സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്

വിസിയുടെ ശവമഞ്ചം: തെറ്റായി വ്യാഖ്യാനം ചെയ്ത് യൂണിവേഴ്സിറ്റി പിആർഒ വാർത്ത നൽകി
കൊച്ചി:സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ലെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഡോ.ടി.എം തോമസ് ഐസക്.
വിദ്യാർത്ഥികളെ ദ്രോഹിക്കുന്നതുകൊണ്ട് എന്ത് മാനസികസുഖമാണ് ഇവർക്ക് ലഭിക്കുന്നത്? കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും വലിയ വിലങ്ങുതടിയായി ഈ പുത്തൻകൂറ്റ് വിസിമാരും കേരള ഗവർണറും മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സംഘപരിവാർ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റിനിർത്താൻ സമരത്തിനു തയ്യാറുണ്ടോ എന്നും തോമസ് ഐസക് യു.ഡി.എഫ് നേതൃത്വത്തിനോട് ചോദിച്ചു.
കാലടി സർവകലാശാലയിൽ സമൂഹത്തിലെ ചില പ്രതിലോമ ശക്തികളുടെ ഇടപെടൽമൂലം വ്യാജവാർത്ത നിർമ്മിതി ഉണ്ടായി. അത് വിസിയുടെ ശവമഞ്ചം ആണെന്ന് തെറ്റായി വ്യാഖ്യാനം ചെയ്ത് യൂണിവേഴ്സിറ്റി പിആർഒ വാർത്ത നൽകുകയായിരുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഡോ.തോമസ് ഐസകിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലെ ചർച്ചയിൽ നിന്നാണ് കാലടി സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലർ സിസ തോമസിന്‍റെ ശവസംസ്കാര കഥയുടെ പിന്നാമ്പുറം മനസിലായത്.
കേൾക്കുന്നവർ എന്താണ് ചിന്തിക്കുക? വൈസ് ചാൻസലറോട് എന്ത് എതിർപ്പ് ഉണ്ടെങ്കിലും വിദ്യാർത്ഥികൾ ഇങ്ങനെ പെരുമാറാൻ പാടുണ്ടോ? മറ്റെല്ലാം മറന്നാലും അധ്യാപികയല്ലേ? സംസ്‌കൃത സർവ്വകലാശാലയിൽ നടന്ന നാടകം ഇതായിരുന്നു:
സംസ്‌കൃത സർവ്വകലാശാലയിലെ തീയേറ്റർ വിഭാഗം വിദ്യാർത്ഥികളുടെ ദീർഘകാല പ്രശ്നമാണ് അപര്യാപ്തമായ ലൈറ്റിംഗ്. പലപ്പോഴും ലൈറ്റുകൾ വാടകയ്ക്കെടുത്താണ് നാടകം അവതരിപ്പിക്കേണ്ടി വരുന്നത്. ദേശീയതലത്തിൽ ഏറ്റവും മികച്ച നാടകമായി തെരഞ്ഞെടുത്ത നാടകത്തിനുപോലും സ്വന്തം കൈയിൽ നിന്നും 18000 രൂപ വിദ്യാർത്ഥികൾക്ക് ചെലവഴിക്കേണ്ടിവന്നു.

ഇതിനെതിരായ സമരത്തിന്‍റെ ഭാഗമായി നാടക വിദ്യാർത്ഥികൾ ഒരു സിംബോളിക് നാടകം ഉണ്ടാക്കുന്നു. ഡിപ്പാർട്മെന്റിന്റെ കേടായ ലൈറ്റുകൾ എന്ന പ്രോപ്പർട്ടിയായി രണ്ട് ലൈറ്റ് കാനുകൾ ഉപയോഗിച്ചായിരുന്നു നാടകം. ‘ലൈറ്റ് മരിച്ചേ’ എന്നായിരുന്നു നാടകത്തിന്‍റെ പേര്. ആ ലൈറ്റുകൾക്ക് അന്ത്യ ഉപചാരം അർപ്പിക്കുവാൻ ഒത്തുകൂടിയ നാടക പ്രവർത്തകരാണ് കഥാപാത്രങ്ങൾ.
നാടകവിദ്യാർത്ഥികളുടെ വാക്കുകളിൽ തന്നെ ബാക്കി കഥ പറയട്ടേ:

“നാടകത്തിൽ ഒരു പുരോഹിത വേഷം പോലെ അണിഞ്ഞയാൾ അധികാരത്തിന്‍റെ പ്രതിരൂപമാണ്. ലൈറ്റുകൾ താങ്ങി കൊണ്ട് വന്ന്, മരിച്ചുപോയ ലൈറ്റിന് അവസാന ചുംബനം ചെയ്യുന്ന സമയം നാടകം അവസാനിക്കും. പിന്നീട് അതൊരു ഇമ്പ്രവൈസ്ഡ് പെർഫോമൻസ് ആയി മാറുന്നു. അതിൽ ഉപയോഗിച്ച പാട്ടുകൾ പണ്ഡിറ്റ് കറുപ്പിന്‍റെ ശാന്തിഗീതവും, ഒപ്പീസുമാണ് (ഇത് സൂചിപ്പിക്കുന്നത് ഈ ലൈറ്റുകൾ സർവ്വമതത്തിലും പെടുന്നതാണ് എന്നാണ്)
ഇതൊരു ജനാധിപത്യ രാജ്യമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ക്രിയാത്മകമായ സമരമാർഗങ്ങൾ ഉപയോഗിക്കുവാനുള്ള എല്ലാവിധ അവകാശവും ഭരണഘടന ഞങ്ങൾക്ക് നൽകുന്നുണ്ട്. പക്ഷേ സമൂഹത്തിലെ ചില പ്രതിലോമ ശക്തികളുടെ ഇടപെടൽമൂലം വ്യാജവാർത്ത നിർമ്മിതി ഉണ്ടാവുന്നു. അത് വിസിയുടെ ശവമഞ്ചം ആണെന്ന് തെറ്റായി വ്യാഖ്യാനം ചെയ്ത് യൂണിവേഴ്സിറ്റി പിആർഒ വാർത്ത നൽകുന്നു. വാർത്ത വന്ന അന്നുമുതൽ ഇന്ന് വരെ ഞങ്ങൾ സമൂഹത്തിന്റെ മുൻപിൽ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് കുഴിമാടം ഒരുക്കിയവരാണ്.”
വിസിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. വിസിയെ ഉപദ്രവിച്ചുവെന്നും എഫ്ഐആറിൽ എഴുതിയിരിക്കുന്നു.

ഈ സംഘി വിസിമാരെ വിലസാൻ ഇനി അനുവദിക്കാനാവില്ല. വിദ്യാർത്ഥികളെ ഇങ്ങനെ ദ്രോഹിക്കുന്നതുകൊണ്ട് എന്ത് മാനസികസുഖമാണ് ഇവർക്ക് ലഭിക്കുന്നത്? കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും വലിയ വിലങ്ങുതടിയായി ഈ പുത്തൻകൂറ്റ് വിസിമാരും കേരള ഗവർണറും മാറിയിരിക്കുകയാണ്.
ചോദ്യം യുഡിഎഫിനോടാണ്- ഈ സംഘപരിവാർ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നും മാറ്റിനിർത്താൻ സമരത്തിനു തയ്യാറുണ്ടോ?






