മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

സമരസപ്പെടലിൻ്റെ മഹാഗോപുരമാണ് ചെന്നിത്തലയെന്നും ‘സുപ്രഭാതം’പരാമർശം
കോഴിക്കോട്:ശബരിമല യുവതി പ്രവേശനത്തെ എതിർത്ത രാഷ്ട്രീയ നേതാവായ മുഖ‍്യമന്ത്രി വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്ന് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’ കുറ്റപ്പെടുത്തി.’മര‍്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടോടെ പുറത്തുവന്ന ‘സുപ്രഭാതം’ മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെയാണെന്ന് പരിഹസിച്ചിട്ടുമുണ്ട്.
സ്ത്രീസ്വാതന്ത്യവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പരാമർശത്തിനെതിരേ മുഖ‍്യമന്ത്രി രംഗത്തെത്തിയിരുന്നു.ഇതിനെതിരേയാണ് ‘സുപ്രഭാത’ത്തിൻറെ രൂക്ഷ വിമർശനം.സ്ത്രീകളെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരത്തിന്‍റെ പ്രസ്താവന.കാന്തപുരം എ പി വിഭാഗത്തിൻ്റെ മുഖപത്രമായ ‘സിറാജി’ലെ ഇന്നത്തെ മുഖപ്രസംഗം ‘ ദേശീയപാതയോ മരണപ്പാതയോ’ എന്ന തലക്കെട്ടിലാണ്.
പെണ്ണുങ്ങള്‍, പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത്, സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന, വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം കേന്ദ്രത്തില്‍ വച്ചാണ്. അവിടെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ട്. ഇതിനെതിരായ വിമര്‍ശനം എന്താണ് ഇസ്ലാമിലെ സ്ത്രീ സങ്കല്‍പ്പമെന്ന് മനസ്സിലാക്കാത്തതിന്റെ തകരാറില്‍ നിന്നുള്ളതാണ്. മുസ്ലിംകള്‍ക്കിടയിലെ തന്നെ ചിലര്‍ ഫീഡ് ചെയ്തു കൊടുത്ത, കുരുടന്‍ ആനയെ തൊട്ട അനുഭവവുമായാണ് വി ഡി സതീശന്‍ മറുപടി ഉണ്ടാക്കിയതെന്നും ‘സുപ്രഭാതം’ വിമര്‍ശിക്കുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് പോലും ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തയാളാണ് സതീശൻ. ഇതുകൂടി വച്ചാണ് ആഭ്യന്തരം ജമാഅത്തിന് കൊടുക്കുമോ എന്ന് സിപിഎമ്മിന്റെ വലിയ തന്ത്രജ്ഞൻ ആശങ്കപ്പെട്ടത്. പൊതു തെരഞ്ഞെടുപ്പിലായാലും ശേഷമുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിലായാലും സതീശനെ പിന്തുണച്ചതിന്റെ പാപഭാരം മുസ്‌ലിംകളുടെ മേൽ എതിരാളികളെങ്കിലും വച്ചുകെട്ടുന്നുണ്ട്. ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ‘കമൽ’ യുദ്ധമാണോ സതീശന്റേത് എന്ന് ചിന്തിക്കുന്നവരും ഉണ്ടായേക്കുമെന്ന് ‘സുപ്രഭാതം’ പറയുന്നു.കൂടാതെ, മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ താല്പര്യം കാണിച്ചതുമെല്ലാം സതീശന്റെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്നും പത്രം ഓർമ്മിപ്പിക്കുന്നു.
രമേശ് ചെന്നിത്തലയെ പ്രകീര്‍ത്തിക്കുവാനും ‘സുപ്രഭാതം’മടിക്കുന്നില്ല.’ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഇപ്പോൾ വാചാലനാകുന്നത്. ട്രിബ്യൂണലിൽ കേസ് നടക്കുമ്പോൾ തന്നെ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ല എന്ന് പ്രസ്താവിക്കുന്നത്. പരിശോധിക്കാൻ ഉപസമിതിയെ വച്ചിരിക്കെ തന്നെ ഒപ്പിട്ടുപോയതിനാൽ പി.എം ശ്രീ നടപ്പാക്കാതെ വയ്യ എന്ന് ആണയിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സിയുടെ പേര് ഉയർന്നുവന്നില്ലായിരുന്നെങ്കിൽ ചെന്നിത്തലയോ സതീശനോ എന്നാവുമായിരുന്നു ചോദ്യം. സമരസപ്പെടലിൻ്റെ മഹാഗോപുരമായ ചെന്നിത്തലക്ക് നറുക്ക് വീഴുകയും ചെയ്യുമായിരുന്നു’- ‘സുപ്രഭാതം’പറയുന്നു.സതീശന്‍ ദിവസം 75 പേജ് വായിക്കും എന്നാല്‍ നോവല്‍ എഴുതിയിട്ടില്ലെന്നും വായിക്കുമെന്ന് പറഞ്ഞില്ലെങ്കിലും ചെന്നിത്തല നോവല്‍ എഴുതിയിട്ടുണ്ടെന്നുമാണ് ‘സുപ്രഭാത’ത്തിൻ്റെ പരിഹാസം.






