ശാന്തിഗിരിയിൽ’വ്യത്യസ്തരാണ്, വിരുദ്ധരല്ല’ഐക്യപ്രഖ്യാപനം:വ്യത്യസ്തതകളെ അംഗീകരിച്ച് ഒരുമിച്ച് ജീവിക്കുന്ന സംസ്കാരത്തിലാണ് രാജ്യത്തിന്‍റെ മഹത്വമെന്ന് കർദ്ദിനാൾ ക്ലീമിസ് ബാവ,വ്യത്യസ്തതകളോടൊപ്പം ഒരുമിച്ച് നിൽക്കാനുള്ള ഉത്തരവാദിത്തമാണ് സ്വാതന്ത്ര്യമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ

മലങ്കര സുറിയാനി കത്തോലിക്കാ സഭാ അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലീമിസ് ബാവ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നായിരുന്നു ഐക്യപ്രഖ്യാപനം
തിരുവനന്തപുരം: രാജ്യത്തിന്‍റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച ദേശീയ മതാന്തര സംവാദം മതസൗഹാർദ്ദത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും ശക്തമായ സന്ദേശമായി. വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് നൂറിലധികം ആത്മീയ–മതനേതാക്കൾ പങ്കെടുത്ത സംഗമത്തിൽ “വ്യത്യസ്തരാണ്, വിരുദ്ധരല്ല” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു.
“ഇന്ത്യൻ ഭരണഘടനയും മതമൂല്യങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംവാദത്തിൽ വിവിധ മതനേതാക്കൾ ഒരുമിച്ച് ഭരണഘടന ഉയർത്തിപ്പിടിച്ച് മതസ്വാതന്ത്ര്യം, സമത്വം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം പ്രഖ്യാപിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭാ അദ്ധ്യക്ഷൻ കർദ്ദിനാൾ ക്ലീമിസ് ബാവ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്നായിരുന്നു ഐക്യപ്രഖ്യാപനം.
ഇന്ത്യയുടെ യഥാർത്ഥ ശക്തി സാമ്പത്തിക വളർച്ചയിലും ആയുധശക്തിയിലും മാത്രമല്ലെന്നും, വ്യത്യസ്തതകളെ അംഗീകരിച്ച് ഒരുമിച്ച് ജീവിക്കുന്ന സംസ്കാരത്തിലാണ് രാജ്യത്തിന്‍റെ മഹത്വമെന്നും കർദ്ദിനാൾ ക്ലീമിസ് ബാവ പറഞ്ഞു. മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, ഭാഷാസ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ജനാധിപത്യ ശക്തിയുടെ അടിത്തറയെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്തതകളോടൊപ്പം ഒരുമിച്ച് നിൽക്കാനുള്ള ഉത്തരവാദിത്തമാണ് സ്വാതന്ത്ര്യമെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഭരണഘടന എല്ലാവരെയും തുല്യരായി പരിഗണിക്കുന്നതാണെന്നും, മുൻവിധികൾ മാറ്റിവച്ച് പരസ്പരം കേൾക്കാനും മനസ്സിലാക്കാനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്രൈസ്തവ, ഇസ്ലാമിക, ഹിന്ദു, ബൗദ്ധ മതപാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കളും പണ്ഡിതരും സാമൂഹിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുത്തു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ചീഫ് സാമുവൽ തെയോഫിലസ് മെത്രാപ്പോലീത്ത, തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, തിരുവനന്തപുരം മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി ശിവാമൃതാനന്ദപുരി, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നിരണം ഭദ്രാസന മെത്രാപ്പോലീത്ത റവ. ഡോ. ഗീവർഗീസ് മാർ കുറിലോസ്, ശിവഗിരി മഠം സ്വാമി അസംഗാനന്ദഗിരി, കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ തുടങ്ങിയവർ പങ്കെടുത്തു.
മാർഗ്ഗദർശക് മണ്ഡൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, കേരള ഖത്തീബ്സ് ആൻഡ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, ശ്രീരാമകൃഷ്ണ മഠം പ്രബുദ്ധ കേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, തിരുവനന്തപുരം ബിലീവേഴ്സ് ചർച്ച് ആർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്കോപ്പ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് പ്രിസൈഡിംഗ് ബിഷപ്പ് ഫാ. ഡോ. ജോർജ് ഈപ്പൻ, ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ, സംബോധ് ഫൗണ്ടേഷൻ മുഖ്യ ആചാര്യ സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി, ബ്രഹ്മകുമാരീസ് തിരുവനന്തപുരം ഡയറക്ടർ ബ്രഹ്മകുമാരി സിസ്റ്റർ മിനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മതങ്ങൾ തമ്മിലുള്ള സംവാദവും പരസ്പര ബഹുമാനവും ശക്തിപ്പെടുത്തുന്നതിലൂടെ സമാധാനപരവും സമത്വാധിഷ്ഠിതവുമായ സമൂഹനിർമ്മാണത്തിന് പുതിയ വഴികൾ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ മതാന്തര സംവാദം സംഘടിപ്പിച്ചത്.
ശാന്തിഗിരി ആത്മവിദ്യാലയം ഹെഡ് ജനനി കൃപ ജ്ഞാനതപസ്വിനി സ്വാഗതവും ശാന്തിഗിരി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ സബീർ തിരുമല കൃതജ്ഞതയും പറഞ്ഞു.






