കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കണം
തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ തുടരണമെന്ന് നിർദേശിച്ചു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കുകയും വേണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ വിനോദസഞ്ചാരികൾക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, അപകടത്തിൽപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെടേണ്ട അടിയന്തര ഫോൺ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാപകമായി അറിയിക്കണമെന്നും, നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ്, ദുരന്തനിവാരണ, അഗ്‌നിശമന-രക്ഷാസേന എന്നിവയുടെ കൺട്രോൾ റൂമുകളുമായും പങ്കുവയ്ക്കണമെന്നും നിർദേശത്തിൽ പറയുന്നു.






