റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

സന്തോഷവാർത്ത പങ്കുവച്ച് മോഹൻലാൽ
കൊച്ചി :മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ‘ദൃശ്യം 3’ റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ.സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 13 വർഷമായുള്ള ഞങ്ങളുടെ യാത്രയിൽ കൂടെ നിൽക്കുന്നതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവച്ചത്.
മോഹന്‍ലാലിൻ്റെ ജന്മദിനമായ മെയ് 21ന് റിലീസായ ദൃശ്യം വെറും രണ്ട് രണ്ടര ദിവസങ്ങള്‍ കൊണ്ടാണ് നൂറുകോടിയിലെത്തിയിരിക്കുന്നത്. ‘എമ്പുരാന്’ ശേഷം വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘ദൃശ്യം-3’.

ഒരു സാധാരണ കുടുംബനാഥൻ്റെ അതിജീവനത്തിന്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പരമ്പര, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാന്‍-ഇന്ത്യന്‍ പ്രതിഭാസമാണ്. 2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റര്‍ വിപ്ലവമാണ് സൃഷ്ടിച്ചത്.

സംവിധായകൻ ജിത്തുജോസഫിനും നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനും ഒപ്പം ദൃശ്യം 3 നായകൻ മോഹൻലാൽ
റിലീസ് ദിനത്തിൽ 50 കോടി രൂപയിലേറെയാണ് ‘ദൃശ്യം 3’ആഗോള ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ഇന്ത്യയിൽ നിന്ന് 15.85 കോടിയാണ് വാരിയപ്പോൾ കേരളത്തിൽ നിന്ന് 10.70 കോടി നേടി. 25 കോടിയാണ് വിദേശത്തുനിന്നുള്ള കലക്‌ഷൻ. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസായി.
2013ൽ റിലീസ് ചെയ്ത ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമാണ് ഇത്. 2021ൽ രണ്ടാം ഭാഗം വന്നു. മോഹൻലാലിന്‍റെ കഥാപാത്രമായ ജോർജുകുട്ടിക്കും കുടുംബത്തിനും നാല് വർഷത്തിലുണ്ടാകുന്ന മാറ്റമാണ് പുതിയ ചിത്രത്തിൽ പറയുന്നത്. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദൃശ്യം 3 ‘ ൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, കലാഭവൻ ഷാജോൺ,ഗെ ബി ഗണേഷ് കുമാർ,ഇർഷാദ്,ആശ ശരത്, മുരളി ഗോപി,ശാന്തിപ്രിയ,ശിവ ഹരിഹരൻ, വീണ നന്ദകുമാർ, എന്നിവർ പ്രധാന കഥാപത്രങ്ങളാവുന്നു.

കേവലം നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള, സിനിമകളെ പ്രാണനായി കാണുന്ന ജോര്‍ജുകുട്ടി എന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍, അബദ്ധത്തില്‍ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിൻ്റെ കണ്ണില്‍ പെടാതെ രക്ഷിക്കാന്‍ മെനയുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് പ്രമേയം. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം എന്ന റെക്കോര്‍ഡ് ‘ദൃശ്യം’ ഒന്നാം ഭാഗം സ്വന്തമാക്കിയിരുന്നു.






