ആല്‍ഫ പാലിയേറ്റീവ് കെയറിൻ്റെ സംസ്ഥാന വാക്കത്തോണിന് തിരുവനന്തപുരത്ത് സെപ്തം 14ന് ഫ്‌ളാഗ് ഓഫ്

സംസ്ഥാനത്തിന്‍റെ എട്ടിടങ്ങളിലായി നടക്കുന്ന വാക്കത്തോണുകള്‍ക്കു ശേഷം ഒക്ടോബർ 9ന് തൃശൂരില്‍ സമാപനം
തൃശൂര്‍: സംസ്ഥാനത്ത് കാരുണ്യമുള്ള യുവസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന വ്യാപകമായി പതിനായിരക്കണക്കിന് യുവാക്കളെ അണിനിരത്തുന്ന വാക്കത്തോണ്‍ സീരിസുമായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍.
ആല്‍ഫയുടെ കംപാഷണേറ്റ് യൂത്ത് ഇനീഷ്യേറ്റീവ് എന്ന പദ്ധതിയുടെ ഭാഗമായി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍- എസ്.എ.പി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാക്കത്തോണ്‍ സെപ്തം 14 രാവിലെ 9ന് മ്യൂസിയം ഗേറ്റില്‍ സ്റ്റുഡന്‍റ് പോലീസ് കാഡറ്റ്‌സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗം ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 11ന് 11ന് ജവഹര്‍ ബാലഭവനില്‍ നടക്കുന്ന കാരുണ്യമുള്ള യുവത – സെമിനാര്‍ ഗതാഗതമന്ത്രി സി പി ജോണ്‍ ഉദ്ഘാടനം ചെയ്യും. 2030നകം ഒരു ലക്ഷം വിദ്യാര്‍ത്ഥികളെ 30 മണിക്കൂര്‍ നീളുന്ന പരിശീലന പരിപാടിയിലൂടെ കാരുണ്യത്തിന്‍റെ പതാകാവാഹകരാക്കുക എന്നതാണ് വര്‍ഷാവര്‍ഷം നടത്തി വരുന്ന വാക്കത്തോണിന്റെ ലക്ഷ്യമെന്ന് ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി നിലവില്‍ സംസ്ഥാനത്തെ 148 വിദ്യാലയങ്ങളില്‍ എസ്.എ.പി.സി. ആരുഷ് ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
21 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ സംസ്ഥാനത്തെ 9 ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 26 കേന്ദ്രങ്ങളിലൂടെ 74,000ല്‍പ്പരം പേര്‍ക്ക് ആല്‍ഫ പരിചരണം നല്‍കിക്കഴിഞ്ഞുവെന്നും നൂര്‍ദീന്‍ പറഞ്ഞു. ജീവിതാന്ത്യം അന്തസ്സോടെയാക്കുകയെന്ന പാലിയേറ്റീവ് കെയറിൻ്റെലക്ഷ്യം കാണാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുന്ന ആല്‍ഫ മെച്ചപ്പെട്ട പാലിയേറ്റീവ് പരിചരണകേന്ദ്രങ്ങള്‍ സംസ്ഥാനം മുഴുവന്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന് വിഷന്‍ 2030 എന്ന പദ്ധതിയുമായി ആല്‍ഫ മുന്നോട്ടുപോകുകയാണ്.
തിരുവനന്തപുരത്തിനു പിന്നാലെ സെപ്റ്റംബര്‍ 15 കൊല്ലം, 16 തിരുവല്ല, 17 ഏറ്റുമാനൂര്‍, 18 ആലപ്പുഴ എന്നിവിടങ്ങളിലും സെപ്റ്റംബര്‍ 23 കാസര്‍ഗോഡ്, 24 കല്‍പ്പറ്റ, 25 കൊച്ചി എന്നിവിടങ്ങളിലും വാക്കത്തോണുകള്‍ നടക്കും. ഒക്ടോബര്‍ 10ലെ ആഗോള പാലിയേറ്റീവ് കെയര്‍ ദിനത്തിനു മുന്നോടിയായി ഒക്ടോബർ 9ന് തൃശൂര്‍ എടമുട്ടം ആല്‍ഫ ഹോസ്പീസില്‍ നടക്കുന്ന മെഗാ വാക്കത്തോണോടെയാകും സമാപനം.






