വരവിൽ കവിഞ്ഞ സ്വത്ത്:മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

ടോമിൻ തച്ചങ്കരി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥൻ
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ട് മാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പ്രതി ഔദ്യോഗിക പദവി ഉപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചത് ഗൗരവമായി കോടതി നിരീക്ഷിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി ശിക്ഷ വിധിച്ചതോടെ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനായി ടോമിൻ തച്ചങ്കരി. നേരത്തെ, വർഗീസ് വധക്കേസിൽ ഐ ജി ലക്ഷമണയെ സി ബി ഐ കോടതി ശിക്ഷിച്ചിട്ടുണ്ട്.മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായരെ വിജിലൻസ് കോടതി മുമ്പ് ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി വെറുതെവിട്ടു.

ടോമിൻ തച്ചങ്കരി
2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു. വരവ് തെളിയിക്കാനായി ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് സാധിച്ചു. 2013ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എഡിജിപി ആയിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു.
ആഭ്യന്തരവകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറിയെ അടക്കം കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡിഷണല്‍ ഡിജിപി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും വിസ്തരിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ് പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് ( വിജിലന്‍സ്) കെ വി രജനീഷ് ആണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ കെ ശ്രീകാന്ത് ഹാജരായി.
സ്വത്ത് വകകള്‍ കുടുംബ വിഹിതമായും ഇഷ്ടദാനമായും കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാല്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല.2007ല്‍ തച്ചങ്കരിക്ക് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പിന്നാലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

ടോമിൻ തച്ചങ്കരി
കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിൻ തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
കേരള പോലീസിലെ 1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു ടോമിൻ .ജെ.തച്ചങ്കരി. ഡി.ജി.പി. പദവിയിലിരുന്ന തച്ചങ്കരി 2021 മെയ് 27 മുതൽ 2023 ജൂലൈ 31 വരെ സംസ്ഥാന മനുഷ്യവകാശ കമ്മീഷനിൽ ഇൻവിസ്റ്റിഗേഷൻ ഡയറക്ടർ ജനറലായി വിരമിക്കുകയായിരുന്നു.കെ.എഫ്.സി. സി.എം.ഡി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഫയർഫോഴ്സ് മേധാവി, കെ.എസ്.ആർ.ടി.സി. എം.ഡി, പോലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമ്മീഷണർ, കണ്ണൂർ റെയ്ഞ്ച് ഐ.ജി, എറണാകുളം ക്രൈം ബ്രാഞ്ച് ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 36 വർഷത്തെ പോലീസ് ജീവിതത്തിനൊടുവിൽ 2023 ജൂലൈ 31ന് സർവീസിൽ നിന്ന് വിരമിച്ചു.2021 ൽ ഐ.പി.എസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ടോമിൻ തച്ചങ്കരിയെ തെരഞ്ഞെടുത്തിരുന്നു.
‘വചനം ‘എന്ന ആൽബത്തിലെ ‘രക്ഷകാ എൻ്റെ പാപഭാരം എല്ലാം നീക്കണെ’ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. ഏറെക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ചു.






