ആറുമാസമായി ‘ മാധ്യമം ‘ പ്രവർത്തകർക്ക് ശമ്പളമില്ല,തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായവരെ ‘അനുമോദിക്കാൻ’ പഞ്ചനക്ഷത്ര ഹോട്ടലിൽ യോഗം!

‘ മാധ്യമ’ത്തിലെ പത്ര പ്രവർത്തകരുടെ അവസ്ഥ അതിദയനീയമായിട്ടും ഇടപെടാത്ത കെയുഡബ്ളിയു ജെ ഉൾപ്പെടെയുള്ള യൂണിയനുകൾക്കെതിരെ വിമർശനം ശക്തം
തൃശൂർ:ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ ‘ മാധ്യമ’ത്തിലെ പത്ര പ്രവർത്തകരുടെ അവസ്ഥ അതിദയനീയമായിട്ടും ഇടപെടാത്ത കേരള പത്രപ്രവർത്തക യൂണിയനു(കെയുഡബ്ളിയു ജെ)ൾപ്പെടെയുള്ള യൂണിയനുകൾക്കെതിരെ വിമർശനം ശക്തം.കെയുഡബ്ളിയു ജെ സംസ്ഥാന പ്രസിഡൻ്റ് കെ പി റെജി മാധ്യമം ന്യൂസ് എഡിറ്റർ ആയിരിക്കേയാണ് ഈ മൌനം.കെഎൻഇഫ് ഇവിടെ പണ്ടേ മാനേജ്മെൻ്റിനു ഒത്താശ പാടുന്നു എന്ന ആരോപണം നേരിട്ട സംഘടനയാണ്.
ഇതിനോടകം 140 പേർ മധ്യമത്തിൽ നിന്ന് രാജിവെച്ച് പോയതിൽ 40 പേർ ജർണലിസ്റ്റുകൾ ആണ്. ആർക്കും നഷ്ടപരിഹാരം കൊടുത്തിട്ടില്ല -only statutory benefits. അവരിൽ പലരേയും 30-40 ആയിരം രൂപ മാസവേതനത്തിൽ പഴയ ലാവണത്തിൽ തന്നെ കരാർ വ്യവസ്ഥയിൽ വെച്ചു. ഇവർക്ക് കൃത്യസമയത്ത് ശമ്പളവും സൗകര്യങ്ങളും നൽകും. സ്ഥിരക്കാർക്ക് 2025 ഡിസംബറിൽ രണ്ട് തവണയായി 10,000 രൂപ കൊടുത്തതാണ്. പിന്നെ മെയ് 24 ‘ജൂൺ 18, ജൂൺ 29 തീയ്യതികളിൽ 10,000 രൂപയും കൊടുത്താണ് ഡിസംബറിലെ ശമ്പളം തീർത്തത്. അതായത് ജനുവരി മുതൽ ഇതേ വരെ തന്മാസത്തെ ശമ്പളം ഇല്ല!

എൻ.പദ്മനാഭൻ
കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും മാധ്യമത്തിലെ മാധ്യമ പ്രവർത്തകനുമായിരുന്ന എൻ.പദ്മനാഭൻ എഴുതിയത് വായിക്കാം:
‘മാധ്യമം മാനേജ്‌മെൻ്റിൻ്റെ ചെയ്തികൾ ക്രൂരം’
‘നിരന്തരം ശമ്പളം മുടക്കിയും ഭീഷണിപ്പെടുത്തിയും തങ്ങൾ സൃഷ്ടിച്ചെടുത്ത പ്രതികൂലവും രൂക്ഷവുമായ തൊഴിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കിട്ടുന്നതും വാങ്ങി തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായ ജീവനക്കാരെ അനുമോദിക്കാൻ പഞ്ചനക്ഷത്ര വിരുന്ന് ഒരുക്കുന്ന മാധ്യമം മാനേജ്മെൻ്റിൻ്റെ നടപടി ക്രൂരമായ പരിഹാസമാണ്. ജൂലൈ രണ്ടിന് കോഴിക്കോട് നഗരത്തിലെ ഒരു ഹോട്ടലിലാണ് ഈ വിരുന്നു നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും ആനുകൂല്യങ്ങളും തരാനാവില്ല എന്ന് പറഞ്ഞ് രാജിവെക്കാൻ നിർബന്ധിപ്പിക്കുന്ന സാഹചര്യം(CRS) സൃഷ്ടിച്ച് PF പോലുളള നിയമപരമായ ആനുകൂല്യങ്ങൾ തന്നെ ഗഡുക്കളായി വാങ്ങേണ്ടി വന്ന ഇവരെ വൻ തുക മുടക്കിയാണ് അനുമോദിക്കുന്നത്. പുനർനിയമനം കിട്ടിയവരും ഇതിലുണ്ട്. ഭക്ഷണം താമസം ഉൾപ്പെടെ ഒരാൾക്ക് ഏതാണ്ട് എട്ടായിരത്തോളം രൂപ ആണ് ചെലവാക്കുന്നത്. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൊടുക്കാതിരിക്കുകയും ജീവനക്കാർക്ക് ആറ് മാസത്തെ ശമ്പളവും കുടിശ്ശികയായി നിൽക്കുന്നതാണ് പത്രത്തിലെ തൊഴിൽ സാഹചര്യം. പ്രാദേശിക ലേഖകരുടെ കുടിശ്ശികയ്ക്ക് കണക്കില്ല.
നിലവിൽ ഉള്ള സ്ഥിരം ജീവനക്കാരെയും തീർക്കാൻ മാനേജ്മെൻ്റ പദ്ധതിയിട്ടിട്ടുണ്ടത്രെ ! അതിനായി എല്ലാവരോടും രാജിവെച്ച കരാർ വ്യവസ്ഥയിൽ പുനർനിയമനം സ്വീകരിക്കാനുള്ള പ്രലോഭനങ്ങളും ഭീഷണിയുമായി മാനേജ്മെൻ്റ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നതായി മാധ്യമത്തിലെ നിരവധി ജീവനക്കാർ പറഞ്ഞു. ജീവിതം മുമ്പിലുള്ളതിനാൽ അതിന് വഴങ്ങുകയല്ലാതെ വേറെ ഗത്യന്തരമില്ല എന്നാണ് അവർ പരാതിപ്പെടുന്നത്. വർഷങ്ങൾ പത്രത്തിന് വേണ്ടി ജീവിതം ഹോമിച്ചവരുടെ നിസ്സഹായാവസ്ഥ മുതലെടുക്കുകയാണ് മനുഷ്യത്വത്തെക്കുറിച്ച് വാചാലമാകാറുള്ള മാധ്യമത്തിൻ്റെ നടത്തിപ്പുകാർ. ഏതാനും മാസങ്ങൾ മുമ്പ് ജീവനക്കാർ നടത്തിയ വേതനവുമായി ബന്ധപ്പെട്ട സമരത്തെ മാനേജ്മെൻ്റ് സർക്കാർ ഒത്താശയോടെ സമർഥമായി ഹൈജാക് ചെയ്തു. തങ്ങളുടെ യൂനിയനുകളെ പോലും മാനേജ്മെൻ്റ് മരവിപ്പിച്ചിരിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് സംസാരിക്കാൻ കഴിഞ്ഞ മാധ്യമത്തിലെ മുപ്പതിൽപരം ജീവനക്കാർ പറഞ്ഞത്. അവർ കടുത്ത ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് പുകച്ച് പുറത്താക്കിയ ജീവനക്കാരെ പഞ്ചനക്ഷത്ര ഹോട്ടലിൽ വിളിച്ച് വരുത്തി ‘പോയിത്തന്നതിന് ‘ അനുമോദിക്കുന്നത്. മാധ്യമത്തിലെ മാത്രമല്ല മൊത്തം തൊഴിലാളികളെയും അവഹേളിക്കുന്ന ക്രൂരമായ തമാശയാണിത്. മാധ്യമത്തെ രക്ഷിക്കാൻ മുണ്ട് മുറുക്കി ഉടുക്കണമെന്ന് കൂടെ കൂടെ ജീവനക്കാരോട് പറയുന്നവരാണിത് നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിരവധി വേറെയുണ്ട്. വിസ്താരഭയം മൂലം വിടുന്നു. Unfair labour practiceകളുടെ ഒരു നീണ്ട പട്ടിതന്നെ ഉണ്ട് എന്നാണ് ജീവനക്കാർ പറയുന്നത്.. മാധ്യമം മാനേജ്മെൻ്റ് ഇനിയെങ്കിലും ഇത് അവസാനിപ്പിച്ച് ഒരു പത്ര സ്ഥാപനത്തിൻ്റെ അന്തസ് പാലിക്കണമെന്ന് അഭ്യർഥിക്കുന്നു. മാധ്യമത്തിലെ ഒരു പഴയ വാർത്ത തൊഴിലാളി എന്ന നിലയിൽ ഇങ്ങനെ ഒരു അഭ്യർഥന നടത്തേണ്ടി വന്നതിൽ അതിയായ ദുഖമുണ്ട്., ഈ മേഖലയിലെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ ചൂഷിതരായ മാധ്യമം ജീവനക്കാരെ എല്ലാ അർഥത്തിലും പിന്തുണക്കുന്നു. അവർക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ മനുഷ്യസ്നേഹികളുടെ പിന്തുണ അവർ അർഹിക്കുന്നു.’






