‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’

‘ഇടതിൻ്റെ പാർലമെൻ്ററി – പാർട്ടി നേതൃത്വത്തിൽ ഒരു മാറ്റം അനിവാര്യം’
തിരുവനന്തപുരം:അർഹിക്കാത്ത കനത്ത തോൽവിയാണ് ഇടതുപക്ഷത്തിന് സംഭവിച്ചതെന്ന് ഇടത് സഹയാത്രികനും പിആർഡി റിട്ട.അഡീഷണൽ ഡയറക്ടറുമായ എൻ.ഇ മേഘനാദ്. തൊട്ടതെല്ലാം പിഴച്ചു. തൊടുത്ത ഒരമ്പും ലക്ഷ്യം കണ്ടില്ല.
ഇത്ര ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകാൻ വണ്ണമുള്ള വഷളൻ ഭരണമൊന്നുമായിരുന്നില്ല . പക്ഷെ വ്യത്യസ്ഥ ഘടകങ്ങൾ ഒന്നു ചേർന്നപ്പോൾ ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
ഇടതിൻ്റെ പാർലമെൻ്ററി – പാർട്ടി നേതൃത്വത്തിൽ ഒരു മാറ്റം അനിവാര്യമാണ്. ജനത്തോട് വളച്ചു കെട്ടില്ലാതെയും എതിരാളികളോട് ഒട്ടും ദാക്ഷിണ്യം കാട്ടാതേയുമുള്ള ശൈലി സ്വീകരിച്ചേ മതിയാവൂ . റിസൽറ്റിൻ്റെ ഡാറ്റ … കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്. രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ” സുവർണ്ണാവസരമാണ് ” ജനം നിങ്ങൾക്ക് സമ്മാനിച്ചിരിക്കാന്നതെന്ന് മേഘനാദ് ഓർമപ്പെടുത്തുന്നു.

എൻ ഇ മേഘനാദ്
എൻ.ഇ മേഘനാദ് എഴുതിയത് വായിക്കാം:
‘അർഹിക്കാത്ത കനത്ത തോൽവിയാണ് ഇടതുപക്ഷത്തിന് സംഭവിച്ചത്. തൊട്ടതെല്ലാം പിഴച്ചു. തൊടുത്ത ഒരമ്പും ലക്ഷ്യം കണ്ടില്ല.
ഇത്ര ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകാൻ വണ്ണമുള്ള വഷളൻ ഭരണമൊന്നുമായിരുന്നില്ല . പക്ഷെ വ്യത്യസ്ഥ ഘടകങ്ങൾ ഒന്നു ചേർന്നപ്പോൾ ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
പത്തു വർഷത്തെ ഭരണവിരുദ്ധത Accumulate
ചെയ്ത് വോട്ടായി. കാലങ്ങളായി ഇടതിനു വോട്ടു ചെയ്തവർ മാത്രമല്ല സി പി എം സി പി ഐ സജീവാംഗങ്ങൾ ഉൾപ്പടെ മാറി വോട്ടു ചെയ്തു എന്നുറപ്പ്. സുധാകരൻ , കുഞ്ഞികൃഷ്ണൻ , ഗോവിന്ദൻ എന്നിവർ തുടങ്ങി വച്ച ” ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും ” അണികൾ ഏറ്റെടുത്തതാണ് മലബാറിലെ പരാജയത്തിന് ആക്കം കൂട്ടിയത്. ധർമ്മടത്തെ പിണറായിയുടെ ജയം വെറും സാങ്കേതികം മാത്രമാണ്. സമർത്ഥനായ ഒരു ഭരണാധികാരിക്ക് പാർട്ടി വക്താവിൻ്റെ റോൾ കൂടി പകർന്നാടേണ്ടി വന്നു. പാർട്ടിയെ നയിക്കുന്നതിൽ ഗോവിന്ദൻ മാഷും ബിനോയ് വിശ്വവും വിജയിച്ചിരുന്നെങ്കിൽ ഈ പകർന്നാട്ടം ഒഴിവാക്കാമായിരുന്നു. പ്രചാരണത്തിനിടയിൽ സ്വരാജിനെ രംഗത്തിറക്കേണ്ടി വന്നതു തന്നെ നേതൃ പരാജയം കാരണമാണ്.
ഭരണത്തിനെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും ഉയർത്തിയ കഥകളിലെ നിജസ്ഥിതി ജനത്തിനെ അറിയിക്കുന്നതിൽ വൻ വീഴ്ച്ച സംഭവിച്ചു. ഭരണ നേട്ടങ്ങൾ വിശദീകരിക്കാനുള്ള പരസ്യങ്ങൾ പിണറായി വാഴ്ത്തുകൾ മാത്രമായി. മാധ്യമങ്ങളൊരുക്കിയ എല്ലാ കെണികളിലും തല വച്ചു എന്ന് മാത്രമല്ല അവർക്ക് വാർത്താ നിർമ്മിതിക്കാവശ്യമായ
” വാ വിട്ട കടുത്ത വാക്കുകൾ ” മുഖ്യമന്തിയടക്കം പലരിൽ നിന്നുമുണ്ടായി. പിണറായി ഒരു കാലത്തും ഒരു മാസ് നേതാവല്ല . കാർക്കശ്യക്കാരനായ, പ്രഗത്ഭനായ നേതാവ് , ഭരണാധികാരി . പക്ഷെ അദ്ദേഹത്തിനു വേണ്ടി ഒരുക്കിയ കനത്ത സുരക്ഷയും , ഇടപെടലുകളും , ആ നേതൃപ്രാഗത്ഭ്യത്തിന് പകരം നൽകിയത് , മുരട്ടു സ്വഭാവക്കാരനെന്ന പ്രതിച്ഛായയാണ്.
UDF ജയത്തിൻ്റെ വലിയ ക്രഡിറ്റ് മാധ്യമങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിൻ്റേയും ഇടതിൻ്റേയും മർമം നോക്കി അടിച്ചു എന്ന് മാത്രമല്ല മരണമുറപ്പാക്കിയ ശേഷമേ ഓരോ അവസരത്തിലും പിൻ വാങ്ങിയുള്ളൂ. ഈ ഘടകങ്ങൾക്കൊപ്പം ന്യൂനപക്ഷ വിഭാഗത്തിലെ പാർട്ടിക്കാരൊഴികെയുള്ളവർ En Block ആയി സർക്കാരിനെ താഴെയിറക്കാൻ വോട്ടു ചെയ്തു.
വിജയത്തിൽ വി. ഡി. സതീശന് മുഴുവൻ മാർക്കും നൽകാം . ഒപ്പം നിന്ന മാധ്യമങ്ങൾ നൽകിയ In Put സമർത്ഥമായി ഉപയോഗിച്ചു എന്ന് മാത്രമല്ല അക്രമണത്തിലൂന്നിയുള്ള മൂർച്ചയേറിയ ശൈലി ജനത്തിന് പെരുത്ത് ഇഷ്ടപ്പെടുകയും ചെയ്തു. ഭരണ പക്ഷത്തിൻ്റെ മറുപടി ….” ജനം തിരിച്ചറിയും ” പോലുള്ള ക്ലീഷേയിൽ ഒതുങ്ങി.
ഇടതിൻ്റെ പാർലമെൻ്ററി – പാർട്ടി നേതൃത്വത്തിൽ ഒരു മാറ്റം അനിവാര്യമാണ്. ജനത്തോട് വളച്ചു കെട്ടില്ലാതെയും എതിരാളികളോട് ഒട്ടും ദാക്ഷിണ്യം കാട്ടാതേയുമുള്ള ശൈലി സ്വീകരിച്ചേ മതിയാവൂ . റിസൽറ്റിൻ്റെ ഡാറ്റ … കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്. രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ” സുവർണ്ണാവസരമാണ് ” ജനം നിങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത്.’






