ക്ഷേമ പെൻഷൻ പടിപടിയായി ഇല്ലാതാക്കാൻ സർക്കാർ ശ്രമം:കെ എൻ ബാലഗോപാൽ

കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട വിഹിതം തടസ്സപ്പെടുന്നതിനുള്ള ഒരു കാരണവും നിലവിലില്ലെന്ന് ബാലഗോപാൽ
തിരുവനന്തപുരം:ക്ഷേമ പെൻഷൻ വിതരണത്തെ തടസ്സപ്പെടുത്തുന്ന രീതയിൽ യുഡിഎഫ് സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരെ സാരമായി ബാധിക്കുമെന്നും ഇത് അടിയന്തിരമായി പിൻവലിക്കണമെന്നും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ.
62 ലക്ഷം പേർ വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്നതിനുള്ള അവസരം സ്വമേധയാ തെരഞ്ഞെടുത്തവരാണ്. ബാക്കിയുള്ളവർക്കെല്ലാം പെൻഷൻ നേരിട്ട് വീട്ടിലത്തിക്കുന്ന സമ്പ്രദായമാണ് എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയത്. ഇവരിൽ കിടപ്പുരോഗികൾക്കുമാത്രമേ വീട്ടിൽ പെൻഷൻ എത്തിക്കുവെന്നാണ് സർക്കാർ ഉത്തരവിലൂടെ പറയുന്നത്. ബാങ്കുകളിൽപോയി തുക കൈപ്പറ്റുന്നതിന് കഴിയാത്തവരായ സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകൾക്ക് പെൻഷൻ നിഷേധിക്കുന്ന സ്ഥിതിയുണ്ടാകും. ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തവർക്ക് ഇനിയൊരിക്കലും പെൻഷൻ കിട്ടാത്ത സ്ഥിതിയുമുണ്ടാകും. പാവപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കാൻ ഈ ഉത്തരവ് കാരണമാകുമെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.

കെ.എൻ ബാലഗോപാൽ
നേരത്തെ പോസ്‌റ്റ് ഓഫീസുകൾവഴി പെൻഷൻ വിതരണത്തിനുള്ള ശ്രമം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഒരുപാട് പേർക്ക് കൃത്യമായി പെൻഷൻ കിട്ടാത്ത സാഹചര്യത്തിലാണ് സഹകരണ ബാങ്കുകൾ വഴി അത് വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനം എൽഡിഎഫ് സർക്കാർ ഏർപ്പെടുത്തിയത്. എല്ലാ ക്ഷേമ പെൻഷൻ വിഭാഗത്തിൽപ്പെട്ടവരും സഹകരണ സംഘങ്ങൾവഴി പെൻഷൻ ലഭിക്കുന്നതിന് സ്വമേധയാ സമ്മതം അറിയിക്കുകയും പെൻഷൻ കൈപ്പറ്റുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര വിഹിതം ലഭിക്കാൻ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡിബിടി) സംവിധാനം വഴിയേ പെൻഷൻ വിതരണം പാടുള്ളൂവെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. എട്ടുലക്ഷത്തിൽപരം പേർക്കുമാത്രമാണ് കേന്ദ്ര സർക്കാരിൻ്റെ നാമമാത്രമായ വിഹിതമുള്ളത്. ഇവർക്ക് ഏതാണ്ട് 300 മുതൽ 500 രൂപവരെയാണ് കേന്ദ്ര വിഹിതമുള്ളത്. ഇവരുടെയെല്ലാം പെൻഷൻ വിതരണം നേരത്തെതന്നെ ഡിബിടി വഴിയാക്കിയിട്ടുണ്ട്. ക്ഷേമ പെൻഷൻ വിതരണത്തിന് ആധാർ ലിങ്കിങ് ഉറപ്പാക്കിയിട്ടുണ്ട്. വർഷാവർഷം പെൻഷൻകാരുടെ മസ്‌റ്ററിങ്ങിനുള്ള ക്രമീകരണങ്ങളും വിജയകരമായിതന്നെ നടപ്പാക്കിയിട്ടുണ്ട്. അതുക്കൊണ്ടുതന്നെ കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട വിഹിതം തടസ്സപ്പെടുന്നതിനുള്ള ഒരു കാരണവും നിലവിലില്ലെന്ന് അദ്ദേഹം അറിയിച്ചു.
പുതിയ ഉത്തരവ് നടപ്പായാൽ പാവപ്പെട്ടവരും സാധാരണക്കാരും, വീടുവിട്ടു ബാങ്കുവരെപോയി അക്കൗണ്ട് തുറക്കുകയും, അത് പെൻഷൻ വിതരണ സംവിധാനവുമായി ബന്ധിപ്പിക്കുകയും ചെയ്യാൻ കഴിയാത്ത ആളുകൾക്കെല്ലാം പെൻഷൻ നിഷേധിക്കപ്പെടും. ഇതിലൂടെ ക്ഷേമ പെൻഷൻ തന്നെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ഗൂഢനീക്കമാണ് ആരംഭിച്ചിട്ടുള്ളത്. നേരത്തെ പാചകവാതകത്തിന്റെ സബ്‌സിഡിക്ക് ഡിബിടി സമ്പ്രദായം കൊണ്ടുവന്നു. രണ്ടുമൂന്നു മാസം ബാങ്ക് അക്കൗണ്ടുവഴി സബ്‌സിഡി ലഭിച്ചു. പിന്നീട് ഇല്ലാതായി. സ്ത്രീസുക്ഷാ പദ്ധതിയിൽ വീട്ടമ്മമാർക്ക് അനുവദിച്ച പ്രതിമാസ ധനസഹായം നിഷേധിക്കുന്നതിലും സംസ്ഥാന സർക്കാർ ഇതേ സമീപനമാണ് നടപ്പാക്കിയത്. അതുപോലെതന്നെ ക്ഷേമ പെൻഷനും പടിപടിയായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് ബാലഗോപാൽ ആരോപിച്ചു.
ഏതു കാര്യത്തിലും രാഷ്‌ട്രീയം കാണുന്ന മുഖ്യമന്ത്രിയുടെ രീതി അപലനീയമാണ്. പെൻഷൻ വിതരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത് എൽഡിഎഫിന് ഭരണ നിയന്ത്രണമുള്ള സഹകരണ സംഘങ്ങളെ മാത്രമല്ല, ഒട്ടേറെ യുഡിഎഫ് സംഘങ്ങളുമുണ്ട്. ഇൗ സംഘങ്ങളുടെ അഭിപ്രായംകൂടി ഉത്തരവ് ഇറക്കുന്നതിനുമുന്പ് തേടേണ്ടതായിരുന്നു. എന്നാൽ, അത്തരത്തിലുള്ള സമീപനമല്ല മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത്. ജീവനക്കാരുമായി ബന്ധപ്പെട്ട കാര്യത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്വീകരിച്ച സമീപനവും ഇതിന് മറ്റൊരു ഉദാഹരണമാണ്. ജീവനക്കാരെയെല്ലാം ശരിയാക്കും, സ്ഥലം മാറ്റിക്കളയും എന്ന ഭീഷണി ഉയർത്തിയത് കോൺഗ്രസിന്റെ സർവീസ് സംഘടനയുടെ സമ്മേളനത്തിലാണ്. മുഖ്യമന്ത്രി കോൺഗ്രസ് സംഘടനയുടേയോ, മുസ്ലീംലീഗിന്റേയോ മാത്രം മുഖ്യമന്ത്രി അല്ല, എല്ലാവരുടെയുമാണ്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന മാധ്യമങ്ങളെയും ശരിപ്പെടുത്തുമെന്നാണ് പറയുന്നത്. ഒരു മുഖ്യമന്ത്രി ഇങ്ങനെ പറയാൻ പടില്ലെന്ന് കോൺഗ്രാസുകാരുതന്നെ പറയുന്നു. മുഖ്യമന്ത്രിയ്‌ക്ക് എന്തു പറ്റിയെന്ന് മനസിലാകുന്നില്ല. മികച്ച രീതിയിൽ പോകുന്ന ഒരു പെൻഷൻ വിതരണം സമ്പ്രദായമാണ് നശിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.






