മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ,അഴിമതിയിൽ തെറിച്ച് രണ്ടാം സെക്രട്ടറിയും…

നരേഷ് പാൽ ഗംഗ്വാറിൻ്റെ നിയമനം മൂന്നാഴ്ചയ്ക്കുശേഷം മരവിപ്പിച്ചു
ഡൽഹി:’നീറ്റ്’ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റപ്പെട്ട കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പകരം നിയമിതനായ ആളെയും മാറ്റി.മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ!
നീറ്റ് ക്രമക്കേടിൽ ന്യൂഡൽഹിയിൽ സമരം കനത്തതോടെയാണ് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി നരേഷ് പാലിനെ പുതിയ സെക്രട്ടറിയാക്കി നിയമിച്ചത്.നിയമനം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് മാറ്റം. ഗംഗ്വാറിന് പകരം ദീപ്തി ഗൗർ മുഖർജി പുതിയ സെക്രട്ടറിയാവും. 1993 ബാച്ച് മധ്യപ്രദേശ് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ ദീപ്തി ഗൗർ മുഖർജി നിലവിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി പോളിഹൗസ് വെള്ളരി കൃഷിക്കായി സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ നിന്ന് 99.03 ലക്ഷം രൂപ സബ്‌സിഡി കൈപ്പറ്റിയതിൽ ആരോപണമുയർന്നിരുന്നു.അധികാര ദുർവിനിയോഗവും താൽപ്പര്യ സംഘട്ടനവും ആരോപിച്ച് കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന്, മന്ത്രി ഈ തുക തിരികെ അടച്ച് തടിതപ്പുകയായിരുന്നു.മന്ത്രിക്കു പുറമേ കൃഷിമന്ത്രാലയത്തിനു കീഴിലുള്ള മൃഗസംരക്ഷണ വകുപ്പു സെക്രട്ടറി നരേഷ് പാൽ ഗാങ്‌വറിൻ്റെ കുടുംബാംഗങ്ങളും എൻഎച്ച്ബിയുടെ കീഴിലുള്ള പദ്ധതിയിലൂടെ 5 വർഷത്തിനുള്ളിൽ 1.16 കോടി രൂപ സബ്സിഡി കൈപ്പറ്റിയതായി ആരോപണമുണ്ടായിരുന്നു.ആരോപണം കടുക്കുന്നതിനിടയിലാണ് നീറ്റ് വിവാദത്തിൽ സ്ഥലം മാറ്റപ്പെട്ട കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പകരം നിയമിതനായത്. നരേഷ് പാൽ ഗംഗ്വാറിൻ്റെ ആ നിയമനം മൂന്നാഴ്ചയ്ക്കുശേഷം മരവിപ്പിച്ചു.
ജൂലൈ 23-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭാഗികമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ്, കാബിനറ്റ് നിയമന കമ്മിറ്റിയുടെ അംഗീകാരത്തോടെ തിങ്കളാഴ്ച വൈകിട്ടോടെ പേഴ്സണൽ മന്ത്രാലയം ഈ പുതിയ നിയമനം പ്രഖ്യാപിച്ചത്.
അതേ സമയം,നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ എൻടിഎയുടെ ആഭ്യന്തര സംവിധാനങ്ങളിൽ വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തൽ.എൻടിഎയിലെ മുതിർന്ന കെമിസ്ട്രി വിഷയ വിദഗ്ധൻ സ്വകാര്യ കോച്ചിങ് ക്ലാസുകൾ നടത്തി. ഇക്കാര്യം താൻ അന്വേഷിച്ചിരുന്നതായി എൻടിഎ നീറ്റ് ഡയറക്ടർ മൊഴി നൽകി. 18 എൻടിഎ ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ പഠിക്കുന്ന രണ്ട് രാജസ്ഥാൻ സ്വദേശികൾ അടക്കം 360 പേരാണ് കേസിലെ സാക്ഷികൾ.






