കിലും ഉന്നതങ്ങളിൽ എത്തിക്കണം.
ചടയനെ പോലെ ഇങ്ങനെയും ഒരു കമ്മ്യൂണിസ്റുകാരനുണ്ടായിരുന്നു.
പാർട്ടി ലോക്കൽ കമ്മറ്റി നിർമ്മിച്ചു കൊടുത്ത വീട്ടിലായിരുന്നു ജീവിതാന്ത്യംവരെ ചടയൻ താമസിച്ചത്.
രാഷ്ട്രീയ – ചരിത്ര വിദ്യാർത്ഥികൾ ചടയൻ്റെ രാഷ്ട്രീയ കാലഘട്ടത്തെ സി പി ഐ എം ൻ്റെ ചരിത്രത്തിലെ വഴിത്തിരിവായിട്ടാണ് അടയാളപ്പെടുത്തുക. വൈദേശീയ കോർപ്പറേറ്റ് മൂലധനത്തിൻ്റെ കടന്നു വരവിനെ പ്രതിരോധിച്ചു എന്നതാണ് ചരിത്രത്തിൽ ചടയൻ്റെ സ്ഥാനം. ചടയൻ്റെ കാലത്തിന് ശേഷമാണ് വൻതോതിലുള്ള വൈദേശീക മൂലധനം സമസ്ത മേഖലകളിലേക്കും കടന്നു കയറിയത്.
എന്തുകൊണ്ടാണ് ചടയൻ്റെ മകനെ ഒരു multinational company യുടെ തലപ്പത്ത് പ്രതിഷ്ടിക്കാൻ ചടയന് കഴിയാതെ പോയത്.
അത് ചടയൻ്റെ ദൗർബല്യമായിരുന്നില്ല ,
ചടയൻ്റെ രാഷ്ട്രീയ മൂല്യബോധമായിരുന്നു അതിന് തടസമായത്’






