നിരോധിത പിവിസി ഫ്ലെക്സ്, പോളി കോട്ടൺ പ്രചാരണ സാമഗ്രികൾ :സംസ്ഥാനത്ത് പിടിച്ചെടുത്തത് 65,658 കിലോഗ്രാം

നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിന് 13,99,450 രൂപ പിഴ
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ ഒൻപതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച എൻഫോഴ്സ്‌മെൻ്റ് സ്ക്വാഡുകൾ നടത്തിയ റെയ്ഡുകളിൽ ഇതുവരെ 65,658 കിലോ നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിവിസി ഫ്ലെക്സ്, പോളി കോട്ടൺ സാമഗ്രികൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. അതിനുപകരം മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച, ക്യു ആർ കോഡ് പതിപ്പിച്ച, പോളി എത്തിലിൻ, 100% കോട്ടൺ തുടങ്ങിയവയാണ് പ്രചാരണ ബോർഡുകൾക്കായി ഉപയോഗിക്കേണ്ടത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പ്രചാരണത്തിനും യോഗങ്ങളിലും ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ശബ്ദമലിനീകരണം ഉൾപ്പെടെ മലിനീകരണം പരമാവധി കുറയ്ക്കുന്ന വിധത്തിൽ ആകണം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.
ഇവ നിരീക്ഷിക്കുന്നതിന് ശുചിത്വമിഷൻ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അടങ്ങിയതാണ് ഓരോ ജില്ലയിലെയും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ.
സംസ്ഥാനത്താകെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകൾ ഇതുവരെ 918 കേന്ദ്രങ്ങളിൽ സ്ക്വാഡുകൾ പരിശോധന നടത്തി. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതിനും നിയമങ്ങൾ ലംഘിച്ചതിനും വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ആകെ 13,99,450 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 114 പരിശോധനകളിലായി 28,120 കിലോ നിരോധിത ഫ്ലക്സ് മെറ്റീരിയലുകൾ പിടിച്ചെടുത്തു. 1,65,450 രൂപ പിഴയായി ചുമത്തി.എറണാകുളത്ത് 51 പരിശോധനകളിലായി 32,000 കിലോ സാമഗ്രികൾ പിടിച്ചെടുത്തു. 1,00,000 രൂപ പിഴ ചുമത്തി.
കൊല്ലം, കണ്ണൂർ ജില്ലകളിൽ 146 പരിശോധനകൾ വീതം നടത്തി. രണ്ട് ജില്ലകളിൽ നിന്നുമായി 7 ലക്ഷം രൂപയോളം പിഴ ചുമത്തി. കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നും ഏകദേശം 1,000 കിലോ വീതം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി.
മലപ്പുറം ജില്ലയിലെ പരിശോധനയിൽ 95000 രൂപയും ഇടുക്കി ജില്ലയിൽ 24,000 രൂപയും വയനാട്, കാസർഗോഡ് ജില്ലകളിൽ 40000 രൂപയും പാലക്കാട് 10000 രൂപയും ഫൈൻ ചുമത്തി.
തെരഞ്ഞെടുപ്പിൽ ഗ്രീൻ പോട്ടോക്കോൾ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ നോഡൽ ഓഫീസറായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിയോഗിച്ചിരുന്നു.
ഹരിത തെരഞ്ഞെടുപ്പിനായുള്ള ‘ഗ്രീൻ ബട്ടൺ’ ക്യാമ്പയിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരിശീലനവും വിവിധ ബോധവൽക്കരണ പരിപാടികളും നടന്നുവരുന്നു.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും നടപടി തുടരും. ഹരിതചട്ടം പൂർണ്ണമായും പാലിക്കുന്നതിന് എല്ലാ സഹകരണവും നൽകണമെന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ജനങ്ങളോടും ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് അഭ്യർത്ഥിച്ചു.






