സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു

പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറിൽ ആരംഭിക്കും
തിരുവനന്തപുരം:എക്‌സൈസ് വകുപ്പിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു അറിയിച്ചു. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ നിലവിലുള്ള തസ്തികകൾ പുനഃക്രമീകരിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയും ബ്യൂറോ പ്രവർത്തനം ആരംഭിക്കും.
ലഹരിമരുന്നുകൾക്കും വ്യാജമദ്യത്തിനുമെതിരെ ശക്തമായ നടപടികളാണ് എക്‌സൈസ് വകുപ്പ് സ്വീകരിക്കുന്നത്. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഇതുവരെ 34,397 കേസുകൾ രജിസ്റ്റർ ചെയ്യുകയും 7,816 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വൻതോതിൽ വിദേശമദ്യം, കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് തുടങ്ങിയ ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്.

മന്ത്രി എം ലിജു
ഓണക്കാലത്ത് ലഹരിവ്യാപനം തടയുന്നതിന് ആഗസ്റ്റ് ഒന്ന് മുതൽ 31 വരെ ഓണം സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തിവരികയാണ്. പോലീസ്, വനം വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകളിൽ ഇതുവരെ 6977 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1770 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോഴിക്കോട് അടുത്തിടെ നടന്ന മയക്കുമരുന്ന് വേട്ട കഴിഞ്ഞ മൂന്നര വർഷത്തിനിടയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണെന്നും മന്ത്രി പറഞ്ഞു.
കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെയും കള്ളിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ജൂൺ 25 മുതൽ ഓപ്പറേഷൻ ശുദ്ധി എന്ന പേരിൽ പരിശോധന തുടരുകയാണ്. ഇതുവരെ 17,923 പരിശോധനകൾ നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കേസുകളും രജിസ്റ്റർ ചെയ്തു. നിശ്ചിത സമയത്തിന് മുമ്പ് തുറന്ന് പ്രവർത്തിച്ച അഞ്ച് ബാറുകൾ ഉൾപ്പെടെ ആറ് വിദേശമദ്യ ലൈസൻസ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറിൽ ആരംഭിക്കും. ലഹരിവർജന രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും പുതിയ നയം രൂപീകരിക്കുക. വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പുതിയ മദ്യനയം നിലവിൽ വന്നതിന് ശേഷം മാത്രമേ ഉണ്ടാകൂ. വിദഗ്ധ സമിതിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ബെവ്‌കോ, ട്രാവൻകൂർ ഷുഗേഴ്‌സ്, മലബാർ ഡിസ്റ്റിലറീസ് എന്നിവയുടെ പ്രവർത്തനം ആധുനീകരിക്കുമെന്നും ബെവ്‌കോയിലെ തസ്തികകളിൽ പ്രൊഫഷണൽ സമീപനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.






