‘റീല്‍ ഗുണ്ട’കളെ നിലയ്ക്ക് നിര്‍ത്തും,അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും:എഡിജിപി പി വിജയന്‍

‘റീല്‍സ് ഹീറോസ്, വാളു കൊണ്ട് കേക്ക് മുറിച്ചുള്ള ബര്‍ത്ത് ഡേ പാര്‍ട്ടി വലിയ ഷോ നടത്തി ആഘോഷിക്കുന്നവര്‍ അത്തരക്കാരുടെ ഷോ എല്ലാം ഇതോടെ അവസാനിപ്പിക്കും’
തിരുവനന്തപുരം:’റീല്‍ ഗുണ്ട’കളെ നിലയ്ക്ക് നിര്‍ത്തുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍.
അവരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കും. റീല്‍സ് ഹീറോസ്, വാളു കൊണ്ട് കേക്ക് മുറിച്ചുള്ള ബര്‍ത്ത് ഡേ പാര്‍ട്ടി വലിയ ഷോ നടത്തി ആഘോഷിക്കുന്നവര്‍ അത്തരക്കാരുടെ ഷോ എല്ലാം ഇതോടെ അവസാനിപ്പിക്കും. ചില ഗുണ്ടകളുടെ പ്രധാന വരുമാനമാര്‍ഗം സ്‌പോണ്‍സേഴ്‌സായിട്ടുള്ളവരാണ്. ഒരു ക്രൈമിൻ്റെ ഭാഗമായി വന്നാല്‍ അവരെല്ലാം പ്രതിയായി മാറും. രാഷ്ട്രീയ സംരക്ഷണം ഉണ്ടായിട്ടുണ്ടോയെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് എഡിജിപി അറിയിച്ചു.
നിയമം കയ്യിലെടുത്തു കൊണ്ടുള്ള ധിക്കാരപരമായ നടപടികള്‍ കേരളത്തില്‍ നടക്കില്ല. വളരെ സേഫായി വിപിഎന്‍ അടക്കമുള്ള സാങ്കേതിക വിദ്യയൊക്കെ പ്രയോഗിച്ചു നോക്കി. പക്ഷെ അതിനേക്കാള്‍ സ്മാര്‍ട്ട് ആയ പൊലീസ് കേരളത്തിലുണ്ട്. പൊലീസ് വളരെ കൃത്യമായിത്തന്നെ അതിന്‍റെ പണി ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നിയമം കയ്യിലെടുത്തുകൊണ്ടുള്ള ധിക്കാര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. പൊലീസിനെ പേടിച്ച് അര്‍ജുനാണ് കറങ്ങി നടന്നതെന്നും എഡിജിപി പി വിജയന്‍ ചൂണ്ടിക്കാട്ടി.

അര്‍ജുന്‍ ആയങ്കി
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും. മറ്റ് നിയമപരമായ സാധ്യതകളെല്ലാം പൊലീസ് നോക്കുന്നതായിരിക്കും. നിലവില്‍ ഇപ്പോഴത്തേതു മാത്രമല്ല വേറെയും കേസുകള്‍ ആയങ്കിക്കെതിരെയുണ്ട്. ആയങ്കി എന്നല്ല, ഒരു ഗുണ്ടയ്ക്കും ഇത്തരത്തില്‍ വെല്ലുവിളിക്കാനുള്ള ധൈര്യം ഉണ്ടാകാന്‍ പാടില്ല. കേരളത്തിലെ ക്രിമിനലുകളായ, ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ആ ലിസ്റ്റ് വെച്ച് ഒരു ഓപ്പറേഷന് പദ്ധതിയിടുന്നതിനിടെയാണ് ആയങ്കിയുടെ വെല്ലുവിളി ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ആയങ്കിയെ പിടിക്കുക എന്നതിന് അപ്പുറത്ത്, ഇത്തരത്തിലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നിയമപരമായ നടപടി കൂടിയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 8 രാത്രി 10 മണിയോടെ ഏകദേശം 55 പേരോളം പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. അതില്‍ ആയങ്കിയുടെ കൂട്ടാളികളുമുണ്ട്, അല്ലാത്തവരുമുണ്ട്. രാവിലെ ആകുമ്പോഴേക്കും നൂറിലേറെ ഗുണ്ടകള്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ടാകുമെന്നാണ് വിചാരിക്കുന്നത്.
സമൂഹമാധ്യമത്തില്‍ പോസ്റ്റുകള്‍ ഇടുന്നത് എല്ലാം അര്‍ജുന്‍ ആയങ്കി തന്നെയാണെന്ന് പറയാനാകില്ല. ചില കാര്യങ്ങള്‍ അയാള്‍ തന്നെയാണ് ചെയ്തതെന്ന് സംശയമുണ്ട്. എല്ലാ പോസ്റ്റുകളും അയാള്‍ തന്നെയാണോ ഇട്ടതെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. പൊലീസ് സൈബര്‍ വിദഗ്ധര്‍ അക്കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഗുണ്ടകള്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടാണ് അവര്‍ക്ക് പണി കിട്ടുന്നത്.ഒരു ആയങ്കിയും നിയമത്തെ വെല്ലുവിളിച്ച് നടക്കരുതെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പൊലീസ് ശക്തമായി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും എഡിജിപി പി വിജയന്‍ അറിയിച്ചു.






