സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് യാത്ര ജൂൺ 15മുതൽ , വയോജന വകുപ്പ് രൂപീകരിക്കും,സ്വപ്ന തുല്യമെന്ന് മുഖ്യമന്ത്രി

ആശ വർക്കർമാരുടെ ഓണറേറിയത്തിൽ 3000 രൂപയുടെ വർധന
തിരുവനന്തപുരം:സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി ബസ് യാത്ര ജൂൺ 15മുതൽ നടപ്പിലാക്കാൻ വി.ഡി സതീശൻ സർക്കാരിൻ്റെ ആദ്യ മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു.വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് ജനങ്ങൾക്ക് വാഗ്ദാനം നൽകിയ അഞ്ച് സുപ്രധാന ‘ഇന്ദിരാ ഗ്യാരണ്ടി’കളിൽ രണ്ടെണ്ണത്തിന് ആദ്യ യോഗത്തിൽ തന്നെ സർക്കാർ അംഗീകാരം നൽകി മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപനം നടത്തി.
വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്കൃതമാകമമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണം. വയോജന വകുപ്പിന് പിന്നിൽ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയോഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.
ആശ വർക്കർമാരുടെ ഓണറേറിയം 9000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തി. ഇതോടൊപ്പം അംഗൻവാടി ജീവനക്കാർ, പ്രീ-പ്രൈമറി ടീച്ചർമാർ, പാചക തൊഴിലാളികൾ എന്നിവർക്കും 1000 രൂപയുടെ വർധന പ്രഖ്യാപിച്ചിട്ടുണ്ട്
എല്ലാം ചെയ്യണമെന്ന് ഉണ്ടെന്നും ഇത് ആദ്യ ഘട്ടം മാത്രമാണെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കൂടാതെ, വിരമിക്കൽ ബെനിഫിറ്റിൽ മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിക്കുമെന്നും സതീശൻ വ്യക്തമാക്കി.
ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആശ വർക്കർമാര്‍ സമരം നടത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് അന്ന് സമര വേദിയിൽ സതീശൻ പ്രഖ്യാപിച്ചിരുന്നു.
മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ആലപ്പുഴയിൽ യുത്ത് കോൺഗ്രസ്,കെ എസ് യൂ ക്കാരെ മർദിച്ച പോലീസ് കാർക്കെതിരെ സ്‌പെഷ്യൽ ടീം അന്വേഷിക്കും
സാമ്പത്തിക സ്ഥിതിയിൽ ധവള പത്രം ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിലെ മാധ്യമവിലക്കും പുനഃപരിശോധിക്കും.
ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 21 മുതൽ നിയമസഭ സമ്മേളനം ആരംഭിക്കും. 21നായിരിക്കും എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 29നായിരിക്കും നയപ്രഖ്യാപനം. ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് ജാജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായും ടി. അസഫലിയെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിക്കും.
മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍റെ മര്‍ദനം എസ്ഐടി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സതീശൻ അറിയിച്ചു.






