ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം ചെയ്തു,പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകണമെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ

പുസ്തകത്തിലുള്ളത് തട്ടിപ്പുകളും അഴിമതികളുമടക്കം അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെന്ന് ബിജു പ്രഭാകർ
തിരുവനന്തപുരം:രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും ചേർന്നുള്ള അഴിമതിക്കെതിരെ പൗരൻമാർ സ്വയം തിരുത്തൽ ശക്തി ആകുമ്പോഴേ സാമൂഹിക പ്രതിരോധത്തിനുള്ള മാർഗ്ഗം തുറന്ന് കിട്ടുകയുള്ളൂവെന്ന് റിട്ട.ഡിജിപി എ ഹേമചന്ദ്രൻ.
സിവിൽ സർവ്വൻ്റുകൾ അധികാര കേന്ദ്രമല്ല, പൊതുജന സേവകരാണെന്ന ബോധം വളർത്തേണ്ടത് സമൂഹത്തിന്‍റെ കെട്ടുറപ്പിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുൻ ജില്ലാ കളക്ടറും,കെഎസ് ഇ ബി,കെഎസ്ആർടിസി മുൻ സിഎംഡിയും ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന ബിജു പ്രഭാകർ എഴുതിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ’പ്രകാശനം മുൻ ഡിജിപി എസ്. അനന്ത കൃഷ്ണന് നൽകി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സേവനങ്ങൾ ഡിജിറ്റി ലൈസ് ചെയ്യുന്നതോടെ ഓരോ ഫയലുകളിലെയും വിവരങ്ങൾ അപേക്ഷകർക്ക് നേരിട്ട് മനസിലാക്കാൻ കഴിയുന്നതുപോലെയുള്ള സുതാര്യത എല്ലാ വകുപ്പുകളിലും വ്യാപിപ്പിച്ചാൽ അഴിമതി തടയാൻ കഴിയുമെന്നും ഫയലുകൾ വെച്ച് താമസിപ്പിക്കുന്നവർക്ക് താക്കീതാ കുമെന്നും എസ് അനന്ത കൃഷ്ണൻ പറഞ്ഞു.
ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് ഫയലുകളിലെ വിവരങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകുന്നതോടെ സംവിധാനങ്ങളുടെ ഗുണ മേന്മ വർദ്ധിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ പറഞ്ഞു.
ചടങ്ങിൽ ആദിത്യവർമ്മ, തോമസ് ഡൊമനിക് തുടങ്ങിയവർ പങ്കെടുത്തു.
പുസ്തകത്തിലുള്ളത് തട്ടിപ്പുകളും അഴിമതികളുമടക്കം അനുഭവങ്ങളുടെ തുറന്നുപറച്ചിലുകളെന്ന് ബിജു പ്രഭാകർ അവകാശപ്പെട്ടു .ആരുമറിയാതെ പവര്‍ കട്ട് ചെയ്തിട്ടുണ്ടെന്നും 10 വർഷം പവർകട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കാലാകാലങ്ങളായി സർക്കാർ സർവീസിൽ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും, താൻ കണ്ടതും കേട്ടതുമായ പകൽ കൊള്ളകളുടെ നേർ സാക്ഷ്യങ്ങളും തുറന്നെഴുതുന്ന പുസ്തകമാണ് ‘നാം നമ്മെ കൊള്ളയടിക്കുമ്പോൾ.’
അംഗനവാടി മുതൽ കോടതി കെട്ടിടങ്ങളുടെ നിർമ്മാണം വരെ നടക്കുന്ന അഴിമതി, ഗ്രന്ഥത്തിൽ വിവരിക്കുന്നു. 2018ലെ മഹാപ്രളയം മനുഷ്യനിർമ്മിതമാണെന്നും, കോവിഡ് സമയത്തെ പർച്ചേഴ്സുകളിലും, മെഡിക്കൽ സർവീസ് കോർപ്പറേഷനിലെയും പൊതുമരാമത്തിലെയും അഴിമതികളും, പട്ടയം വിതരണത്തിലെയും ഭൂമി തരം മാറ്റലുകളിലെയും ക്രമക്കേടുകളും, സ്റ്റാർ ഹോട്ടലുകളോട് ചേർന്ന് ലോക്കൽ ബാറുകൾ പിറവിയെടുത്തതിന്‍റെ പിന്നാമ്പുറ കഥകളും ബിജു പ്രഭാകർ പുസ്തകത്തിൽ വിവരിക്കുന്നു. ട്രേഡ് യൂണിയനുകളുടെ അതിപ്രസരം മൊത്തം സംവിധാനത്തെ ഹൈജാക്ക് ചെയ്യുന്നതിന്‍റെ നേർക്കാഴ്ചകളും പുസ്തകത്തിൽ വായിക്കാം.
പ്രസാധകർ : മനോരമ ബുക്സ്, വില 390 രൂപ.






