മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം

ഫിഷറീസ് മന്ത്രി സ്ഥാനം ലീഗിന് നൽകിയതിൽ ലത്തീൻ സഭ കടുത്ത അമർഷത്തിൽ
തിരുവനന്തപുരം:വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ കർശനമായി ഇടപെട്ട മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന വിമർശനം കോൺഗ്രസിൽ ശക്തമാവുന്നു.സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന് കൈമാറിയതിലാണ് കോൺഗ്രസിൽ അസംതൃപ്തി.
കോൺഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകളാണ് ലീഗിന് കൈമാറിയത്. നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രംഗത്ത് വന്നതും വിഷയം സങ്കീർണ്ണമാക്കിയിരുന്നു. ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തരാനാകില്ലെന്ന നിലപാട് ലീഗും സ്വീകരിച്ചിരുന്നു.

ലത്തീൻ സഭ ഫിഷറീസ് വകുപ്പ് മുസ്ലിംലീഗിനു നൽകുന്നതിനെതിരെ കടുത്ത നിലപാടെടുത്തെങ്കിലും മുഖ്യമന്ത്രി അത് പരിഗണിച്ചില്ല.മന്ത്രിസഭയിൽ ലത്തീൻ സമുദായാംഗത്തെ മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ബഹിഷ്കരിച്ച സഭയെ അനുനയിപ്പിക്കാൻ അന്നുതന്നെ വെള്ളയമ്പലം അരമനയിലെത്തി ആർച്ച് ബിഷപ്പിനെ ഉൾപ്പെടെ കണ്ട മുഖ്യമന്ത്രിയോടെ ഫിഷറീസ് മന്ത്രി സ്ഥാനം ലീഗിന് നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിക്കാത്തതിൽ ലത്തീൻ സഭ കടുത്ത അമർഷത്തിലാണ്.
അതേസമയം, വകുപ്പ് വിഭജനത്തിൽ തർക്കമില്ലെന്നും അതെല്ലാം മാധ്യമങ്ങൾ ഉണ്ടാക്കിയ വാർത്തയാണെന്നുമായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ മറുപടി. വകുപ്പ് വിഭജന ചർച്ച നേരത്തെ പൂർത്തിയാക്കി. ഗവർണർ ലോക്ഭവനിൽ ഇല്ലായിരുന്നതിനാലാണ് വിജ്ഞാപനം വൈകുന്നതെന്നും സതീശൻ അറിയിച്ചു.






