പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു

സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാര ജേതാവ്
തിരുവനന്തപുരം:പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം.

35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ‘കേരള നിയമസഭ ചരിത്രവും ധർമവും’ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ.സി. സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ദീർഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു.
കെ ജി പരമേശ്വരൻ നായരുടെ ഭൗതികദേഹം വ്യാഴം രാവിലെ 11 മുതൽ 11.45 വരെ പ്രസ് ക്ലബിൽ പൊതുദർശനത്തിന് എത്തിക്കും . വൈകിട്ട് 3.30 ന് തൃക്കണ്ണാപുരത്തെ വീട്ടു വളപ്പിൽ സംസ്കാരം
1931ല്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്ത് കെ.കൃഷ്ണപിള്ളയുടെയും കെ.തങ്കമ്മയുടെയും മകനായി ജനിച്ചു. ഭാര്യ സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മമ. മക്കൾ രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ(എൽഐസി ഹൗസിങ് ഫിനാൻസ്). മരുമക്കൾ രാജശേഖരൻ (മുൻ അനൗൺസർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്)
പ്രമുഖ മാധ്യമ പ്രവർത്തകനും മാധ്യമ അധ്യാപകനുമായ എസ്. രാധകൃഷ്ണൻ, കെ.ജി. പരമേശ്വരൻ നായരെ അനുസ്മരിക്കുന്നു.(മലയാള മനോരമ ലേഖകനായിരുന്ന ഇദ്ദേഹം മനോരമ സ്കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ അസി.ഡറക്ടറാണ്):

എസ് രാധാകൃഷ്ണൻ
സൌമ്യനായിരുന്നു കെ.ജി.
മാധ്യമപ്രവർത്തകരിൽ മാന്യതയുടെ മുഖം.
നവാഗതർക്ക് വഴികാട്ടി
കേരളകൌമുദിയുടെ തിരുവനന്തപുരം സ്റ്റാച്യൂ ബ്യൂറോയ്ക്ക് തൊട്ടുതാഴെ അടിയും തൊഴിയും കണ്ണീർവാതക പ്രയോഗവുമൊക്കെ നടക്കുമ്പോൾ അക്ഷോഭ്യനായിരുന്നു ജോലി ചെയ്യുമായിരുന്നു അദ്ദേഹം. ആ ബ്യൂറോ ഞങ്ങൾക്ക് അഭയമാകുമ്പോൾ കെ.ജി പറയും, സൂക്ഷിച്ചു നിൽക്കണേ. എപ്പോഴാണ് കല്ലു വരുന്നതെന്നറിയില്ല.
അങ്ങനെ സുരക്ഷിതമായി അടി റിപ്പോർട്ടു ചെയ്യുമ്പോൾ കെ.ജി സാർ പറഞ്ഞതുപോലെതന്നെ കല്ലുവന്നു. യൂത്ത് കോൺഗ്രസുകാർ എറിഞ്ഞതുകൊണ്ട് മനോരമക്കാരനായ എൻ്റെ പേര് പിറ്റേ ദിവസത്തെ ദേശാഭിമാനിയിൽ പ്രത്യക്ഷപ്പെട്ടു. പിറ്റേദിവസം കെ.ജി സാർ ചിരിച്ചുകൊണ്ടു പറഞ്ഞു, കല്ലും വന്നും പേരും വന്നു.
സൌമ്യനായല്ലാതെ കെ.ജി സാറിനെ കണ്ടിട്ടില്ല. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം അരച്ചുകലക്കി കുടിച്ചിട്ടുണ്ടെങ്കിലും അതിൻ്റെ പേരിൽ മേനി പറഞ്ഞു നടന്നില്ല.
ഒരു ദിവസം കെ.ജി സാറിൻ്റെ ഫോൺ വന്നു. സാറിന് അടുത്ത ബന്ധമുള്ള തിരുമല ഏബ്രഹാം മെമ്മോറിയൽ സ്കൂളിൽ ജേണലിസം കരിയറിനെക്കുറിച്ച് ക്ലാസെടുക്കണം. മാധ്യമപ്രവർത്തനത്തിൻ്റെ അന്നത്തെ കുലപതികളിലൊരാളായ അദ്ദേഹം, ഞാൻ ക്ലാസെടുക്കണമെന്ന് പറഞ്ഞതെന്തിനാണ്.
ഉടനെ അദ്ദേഹം സംശയം തീർത്തു. നിങ്ങൾക്കല്ലേ പുതിയ വിവരങ്ങൾ അറിയാവുന്നത്. കെ.ജി സാർ പറഞ്ഞുവിട്ടതുകൊണ്ട് സ്കൂളിൽ വൻ സ്വീകരണമായിരുന്നു.
പത്രങ്ങൾ തമ്മിൽ മത്സരമുണ്ടായിരുന്നെങ്കിലും ലേഖകർ തമ്മിൽ അങ്ങനെ പാടില്ലെന്ന് കെ.ജി പറഞ്ഞുതന്നത് സ്വന്തം ചെയ്തിയിലൂടെയായിരുന്നു. മനോരമ തിരുവനന്തപുരം എഡിഷൻ്റെ ഉദ്ഘാടന പതിപ്പിൽ മികച്ച എക്സ്ക്ലൂസിവ് വേണമെന്നു പറഞ്ഞപ്പോൾ ഞങ്ങളുടെ അന്നത്തെ ബ്യൂറോ ചീഫ് ഡി. വിജയകുമാറിനെ സഹായിച്ചത്
കെ.ജി. സാറായിരുന്നു. ഇന്ന് പരസ്പരം മത്സരിച്ചു പാര വയ്ക്കുന്ന മാധ്യമപ്രവർത്തകർ അതു കണ്ടു പഠിക്കണം.
അങ്ങനെ കെ.ജി. സാറിൽനിന്ന് പഠിക്കാൻ എന്തെല്ലാമെന്തെല്ലാം.
വിട,
കെ.ജി പരമേശ്വരൻ നായർ സാർ. ഓർമകളിൽ എന്നുമുണ്ടാകും.
ആദരാഞ്ജലി






