ഒറ്റമഴപ്പെയ്ത്തിൽ വീണ്ടും മുങ്ങി ബെംഗളൂരു ,പിന്നാലെ ആലിപ്പഴ വർഷം

ആലിപ്പഴ വർഷത്തിൽ ഡ്രെയ്നേജ് അടഞ്ഞു
ബെംഗളൂരു: ഒറ്റമഴപ്പെയ്ത്തിൽ വെള്ളത്തിൽ മുങ്ങി വീണ്ടും ബെംഗളൂരു നഗരം. കഴിഞ്ഞ ദിവസം വൈകുന്നേരം പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വർഷത്തിനും കാരണമായി. പലയിടത്തും മഞ്ഞുപോലെ ആലിപ്പഴം കുന്നുകൂടി. ദിവസങ്ങളോളം നീണ്ടുനിന്ന കൊടും ചൂടിന് ശേഷമായിരുന്നു മഴ കോരിച്ചൊരിഞ്ഞത്.
ഇതോടെ കടുത്ത ചൂടിൽ വെന്തുരുകുകയായിരുന്ന നഗരത്തിലെ താപനില ഇതോടെ 18 ഡിഗ്രി സെൽഷ്യസ് വരെയായി താഴ്ന്നു. നഗരം വരണ്ട അവസ്ഥയിൽ നിന്ന് കടുത്ത വെള്ളക്കെട്ടിലേക്ക് മാറി. റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പ്രധാന റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. പ്രധാന ജംഗ്ഷനുകളിൽ നീണ്ട ഗതാഗത തടസ്സമുണ്ടായി. സർക്കാർ കെട്ടിടങ്ങലിലും വെള്ളം കയറി. വിധാൻ സൗധയ്ക്കുള്ളിലെ ഇടനാഴികളിലും വെള്ളം കയറി. പ്രതിപക്ഷ നേതാവ് ആർ അശോകന്‍റെ ഓഫീസിലും വെള്ളം ഒഴുകിയെത്തി.
ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയിലെ ഒരു കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് ആറ് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു, പിന്നീട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം സുഖം പ്രാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

എംജി റോഡ്, അശോക് നഗർ, റിച്ച്മണ്ട് ടൗൺ, ഉൾസൂർ, ഇന്ദിരാനഗർ, കൊറമംഗല, ചിക്പേട്ട്, ചാമരാജ്പേട്ട്, വിവി പുരം, ബനശങ്കരി, ജെപി നഗറിൻ്റെ ഭാഗങ്ങൾ, ബിടിഎം ലേഔട്ട്, ബെലന്ദൂർ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിച്ചു. അശോക് നഗറിലും കണ്ഠീരവ സ്റ്റേഡിയത്തോട് ചേർന്ന പ്രദേശങ്ങളിലും കട്ടികൂടിയ ആലിപ്പഴം വീഴ്ച ഉണ്ടായി.
കനത്ത ആലിപ്പഴവർഷത്തെത്തുടർന്ന് നഗരമാകെ മഞ്ഞുമൂടിയതുപോലെ വെളുത്ത നിറത്തിലായി. റോഡുകളും വീട്ടുപറമ്പുകളും കഫേകളുടെ പരിസരവുമെല്ലാം ഐസ് കട്ടകൾ വീണ് മൂടിക്കിടക്കുന്നു. ഒന്നര മണിക്കൂറോളം നിർത്താതെ പെയ്ത മഴ നഗരത്തിൽ വലിയ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായി. ഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടെന്ന് തണുക്കുമ്പോൾ രൂപം കൊള്ളുന്ന മഞ്ഞുക്കട്ടകളാണ് ആലിപ്പഴമെന്നറിയപ്പെടുന്നത്.
ആലിപ്പഴ വർഷത്തിൽ കടയിൽ വെള്ളം കയറിയതിനെ തുടർന്ന് ചർച്ച് സ്ട്രീറ്റിലെ ബുക്ക്‌വോമിൽ അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചു.
ബെംഗളൂരുവിലെ കനത്ത മഴ ‘ദി ബുക്ക്‌വേം’ എന്ന പുസ്തകശാലയ്ക്ക് മാരകമായി മാറി. വെള്ളപ്പൊക്കത്തിൽ 4000 മുതൽ 5,000 വരെ പുസ്തകങ്ങൾ നഷ്ടപ്പെട്ടു. ‘വൈകുന്നേരം 4.45 ഓടെ, മഴ പെയ്തു തുടങ്ങി, നിമിഷങ്ങൾക്കുള്ളിൽ, വർഷങ്ങളായി ഞാൻ കണ്ടിട്ടില്ലാത്ത ഒരു ആലിപ്പഴ വർഷമായി അത് മാറി. അത് ഡ്രെയിനേജ് ഔട്ട്‌ലെറ്റുകളെ അടഞ്ഞു, തൽക്ഷണം, എല്ലാ വശങ്ങളിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി’ അദ്ദേഹം പറഞ്ഞു. വൈകുന്നേരം 5.30 ഓടെ, ഒരുകാലത്ത് കഥകളും ആശയങ്ങളും ഓർമ്മകളും സൂക്ഷിച്ചിരുന്ന ഷെൽഫുകൾ നനഞ്ഞു, ആയിരക്കണക്കിന് പുസ്തകങ്ങൾ നന്നാക്കാൻ കഴിയാത്ത അവസ്ഥയിലായി’ ഉടമ കൃഷ്ണ ഗൗഡ പറഞ്ഞു
‘ബെംഗളൂരുവിൽ താമസിച്ച ഇത്രയും വർഷത്തിനിടയിൽ ഇത്രയും വലിയൊരു ആലിപ്പഴം ഞാൻ കണ്ടിട്ടില്ല. അത് അവിശ്വസനീയവും ഭയാനകവുമായിരുന്നു’ ഒരു ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു.






